യെമനില്‍ 120 പേര്‍ കൊല്ലപ്പെട്ടു
യെമനില്‍ 120 പേര്‍ കൊല്ലപ്പെട്ടു
Thursday, May 7, 2015 10:58 PM IST
സനാ: യെമനില്‍ പോരാട്ടം രൂക്ഷമായി. ഇന്നലെ മാത്രം 120ല്‍ അധികം പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് ഹൌതി കേന്ദ്രങ്ങളും ജീവകാരുണ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പറഞ്ഞു. ഇന്ധനക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് എയ്ഡ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി.

സൌദി അതിര്‍ത്തി പട്ടണമായ നജ്റാനിലേക്ക് യെമനില്‍നിന്നും ഹൌതി ഷിയാകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു സൌദികള്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി യെമന്‍ പ്രവിശ്യകളില്‍ സൌദി നടത്തിയ വിമാനാക്രമണങ്ങളില്‍ 43 തദ്ദേശീയര്‍ കൊല്ലപ്പെട്ടെന്ന് ഹൌതികള്‍ അറിയിച്ചു.സൌദി അതിര്‍ത്തിക്കടുത്തുള്ള യെമന്‍ പ്രവിശ്യകളായ സാദായിലും ഹാജായിലും 30 തവണ വിമാനങ്ങള്‍ ആക്രമണം നടത്തി.

ഏഡന്‍ നഗരത്തില്‍നിന്നു ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 40 സിവിലിയന്മാര്‍ ഹൌതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനില്‍ മറ്റിടങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ 30 ഹൌതികളും പത്തു തദ്ദേശവാസികളും കൊല്ലപ്പെട്ടു. ഏഡന്‍ നഗരത്തിന്റെ ഒരുഭാഗം കൂടി ഇന്നലെ ഹൌതികള്‍ പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്.


യെമനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാന്‍ സൌകര്യം ഒരുക്കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സൌദി അധികൃതരുമായി ബന്ധപ്പെടുമെന്ന് ഇന്നലെ ജിബൂട്ടിയിലെത്തിയ യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

പ്രസിഡന്റ് ഹാദിയുടെ സൈനികരും ഇറാന്റെ പിന്തുണയുള്ള ഹൌതി ഷിയാകളും തമ്മിലുള്ള പോരാട്ടത്തില്‍ ഹാദി അനുകൂലികള്‍ക്കു തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്നാണ് സൌദി രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.