വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കു ജോലിക്കാരായി പ്രവേശിക്കാൻ അനുവദിക്കുന്ന എച്ച് വൺ ബി വീസ നൽകുന്ന രീതിയും അതിന്റെ വ്യവസ്ഥകളും പൊളിച്ചെഴുതും. അതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ഒപ്പുവച്ചു. സ്റ്റേറ്റ് സെക്രട്ടറി, അറ്റോർണി ജനറൽ, തൊഴിൽ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി എന്നിവരുടെ സമിതിയാണു വീസ സന്പ്രദായത്തിൽ മാറ്റങ്ങൾ നിർദേശിക്കുക.
ഏറ്റവും കഴിവും നൈപുണ്യവും ഉള്ളവരും ഏറ്റവും ശന്പളം കിട്ടുന്നവരും മാത്രമേ ഈ വീസയ്ക്ക് അർഹരാകാവൂ എന്ന് ഉത്തരവ് ഒപ്പിട്ടശേഷം ട്രംപ് പറഞ്ഞു. വിസ്കോൺസിൻ സംസ്ഥാനത്തു സ്നാപ് ഓൺ എന്ന ടൂൾ കിറ്റ് നിർമാണ കന്പനിയിൽ ആയിരുന്നു ഒപ്പിടീൽ. എച്ച് വൺ ബി വീസ നറുക്കിട്ടു നൽകുന്നതിനെയും ട്രംപ് വിമർശിച്ചു. ഈ വർഷം 1,99,000 പേരാണ് മൊത്തം 85,000 എച്ച് വൺ ബി വീസകൾക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്.
ഇക്കൊല്ലം പ്രശ്നമില്ല
ട്രംപിന്റെ ഉത്തരവ് ഈ വർഷത്തെ വീസ വിതരണത്തെ ബാധിക്കില്ല. ഉത്തരവ് ഇപ്പോൾ നിർദേശം മാത്രമാണ്. ഇനി നിർദിഷ്ട കമ്മിറ്റി ശിപാർശ തയാറാക്കണം. പിന്നീട് അതു കോൺഗ്രസിൽ അവതരിപ്പിച്ചു നിയമമാക്കണം. രണ്ടുവർഷം വരെ എടുക്കാവുന്നതാണ് ഈ നടപടി.
ഇന്ത്യൻ കന്പനികളാണ് എച്ച് വൺ ബി വീസ ഏറ്റവും കൂടുതലായി കൈവശപ്പെടുത്തുന്നത്. മിക്കവർഷങ്ങളിലും 70 ശതമാനത്തിലേറെ വീസ ഇന്ത്യക്കാർ നേടും. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കന്പനികളാണ് ഇതിനു മുന്നിൽ. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഫേസ്ബുക്ക്, ക്വാൽകോം തുടങ്ങിയ അമേരിക്കൻ കന്പനികളും ഈ വീസ ഉപയോഗിച്ചു ജോലിക്കാരെ എടുക്കുന്നു.
എച്ച് വൺ ബി കുടിയേറ്റാനുമതി ഉള്ള വീസയല്ല. എന്നാൽ, ഇതുമായി ചെന്നയാൾ അവിടെ ഗ്രീൻ കാർഡിന് അപേക്ഷിച്ചാൽ അതിൽ തീരുമാനമാകുംവരെ വീസയുടെ കാലാവധി തുടരും. അക്കാലയളവിൽ കന്പനി മാറാനും പറ്റില്ല. ഈ വ്യവസ്ഥമൂലം കന്പനികൾ ജീവനക്കാർക്കു മതിയായ ശന്പളവർധന നൽകുന്നില്ലെന്ന പരാതി ഉണ്ട്.
പ്രത്യാഘാതം
ട്രംപിന്റെ ഉത്തരവിന്റെ പ്രധാന ഫലം ഈ വീസയിൽ പോകുന്നവരുടെ കുറഞ്ഞ ശന്പളം 1,30,000 ഡോളറിലേക്കുയരുന്നതാണ്. ഇപ്പോൾ ശരാശരി തൊഴിലാളിക്കു ലഭിക്കുന്നതിന്റെ ഇരട്ടിയാണിത്.
കന്പനികളുടെ ലാഭത്തോതിൽ മൂന്നു ശതമാനം വരെ കുറവുണ്ടാകുമെന്നാണു വിലയിരുത്തൽ. ഒന്നുരണ്ടുവർഷംകൊണ്ട് ട്രംപ് ഭരണകൂടം മാറ്റങ്ങൾ വരുത്തിയാലും ഇന്ത്യൻ കന്പനികൾക്കു വലിയ തിരിച്ചടി ആകില്ലെന്നാണു കണക്കുകൂട്ടൽ. റോബോട്ടുകൾ ടെക്നോളജി മേഖലയിൽ വ്യാപകമായി വരികയാണ്. ആവർത്തന സ്വഭാവമുള്ള ജോലികൾ മനുഷ്യരേക്കാൾ നന്നായി റോബോട്ടുകൾ ചെയ്യും. കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ)യും ഐടി രംഗത്തു തൊഴിലവസരം കുറച്ചുവരികയാണ്.
അമേരിക്കയിലും മറ്റും ഇന്ത്യൻ ടെക് കന്പനികൾ നേടുന്ന തൊഴിൽ കോൺട്രാക്ടുകൾ നിറവേറ്റാൻ കുറച്ച് ആൾക്കാർ മതിയാകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്. പ്രോഗ്രാമിംഗ് തുടങ്ങിയ പ്രാരംഭതല തൊഴിലുകളിൽ ഇനി മനുഷ്യസേവനം കുറച്ചേ വേണ്ടിവരൂ. അത്തരം തൊഴിലുകൾ അമേരിക്കക്കാർക്കായി സംരക്ഷിക്കാനാണു ട്രംപ് ശ്രമിക്കുന്നത്. സംരക്ഷിക്കാനായി അത്തരം തൊഴിലുകൾ ശേഷിപ്പുണ്ടാവുകയില്ല എന്നു വിമർശകർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.