അഫ്ഗാൻ താലിബാനു പുതിയ നേതാവ്
അഫ്ഗാൻ താലിബാനു പുതിയ നേതാവ്
Wednesday, May 25, 2016 11:49 AM IST
കാബൂൾ: അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുല്ലാ അക്‌തർ മൻസൂറിനു പകരം അഫ്ഗാൻ താലിബാന്റെ പുതിയ നേതാവായി മുല്ലാ ഹൈബത്തുള്ള അഖുൻഡ്സാദയെ നിയമിച്ചു. സിറാജുദ്ദീൻ ഹഖാനി, മുല്ലാ യാക്കൂബ് എന്നിവരാണ് ഉപനേതാക്കൾ. താലിബാന്റെ മുൻ നേതാവ് മുല്ലാ ഉമറിന്റെ പുത്രനാണ് മുല്ലാ യാക്കൂബ്.

പാക്കിസ്‌ഥാനിൽ നടന്ന താലിബാൻ നേതാക്കളുടെ യോഗമാണ് ഹൈബത്തുള്ളയെ നേതാവായി തെരഞ്ഞെടുത്തത്. മുല്ലാ മൻസൂർ പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ കൊല്ലപ്പെട്ട വിവരം അഫ്ഗാൻ താലിബാൻ സ്‌ഥിരീകരിച്ചു.

താലിബാന്റെ ശക്‌തികേന്ദ്രമായ കാണ്ഡഹാറിലെ നൂർസയി ഗോത്രക്കാരനായ ഹൈബത്തുള്ള അഖുൻഡ്സാദ നേരത്തെ താലിബാൻ ചീഫ് ജസ്റ്റീസായും പ്രവർത്തിച്ചിട്ടുണ്ട്. നിയമജ്‌ഞനും പക്വമതിയുമായ 60കാരനായ പുതിയ നേതാവിനു താലിബാനിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെന്നു കരുതപ്പെടുന്നു. സിറാജുദ്ദീൻ ഹഖാനിയെ ഒഴിവാക്കി മുല്ല ഹൈബത്തുള്ളയെ തെരഞ്ഞെടുത്തതിന്റെ പ്രധാനകാരണം ഇതാണെന്നാണു സൂചന.


മൻസൂറിനെ വധിച്ച വിദേശസർക്കാരിനും(അമേരിക്ക) അഫ്ഗാനിസ്‌ഥാനുമെതിരേ ശക്‌തമായ പ്രതികാര നടപടികൾ എടുക്കുമെന്ന് ഹൈബത്തുള്ള പറഞ്ഞതായി ഒരു താലിബാൻകേന്ദ്രം വെളിപ്പെടുത്തി. അഫ്ഗാൻ സർക്കാരുമായി സമാധാന ചർച്ചയ്ക്കില്ലെന്നു മുൻ നേതാവ് മൻസൂർ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പുതിയ നേതാവിന്റെ നിലപാട് അറിവായിട്ടില്ല.

സമാധാന ചർച്ചയിൽ പങ്കെടുക്കാൻ മുല്ലാ ഹൈബത്തുള്ള അഖുൻഡ്സാദയെ അഫ്ഗാൻ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള ക്ഷണിച്ചു. ചർച്ച ബഹിഷ്കരിക്കുന്നതു ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.