മാലദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം: 192 പേര്‍ അറസ്റില്‍
മാലദ്വീപില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം: 192 പേര്‍ അറസ്റില്‍
Sunday, May 3, 2015 11:10 PM IST
മാലെ: പ്രസിഡന്റ് യാമിന്‍ അബ്ദുള്‍ ഗയൂം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു. ഇസ്ളാമിക് കണ്‍സര്‍വേറ്റീവ് അദാലത്ത് (ജസ്റീസ് പാര്‍ട്ടി) പാര്‍ട്ടി നേതാവ് ഷെയ്ക്ക് ഇമ്രാന്‍, മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ അലി വാഹിദ്, റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ അമീന്‍ ഇബ്രാഹിം എന്നിവരാണ് അറസ്റിലായ പ്രമുഖര്‍. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അറസ്റിനുശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് വെള്ളിയാഴ്ച തലസ്ഥാനമായ മാലെ സാക്ഷ്യംവഹിച്ചത്.

മാര്‍ച്ചിനിടെ പ്രക്ഷോഭകരും സുരക്ഷാസൈനികരും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. സംഘര്‍ഷത്തിനിടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അക്രമത്തിനു നേതൃത്വം നല്കിയതിനാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രസിഡന്റ് ഗയൂമിന്റെ ഗൂഢാലോചനയുടെ ഇരകളാണ് അറസ്റ്റിലായവരെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു.


കഴിഞ്ഞമാസം 14നായിരുന്നു ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദിനെ ക്രിമിനല്‍ കോടതി 13 വര്‍ഷത്തെ തടവിനു വിധിച്ചത്.

2012ല്‍ നഷീദ് പ്രസിഡന്റായിരിക്കെ അഴിമതിക്കേസില്‍ ചീഫ് ജസ്റിസായ അബ്ദുല്ല മുഹമ്മദിനെ അന്യായമായി തടവിലാക്കിയെന്നതായിരുന്നു കുറ്റം.

അതേസമയം മാലദ്വീപ് പ്രശ്നത്തില്‍ ഇടപ്പെട്ടേക്കുമെന്ന് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സൂചന നല്കി. ദ്വീപ് രാഷ്ട്രത്തിലെ ജനാധിപത്യം അപകടത്തിലാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തി ലാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് കെറിയുടെ പ്രതി കരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.