അഫ്ഗാന്‍ യുവതിയെ തല്ലിക്കൊന്ന നാലു പേര്‍ക്കു വധശിക്ഷ
Thursday, May 7, 2015 10:59 PM IST
കാബൂള്‍: അഫ്ഗാന്‍ യുവതിയെ പട്ടാപ്പകല്‍ തല്ലിക്കൊല്ലുകയും മൃതദേഹം ചുട്ടെരിച്ചശേഷം നദിയില്‍ എറിയുകയും ചെയ്ത കേസിലെ 49 പ്രതികളില്‍ നാലു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. എട്ടു പ്രതികള്‍ക്ക് 16 വര്‍ഷം തടവുശിക്ഷ നല്‍കി.

18 പേരെ കുറ്റവിമുക്തരാക്കി. കുറ്റകൃത്യം തടയാതെ കാഴ്ചക്കാരായി നിന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികളുടെ ശിക്ഷ ഞായറാഴ്ച പ്രഖ്യാപിക്കും. മൂന്നുപേരെക്കൂടി അറസ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്നു പ്രൈമറി കോടതി ജഡ്ജി സൈഫുള്ള മൊജാദിദി പറഞ്ഞു.

ഖുറാന്റെ കോപ്പി കത്തിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് 27കാരിയായ ഫര്‍ഖുണ്ഡയെ കാബൂള്‍ തെരുവില്‍ നിരവധി പേര്‍ നോക്കിനില്കെ മാര്‍ച്ച് 19ന് അക്രമികള്‍ മര്‍ദിച്ചു കൊന്നത്. മൃതദേഹത്തിനു തീവയ്ക്കുകയും പിന്നീട് കാബൂള്‍ നദിയില്‍ എറിയുകയും ചെയ്തെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഫര്‍ഖുണ്ഡയ്ക്ക് എതിരേയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. യുവതിയെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സെല്‍ഫോണില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.