ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കാന്‍ സുഷമയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നു ചൈന
Friday, January 30, 2015 11:27 PM IST
ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇന്ത്യ- യുഎസ് ബന്ധത്തിലുണ്ടായ പുത്തനുണര്‍വിനെയും സൌഹൃദത്തെയും വിമര്‍ശിച്ച ചൈന, അപ്രതീക്ഷിതമായി രാജ്യത്ത് എത്തുന്ന അതിഥിയെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ്. പാക്കിസ്ഥാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഒബാമയെ വിമര്‍ശിച്ചും ചൈന നടത്തിയ പ്രസ്താവനകളുടെ ചൂടാറുംമുമ്പേയാണു വിദേശകാര്യമന്ത്രി സുഷമസ്വരാജ് നാളെ ചൈന സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസം സുഷമ ചൈനയിലുണ്ടാവും. സുഷമ സ്വരാജിന്റെ സന്ദര്‍ശനം ചൈനയ്ക്കു പ്രത്യേകയുള്ളതാണെന്നു വിദേശകാര്യവക്താവ് ഹുവ ചുനിയിംഗ് പറഞ്ഞു.

വ്യാപാര, വാണിജ്യ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്ക് ഇനിയും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ നയതന്ത്രവിദഗ്ധന്‍ ഫു സിയാവോ ക്വിയാംഗ് പറഞ്ഞു. ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത് ചൈന ആശങ്കയോടെയാണു വീക്ഷിച്ചതെന്നു സിയാവോക്വിയാംഗ് പറഞ്ഞു.


ഫെബ്രുവരി രണ്ടിന് റഷ്യ- ഇന്ത്യ- ചൈന ത്രിരാഷ്ട്ര പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നു പ്രസിഡന്റ് ഷി ചിംഗ്പിംഗുമായി കൂടിക്കാഴ്ച നടത്തും. ഷി ഇന്ത്യയിലെത്തിയപ്പോള്‍ പ്രഖ്യാപിച്ച 20 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ ചൈനയുടെ രണ്ടു വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കാനും ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനും ഡല്‍ഹി- ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ കൊറിഡോര്‍ നിര്‍മിക്കാനുമാണ് ചൈന തുക വാഗ്ദാനം ചെയ്തത്. അതിര്‍ത്തി സംബന്ധമായ ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടുന്ന സംഘം സുഷമയെ അനുഗമിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.