അഞ്ചു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു: ഇസ്രയേലില്‍ അതീവ ജാഗ്രത
അഞ്ചു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു: ഇസ്രയേലില്‍ അതീവ ജാഗ്രത
Saturday, October 10, 2015 11:39 PM IST
ടെല്‍ അവീവ്: പലസ്തീന്‍കാരും ഇസ്രേലികളും പലേടത്തും ഏറ്റുമുട്ടിയ സാഹചര്യത്തില്‍ ഇസ്രയേലില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ ഗാസാ അതിര്‍ത്തിയില്‍ സൈനികര്‍ക്കു നേരെ കല്ലെറിഞ്ഞ അഞ്ചു പലസ്തീന്‍കാര്‍ സൈന്യം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഒരു പതിനഞ്ചുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 200 പലസ്തീന്‍കാര്‍ കല്ലുകളുമായി സൈന്യത്തെ നേരിട്ടെന്നു ഇസ്രേലി അധികൃതര്‍ പറഞ്ഞു.

തെക്കന്‍ ഇസ്രയേലിലെ ഡിമോണയില്‍ നാല് അറബികളെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തോടനുബന്ധിച്ച് ഒരു യഹൂദനെ അറസ്റു ചെയ്തു. കത്തിക്കുത്തിലും വെടിവയ്പിലുമായി കഴിഞ്ഞയാഴ്ച നാല് ഇസ്രേലികള്‍ കൊല്ലപ്പെട്ടു. പലസ്തീന്‍കാരുടെ ആക്രമണത്തില്‍ നിരവധി ഇസ്രേലികള്‍ക്കു പരിക്കേറ്റു. സുരക്ഷാസേന മൂന്ന് പലസ്തീന്‍കാരെ കഴിഞ്ഞയാഴ്ച വെടിവച്ചു കൊന്നു. നിരവധി പലസ്തീന്‍കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു


അല്‍ അക്സാ മോസ്ക് വളപ്പിലെ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലുള്ള ക്രമീകരണങ്ങളില്‍ ഇസ്രയേല്‍ മാറ്റം വരുത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്നു മൂന്നാഴ്ച മുമ്പാണു സംഘര്‍ഷം ആരംഭിച്ചത്. വളപ്പില്‍നിന്നു പലസ്തീന്‍കാര്‍ പോലീസിനു നേര്‍ക്കു കല്ലേറു നടത്തിയതായി പറയപ്പെടുന്നു.

സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതു തടയാനായി അല്‍ അക്സാ മോസ്ക് വളപ്പില്‍ കാബിനറ്റ് മന്ത്രിമാരും എംപിമാരും പ്രവേശിക്കുന്നതു നിരോധിച്ചുകൊണ്ടു പ്രധാനമന്ത്രി നെതന്യാഹൂ ഉത്തരവിട്ടു. ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് 45 വയസില്‍ കൂടുതല്‍ പ്രായമുള്ള മുസ്ലിംകള്‍ക്കു മാത്രമേ അല്‍ അക്സായിലേക്കു പ്രവേശനം അനുവദിച്ചുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.