സമാധാനത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ എടുക്കണം: മാര്‍പാപ്പ
സമാധാനത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍  എടുക്കണം: മാര്‍പാപ്പ
Saturday, October 10, 2015 11:40 PM IST
ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി:സമാധാനത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കുമ്പോള്‍ മാത്രമേ പുരോഗതിയും പ്രത്യാശയും യാഥാര്‍ഥ്യമാകൂവെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. മധ്യപൂര്‍വദേശങ്ങളില്‍ സമാധാനവും അനുരഞ്ജനവും യാഥാര്‍ഥ്യമാകുന്നതിനുവേണ്ടി സിനഡ് പിതാക്കന്മാരെ പ്രാര്‍ഥിക്കാന്‍ ക്ഷണിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയിലും ഇറാക്കിലും ജറൂസലമിലും ജോര്‍ദാനിലും സംഭവിക്കുന്ന കാര്യങ്ങള്‍ എല്ലാവരെയും വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുന്നതുമാണ്. ഈ പ്രദേശങ്ങളില്‍ ആക്രമണം വര്‍ധിക്കുന്നു. അതിന്റെ ദുരിതങ്ങള്‍ നിഷ്കളങ്കരായ പൌരന്മാര്‍ അനുഭവിക്കുന്നു. ജനജീവിതം ദുസ്സഹമാക്കുന്നു. യുദ്ധം നാശം വിതയ്ക്കുന്നു, ജനതകളുടെ സഹനം വര്‍ധിക്കുന്നു. സംഘട്ടനങ്ങള്‍ നടക്കുന്ന ആഫ്രിക്കയ്ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. എല്ലാവര്‍ക്കും വേണ്ടി അമ്മയും സമാധാനത്തിന്റെ രാജ്ഞിയുമായ മറിയം മാധ്യസ്ഥത വഹിക്കട്ടെയെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


സിനഡിന്റെ മൂന്നാം പൊതുസമ്മേളനത്തില്‍ സൌത്ത് ആഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ കുടുംബ ഉപദേശസമിതി അംഗങ്ങളായ ജാബ—-ബൂയി ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ പന്ത്രണ്ടര വരെ നടന്ന നാലാമത് പൊതുസമ്മേളനത്തില്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകളും പ്രവര്‍ത്തനരേഖയ്ക്കു വരുത്തേണ്ട ഭേദഗതികളും സമര്‍പ്പിച്ചു.

വൈകുന്നേരം 4.30 മുതല്‍ ഏഴു വരെ നടന്ന അഞ്ചാം പൊതു സമ്മേളനത്തില്‍ പ്രവര്‍ത്തനരേഖയുടെ രണ്ടാം ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വിചിന്തനങ്ങള്‍ ഹങ്കറിയിലെ ഏസ്റര്‍ഗോം ബുദാപെസ്റ് ആര്‍ച്ച്ബിഷപ്പും സിനഡിന്റ ജനറല്‍ റിലേറ്ററുമായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ അവതരിപ്പിച്ചു. ഇന്ന് ആറും ഏഴും പൊതുസമ്മേളനങ്ങള്‍ നടക്കും. നാളെ സിനഡ് നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.