മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനം: അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ സ്കോറും നീറ്റ് ഫലവും വന്നതോടെ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്വിദ്യാര്ഥികളും രക്ഷിതാക്കളും. അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചുവടെ.
നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനം നടക്കുന്നത്. പ്രവേശന പരീക്ഷാ കണ്ട്രോളര് ആണ് റാങ്ക് പട്ടിക തയാറാക്കുന്നത്. എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിവിഎസ്സി ആന്‍ഡ് എഎച്ച്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ബിഎസ്സി ഫോറസ്റ്ററി, ബിഫാം തുടങ്ങിയ കോഴ്സുകളാണ് മെഡിക്കല്‍ രംഗത്തുള്ളത്. അതേസമയം 31 വ്യത്യസ്ത മേഖലകളാണ് എന്‍ജിനിയറിംഗ് തെരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത്.
എംബിബിഎസ്, ബിഡിഎസ് തുടങ്ങി കേരളത്തിലെ എല്ലാ മെഡിക്കല്‍ കോഴ്സുകളിലും അലോട്ട്മെന്റ് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്) ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. നീറ്റിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിക്ക് കേരളത്തിനുള്ളിലെ ഏതു മെഡിക്കല്‍ കോളജിലും ചേരാം. നീറ്റ് റാങ്ക് പ്രകാരം എന്‍ട്രന്‍സ് പരീക്ഷാ കണ്ട്രോളര് എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് വെവ്വേറെ പ്രസിദ്ധീകരിക്കും. മറ്റു മെഡിക്കല്‍ കോഴ്സുകളുടെ റാങ്ക് ലിസ്റ്റും പ്രത്യേകമായിരിക്കും പ്രസിദ്ധീകരിക്കുന്നത്.
കേരള എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെ മാര്‍ക്കും സംയോജിപ്പിച്ചാണ് എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. അറുനൂറിലാണ് ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കുന്നത്. പ്ലസ് ടുവില്‍ ലഭിച്ച മാര്‍ക്കും നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ച്ചറിലെ മാര്‍ക്കും കൂട്ടിച്ചേര്‍ത്താണ് ആര്‍ക്കിടെക്ച്ചര്‍ റാങ്ക് ലിസ്റ്റ് തയാറാക്കുക. നാനൂറിലാണ് ആര്‍ക്കിടെക്ച്ചറിന്റെ ഇന്‍ഡക്സ് മാര്‍ക്ക്. എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ബിഫാമിന് പ്രവേശനം നല്‍കുന്നത്.
കേന്ദ്രീകൃത അലോട്ട്മെന്റ്
പ്രഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശന രീതിയാണ് കേന്ദ്രീകൃത അലോട്ട്മെന്റ് സമ്പ്രദായം അഥവാ ക്യാംപ്. ഏകജാലകത്തിലൂടെ വിവിധ കോഴ്സുകളിലേക്ക് വിദ്യാര്‍ഥിക്ക് അപേക്ഷിക്കാവുന്നതാണ്. അലോട്ട്മെന്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏതു കോഴ്സിന് എവിടെയാണ് ചേരേണ്ടതെന്ന് വിദ്യാര്‍ഥിക്ക് തീരുമാനിക്കാം. കോഴ്സ്, ഫീസ്, കോളജ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് ഇഷ്ടമുള്ള കോളജ് തെരഞ്ഞെടുക്കാം.
സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളജുകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് ഓരോ കോളജുകളിലും ഉള്ള കോഴ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇവിടെയെല്ലാം വ്യത്യസ്ത ഫീസ് ആണ് ഈടാക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലെ മാനേജ്മെന്റ് സീറ്റിന് ഉയര്‍ന്ന തുക ഫീസായി ഈടാക്കും. സംസ്ഥാന സംവരണത്തില്‍ നിന്നു വ്യത്യസ്തമാണ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകള്‍ക്കുള്ള സംവരണം നയം.
ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷന് രജിസ്ട്രേഷന് പേജില്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും ലഭ്യമാകും. കാന്‍ഡിഡേറ്റ്സ് ഓപ്ഷന് എന്‍ട്രി എന്ന ലിങ്കിലൂടെ കോഴ്സ് കോളജ് ഫീസ് വിവരങ്ങള്‍ ലഭിക്കുന്ന പേജിലേക്ക് കടക്കാം. ഓരോ കോളജിനും നേരെയുള്ള ബോക്സില്‍ മുന്‍ഗണനാ ക്രമത്തില്‍ കോളജ് തെരഞ്ഞെടുക്കാം. ഒപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം പേജ് സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക. അതിനു ശേഷം ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. വിദ്യാര്‍ഥികള്‍ നല്കിയ ഓപ്ഷനന്റെയും അവരുടെ റാങ്കിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടക്കുന്നത്.
ഫീസ് അടയ്ക്കുന്നതിന്
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മെമ്മോയില്‍ നിര്‍ദേശിച്ചിട്ടുള്ള ഫീസ് അതാതു ബാങ്കില്‍ അടയ്ക്കേണ്ടതാണ്. കൃത്യസമയത്തിനുള്ളില്‍ ഫീസ് അടയ്ക്കാതെവരുകയോ കോഴ്സിന് ചേരാതെ വരുകയോ ചെയ്താല്‍ ലഭിക്കുന്ന അലോട്ട്മെന്റും മറ്റ് അപേക്ഷകളും അസാധുവാകും.
അലോട്ട്മെന്റ് ലഭിച്ച കോഴ്സിനേക്കാള്‍ മികച്ച ഓപ്ഷനുകള്‍ ലഭിക്കുന്നതു തുടര്‍ന്നുള്ള അലോട്ട്മെന്റിലാണ്. വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനാ ലിസ്റ്റ് തിരുത്താനും നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ വേണ്ടെന്നു വയ്ക്കാനും സാധിക്കും.
ഫീസ് ഘടന
സര്‍ക്കാര്‍, മാനേജ്മെന്റ്, എന്‍ആര്‍ഐ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഫീസ് നിശ്ചയിക്കുന്നത്. സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ചില മാനേജ്മെന്റുകള്‍ മെറിറ്റ് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് അനുവദിക്കാറുണ്ട്. അലോട്ട്മെന്റ് പൂര്‍ത്തിയായ ശേഷം മാത്രമേ പ്രവേശന പരീക്ഷാ കണ്ട്രോളര് ഫീസ് ഇളവ് പ്രഖ്യാപിക്കുകയുള്ളു. അതിനാല്‍ വിദ്യാര്‍ഥികള്‍ തുടക്കത്തില്‍ മുഴുവന്‍ തുകയും അടയ്ക്കണം.