സെസ് പദവിയില്ലെങ്കില്‍ പണം തിരികെ നല്കണമെന്നു പശ്ചിമ ബംഗാളിനോട് ഇന്‍ഫോസിസ്
സെസ് പദവിയില്ലെങ്കില്‍ പണം തിരികെ നല്കണമെന്നു പശ്ചിമ ബംഗാളിനോട് ഇന്‍ഫോസിസ്
Wednesday, May 6, 2015 12:08 AM IST
കോല്‍ക്കത്ത: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് രാജര്‍ഹട്ടില്‍ ആരംഭിക്കാനിരിക്കുന്ന സോഫ്റ്റ്വേര്‍ ഡവലപ്മെന്റ് സെന്ററിന് സെസ് പദവി നല്‍കിയില്ലെങ്കില്‍ ഭൂമിക്കായി മുന്‍കൂര്‍ നല്‍കിയ തുക തിരികെ നല്‍കണമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ഇന്‍ഫോസിസ് ആവശ്യപ്പെട്ടതായി കമ്പനി വക്താവ് അറിയിച്ചു.

15,000 തൊഴിലവസങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിക്ക് മുന്‍ ഇടതുസര്‍ക്കാര്‍ സെസ് പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലവിലുള്ള സര്‍ക്കാരിന് ഇതില്‍ താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സെസ് പദവിയില്ലെങ്കില്‍ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടത്.


ഇതു സംസ്ഥാനത്തെ ഇന്‍ഫോസിസിന്റെ പ്രഥമ സംരംഭമാണ്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് നയങ്ങള്‍ മാറരുതെന്നും നയങ്ങള്‍ തുടരണമെന്നും ബംഗാള്‍ സര്‍ക്കാരില്‍ തങ്ങള്‍ ഉത്തമവിശ്വാസമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജര്‍ഹട്ടിലെ ഭൂമിയേറ്റെടുക്കുന്നതിനായി ഹിഡ്കോയ്ക്ക് 75 കോടി രൂപയാണ് ഇന്‍ഫോസിസ് നല്‍കിയത്. ഇന്‍ഫോസിസ് പദ്ധതിയില്‍ നിന്നു പിന്‍മാറാന്‍ തീരുമാനമെടുത്തുകഴിഞ്ഞോ എന്ന ചോദ്യത്തിന് ബംഗാള്‍ സര്‍ക്കാരിന് മാനംമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.