പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ധന
പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ധന
Friday, March 6, 2015 11:20 PM IST
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസ കാലയളവില്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. നികുതി വരുമാനം 6.12 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ സര്‍ക്കാരിനു ലഭിച്ച നികുതി 5.53 ലക്ഷം കോടി രൂപയായിരുന്നു.

2014-15 വര്‍ഷത്തെ ബജറ്റ് പ്രകാരം നികുതിയിനത്തിലെ വരുമാന ലക്ഷ്യം 7.36 ലക്ഷം കോടി രൂപയായിരുന്നു. ഇത് പിന്നീട് 2015-16 വര്‍ഷത്തെ ബജറ്റില്‍ 7.05 ലക്ഷം കോടി രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. പുതുക്കിയ കണക്കുകള്‍ പ്രകാരം പ്രത്യക്ഷ നികുതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.5 ശതമാനത്തിന്റെ വര്‍ധനയാണു ലക്ഷ്യമിടുന്നത്. 2014-15 വര്‍ഷത്തെ ബജറ്റില്‍ 16 ശതമാനത്തിന്റെ പ്രത്യക്ഷ നികുതി വര്‍ധനയാണു ലക്ഷ്യമിട്ടിരുന്നത്.

നടപ്പുവര്‍ഷത്തിന്റെ ആദ്യ 11 മാസത്തില്‍ കോര്‍പറേറ്റ് നികുതി 9.99 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് 3.79 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നികുതി 3.35 ലക്ഷം കോടി രൂപയായിരുന്നു. വ്യക്തിഗത വരുമാന നികുതി 11.10 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് 2.25 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 2.02 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി കൈമാറ്റ നികുതി (എസ്ടിടി) 45.44 ശതമാനത്തിന്റെ വര്‍ധനയോടെ 6,280 കോടി രൂപയായി ഉയര്‍ന്നു. ഈ കാലയളവില്‍ ഓഹരിവിപണിയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇത്തരത്തിലൊരു നേട്ടത്തിലേക്കു നയിച്ചത്.


എന്നാല്‍ വലിയ തോതിലുള്ള റീഫണ്ടുകള്‍ മൂലം അറ്റ പ്രത്യക്ഷ നികുതി വരുമാനം കുറഞ്ഞ വളര്‍ച്ചയാണു രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 4.74 ലക്ഷം കോടി രൂപയായിരുന്ന അറ്റ നികുതി വരുമാനം 6.88 ശതമാനത്തിന്റെ വര്‍ധനയോടെ 5.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നികുതി വകുപ്പ് അധികൃതര്‍ ഇതിനകം തന്നെ വലിയ തോതില്‍ റീഫണ്ടുകള്‍ നല്‍കിക്കഴിഞ്ഞതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്ലി പറഞ്ഞു.

മുന്‍കൂര്‍ നികുതി വരുമാനം ഈ കാലയളവില്‍ 13.41 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇവയുടെ വളര്‍ച്ച 8.67 ശതമാനമായിരുന്നു. ടിഡിഎസ് 7.49 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.