യെമനില്‍ വിവാഹപാര്‍ട്ടിക്കു നേരെ വീണ്ടും വ്യോമാക്രമണം
Friday, October 9, 2015 12:19 AM IST
സനാ: യെമനില്‍ ഹൌതികളുടെ നിയന്ത്രണത്തിലുള്ള സനാബനി പ്രദേശത്ത് ബുധനാഴ്ച വിവാഹ സംഘത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇതു രണ്ടാംതവണയാണു വിവാഹ സംഘത്തിനു നേര്‍ക്ക് ആക്രമണം നടക്കുന്നത്. കഴിഞ്ഞയാഴ്ച തെയിസ് മേഖലയില്‍ ഒരു ഹൌതി വിഭാഗക്കാരന്റെ വിവാഹ സംഘം താമസിച്ചിരുന്ന കൂടാരങ്ങളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ 131 പേര്‍ക്കു ജീവഹാനി നേരിട്ടു. സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യമാണു തെയ്സില്‍ വ്യോമാക്രമണം നടത്തിയതെന്നു യെമന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. എന്നാല്‍ സൌദി സഖ്യം ആരോപണം നിഷേധിച്ചു.

സനാബനിയിലെ ആക്രമണത്തിനു പിന്നിലും സൌദി സഖ്യമാണെന്ന് ആരോപണമുണ്ട്. എല്ലാ സ്ഫോടനങ്ങളും വ്യോമാക്രമണംമൂലമാണെന്നു കരുതുന്നതു ശരിയല്ലെന്ന് സൌദി സഖ്യത്തിന്റെ വക്താവ് അഹമ്മദ് അസെരി പറഞ്ഞു. കാര്‍ബോംബ്, റോക്കറ്റ് ആക്രമണം തുടങ്ങിയവ മൂലവും സ്ഫോടനം നടക്കാം.


ഇറാന്‍ പിന്തുണയുള്ള ഹൌതി ഷിയാകളും പ്രസിഡന്റ് ഹാദിയുടെ അനുയായികളും തമ്മില്‍ മാസങ്ങളായി യെമനില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇതിനകം 4000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്െട ന്നാണു കണക്ക്.

പ്രസിഡന്റ് ഹാദിയുടെ ഭരണം പുനഃസ്ഥാപിക്കാനായി സൌദി സഖ്യം ഹൌതി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചിട്ട് നാളേറെയായെങ്കിലും ഹൌതികളെ അമര്‍ച്ച ചെയ്യാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.