പെഷവാര്‍ കൂട്ടക്കുരുതിയുടെ സൂത്രധാരന്‍ ഉമര്‍ മന്‍സൂര്‍
Saturday, December 20, 2014 11:53 PM IST
ദേരാ ഇസ്മയില്‍ഖാന്‍ (പാക്കിസ്ഥാന്‍): പെഷവാര്‍ സൈനികസ്കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരന്‍ ഉമര്‍ മന്‍സൂറാണെന്ന് താലിബാന്‍ അറിയിച്ചു.

കൂട്ടക്കൊലയെ ന്യായീകരിച്ച് മന്‍സൂര്‍ നടത്തുന്ന പ്രസ്താവനയുടെ വീഡിയോ താലിബാന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഞങ്ങളുടെ സ്ത്രീകളും കുട്ടികളും രക്തസാക്ഷികളായി മരിക്കുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ രക്ഷപ്പെടുമെന്നു കരുതേണ്ട. നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ നിരപരാധികളെ കുരുതി കൊടുത്തായിരിക്കും ഞങ്ങള്‍ പകരം വീട്ടുക- പ്രസ്താവനയില്‍ പറഞ്ഞു.

പെഷവാര്‍ സ്കൂളില്‍ 132 വിദ്യാര്‍ഥികളെയും ഒമ്പതു സ്റാഫിനെയുമാണു ഭീകരര്‍ വെടിവച്ചുകൊന്നത്. പാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയകൂട്ടക്കൊലകളിലൊന്നാണിത്.

മന്‍സൂറായിരുന്നു കൂട്ടക്കൊലയുടെ ആസൂത്രകനെന്ന് റോയിട്ടേഴ്സ് ഇന്റര്‍വ്യൂ ചെയ്ത ആറു പാക് താലിബാന്‍കാര്‍ വ്യക്തമാക്കി. മലാല യൂസഫ്സായിയെ വധിക്കാന്‍ ഉത്തരവിട്ട മുല്ലാ ഫസലുള്ള എന്ന റേഡിയോ മുല്ലയോട് ഏറെ അടുപ്പമുള്ള യാളാണ് മന്‍സൂറെന്നും അവര്‍ പറഞ്ഞു. മുല്ല ഫസലുള്ള പെഷവാര്‍ ആക്രമണം നടക്കുമ്പോള്‍ ഭീകരരുമായി സംസാരിക്കുന്ന ശബ്ദരേഖ സൈന്യത്തിനു ലഭിച്ചിട്ടുണ്ട്.

ഇസ്ലാമാബാദില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മന്‍സൂര്‍ മദ്രസയില്‍ ചേര്‍ന്നു. ചെറുപ്പം മുതലേ കടുപ്പമുള്ള മനസായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഒരു താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. താലിബാനില്‍ ചേരും മുമ്പ് കുറേനാള്‍ കറാച്ചിയില്‍ മന്‍സൂര്‍ കൂലിപ്പണിക്കാരനായിരുന്നു. നരി എന്നറിയപ്പെടുന്ന മന്‍സൂര്‍ നല്ലൊരു വോളിബോള്‍ കളിക്കാരനാണ്. മെലിഞ്ഞത് എന്നാണു പഷ്ടോ ഭാഷയില്‍ നരി എന്ന വാക്കിന്റെ അര്‍ഥം.


പെഷവാര്‍, ദാരാ ആഡംഖേല്‍ എന്നിവയുടെ അമീറെന്നാണ് മന്‍സൂറിനെ താലിബാന്‍ വീഡിയോയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് അമീര്‍ എതിരാണെന്ന് താലിബാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

3000 ഭീകരരെ തൂക്കിലേറ്റണം: പാക് സേനാ മേധാവി

ഇസ്ലാമാബാദ്: മൂവായിരം ഭീകരരെ 48 മണിക്കൂറിനകം തൂക്കിലേറ്റണമെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ആവശ്യപ്പെട്ടതായി പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റേതെന്നു കരുതപ്പെടുന്ന ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പെഷവാര്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ബുധനാഴ്ചത്തെ ട്വിറ്റര്‍ സന്ദേശത്തിന്റെ ആധികാരികത നിര്‍ണയിക്കാനായിട്ടില്ല. താലിബാനെതിരേ ശക്തമായ തിരിച്ചടി നല്‍കി ഖൈബറില്‍ സൈന്യം വന്‍തോതില്‍ വ്യോമാക്രമണം ആരംഭിച്ചതായും സൈനിക മേധാവി ട്വിറ്ററില്‍ അറിയിച്ചു.

പാക് ജനതയോട് സൈന്യത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്ന മറ്റൊരു സന്ദേശവും ജനറല്‍ റഹീല്‍ ഷരീഫിന്റേതായി പുറത്തുവന്നിട്ടുണ്ട്. പെഷവാറില്‍ മരിച്ച കുഞ്ഞുമാലാഖമാരുടെ രക്തത്തിനു പ്രതികാരം ചെയ്യുമെന്നു താലിബാനു മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള മറ്റൊരു സന്ദേശത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.