'ജിഹാദി ജോണി'ന്റെ ബന്ധുക്കള്‍ കുവൈറ്റില്‍ നിരീക്ഷണത്തില്‍
Monday, March 2, 2015 11:32 PM IST
കുവൈറ്റ്സിറ്റി: ബ്രിട്ടീഷുകാരനായ ഐഎസ് ഭീകരന്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസിയുടെ കുവൈറ്റിലുള്ള ബന്ധുക്കള്‍ അധികൃതരുടെ നിരീക്ഷണത്തിലാണെന്നു മാധ്യമ റിപ്പോര്‍ട്ട്.

എംവാസി ജനിച്ചത് കുവൈറ്റിലാണ്. പിന്നീട് കുടുംബം ലണ്ടനിലേക്കു കുടിയേറുകയായിരുന്നു. ബ്രിട്ടനിലാണ് സ്കൂള്‍, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിര്‍വഹിച്ചത്. എംവാസിയുടെ നിരവധി ബന്ധുക്കള്‍ കുവൈറ്റില്‍ ജോലിചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും തന്നെ ബ്രിട്ടീഷ് പാസ്പോര്‍ട്ടാണുള്ളത്.

എംവാസിയുടെ പിതാവ് ജസീം അബ്ദുള്‍ കരീം ഇപ്പോള്‍ കുവൈറ്റിലുണ്െടന്ന് അല്‍റായി പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി സുരക്ഷാ ഏജന്‍സികള്‍ വിളിപ്പിക്കുമെന്നും പത്രം അറിയിച്ചു.എംവാസി പലപ്രാവശ്യം കുവൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്. 2010 ജനുവരി18നും ഏപ്രില്‍ 26നും ഇടയ്ക്കായിരുന്നു അവസാനത്തെ സന്ദര്‍ശനം. സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായി മാറിയതിനാല്‍ പിന്നീട് സന്ദര്‍ശനം സാധ്യമായില്ല.


ഇതിനിടെ 2005ല്‍ ലണ്ടനില്‍ ഗതാഗത സംവിധാനത്തിനു നേര്‍ക്കു ആക്രമണം നടത്തിയവരുമായി എംവാസി ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതു ശരിയെങ്കില്‍ സിറിയയ്ക്കു പോകുന്നതിനു മുമ്പ് എംവാസിയെ പിടികൂടുന്നതില്‍ ഇന്റലിജന്‍സുകാര്‍ പരാജയപ്പെട്ടതിനു വിശദീകരണം നല്‍കേണ്ടിവരും.

ഇതേസമയം എംഐ5 സുരക്ഷാ ഏജന്‍സിയുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്കുപോലും എംവാസി ശ്രമിച്ചെന്ന് ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.