ഷൂട്ടൗട്ടിൽ സെൻട്രൽ എക്സൈസ് ഫൈനലിൽ
ഷൂട്ടൗട്ടിൽ സെൻട്രൽ എക്സൈസ് ഫൈനലിൽ
Friday, April 29, 2016 12:23 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ സെൻട്രൽ എക്സൈസ് കൊച്ചി, കെഎസ്ഇബി തിരുവനന്തപുരത്തെ പരാജയപ്പെടുത്തി.

ഒന്നാം പകുതിയുടെ 38–ാം മിനിറ്റിൽ മുഹമ്മദ് റാഫി നേടിയ ഗോളിൽ സെൻട്രൽ എക്സൈസ് മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 64–ാം മിനിറ്റിൽ നന്ദു കെഎസ്ഇബിയുടെ സമനില ഗോൾ നേടി. തുടർന്നു പെനാൽട്ടി ഷൂട്ടൗട്ടിൽ ജേതാക്കളെ നിശ്ചയിച്ചപ്പോൾ 4–3നു സെൻട്രൽ എക്സൈസ് ജയിച്ചു.

ഇന്ന് രണ്ടാം സെമിഫൈനലിൽ എസ്ബിടി, തിരുവനന്തപുരം ഏജീസ് ഓഫീസ് തിരുവനന്തപുരത്തിനെ നേരിടും. ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തി തോൽവി അറിയാതെ സെമിഫൈനലിൽ എത്തിയ സെൻട്രൽ എക്സൈസ് ആദ്യ മിനിറ്റുകളിൽ തന്നെ മുന്നിൽ എത്തി. മുഹമ്മദ് റാഫിയിലൂടെ മുന്നിലെത്തി. എക്സൈസിന് അനുകൂലമായി കിട്ടിയ കോർണർ കിക്ക് ക്ലിയർ ചെയ്യാനുള്ള കെഎസ്ഇബി പ്രതിരോധനിരക്കാരുടെ ശ്രമം ബോക്സിനു പുറത്തു നിന്ന റാഫിയുടെ കാലുകളിലേക്കായിരുന്നു വന്നെത്തിയത്. 30 വാര അകലെ നിന്നും പന്ത് വന്ന ഉടൻ തന്നെ ഇടംകാലനടിയിലൂടെ റാഫി ഉന്നം തെറ്റാതെ വലയിലെത്തിച്ചു. (10).

കെഎസ്ഇബിയുടെ നീക്കങ്ങൾ പ്രധാനമായും അലക്സ്, ജോബി മാർട്ടിൻ എന്നിവരെ കേന്ദ്രീകരിച്ചു നിന്നു. എക്സൈസ് മൂന്നുപേരെയും മാർക്ക് ചെയ്തു കളിക്കാൻ തുടങ്ങിയതോടെ കെഎസ്ഇബിയുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. മറുവശത്ത് സെൻട്രൽ എക്സൈസ് അഷ്കറിനെ ആക്രമണെത്തിന്റെ ചുമതല ഏൽപ്പിച്ചു. അഷ്കറിനെ തളക്കാൻ കെഎസ്ഇബിക്കു തങ്ങളുടെ രണ്ട് കളിക്കാരെ സ്‌ഥിരമായി ഡ്യൂട്ടിക്ക് ഇടേണ്ടിവന്നു ഇതോടെ മുഹമ്മദ് റാഫിക്കു കാര്യങ്ങൾ എളുപ്പമായി.

രണ്ടാം പകുതിയിൽ കെഎസ്ഇബിയുടെ ഗോൾ മടക്കാനുള്ള ശ്രമത്തിനു വേഗം കൂടി. മുഹമ്മദ് പാറക്കോട്ടിൽ, വൈശാഖ്,സർഫാൻ എന്നിവർ തുടരെ സെൻട്രൽ എക്സൈസ് ഗോൾ മുഖത്തു വട്ടമിട്ടെത്തി. തുടരെയുള്ള ശ്രമങ്ങൾക്കൊടുവിൽ 64ാം മിനിറ്റിൽ കെഎസ്ഇബി ഗോൾ മടക്കി. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ നന്ദുവിന്റെ ബൂട്ടിൽ നിന്നാണ് സമനില ഗോൾ (11)

തുടർന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ സെൻട്രൽ എക്സൈസിനു വേണ്ടി അഷ്കർ,അദീപ്, ഷബാസ്, മുനീർ എന്നിവരും. കെഎസ്ഇബിക്കു വേണ്ടി അനീസ്, അലക്സ് ഫ്രാൻസിസ് എന്നിവരും ഗോൾ നേടി. കെഎസ്ഇബിയുടെ ജോബി ജസ്റ്റിൻ, ഡോണൽ കെന്നി എന്നിരുടെ ഷോട്ടുകളും സെൻട്രൽ എക്സൈസിന്റെ മുഹമ്മദ് റാഫിയുടെ ഷോട്ടും ലക്ഷ്യം തെറ്റി പുറത്തേക്കു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.