Tuesday, October 2, 2018 12:36 AM IST
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
അതിരൂപതയിലെ പള്ളികളിൽ വായിക്കാനായി തയാറാക്കിയ സർക്കുലറിന്റെ പൂർണ രൂപം
(സർക്കുലർ കഴിഞ്ഞ ഞായറാഴ്ച വായിച്ചു)
നിങ്ങൾ തളരരുത്; വിശ്വാസത്തിൽ ഉറച്ചു നിൽക്കുക; മിശിഹായിൽ പ്രത്യാശയുള്ളവരാവുക; ദൈവം നമ്മോടുകൂടെയുണ്ട്.
1. സ്ലീവായുടെ വിജയം ആഘോഷിക്കുന്ന ഏലിയാ - സ്ലീവാ - മൂശേക്കാലം സഭാമക്കളായ നമുക്ക് പ്രതിസന്ധികളുടെ നടുവിലും ആത്മവിശ്വാസവും പ്രത്യാശയും ശക്തിയും പകരുന്നതാണ്. പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയതിന്റെ ചരിത്രംകൂടിയാണ് സഭയുടേത്. കുരിശുമരണത്തിനു വിധിക്കപ്പെട്ട്, തന്നെ പരിഹസിക്കുന്നവരുടെയും കൂകിവിളിക്കുന്നവരുടെയും നടുവിലൂടെ, കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട്, ശിക്ഷോപകരണമായ കുരിശ് തോളിലേറ്റി കാൽവരിമല കയറിയവന്റെ അനുയായികളാണ് നമ്മൾ. കുരിശിൽ തറയ്ക്കപ്പെട്ട് മരണവേദനയിൽ പുളയുന്പോഴാണ് പരിഹാസത്തിന്റെ രൂക്ഷത ഈശോയ്ക്ക് അനുഭവിക്കേണ്ടിവന്നത്. തന്റെ ദൈവിക വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായിരുന്നു അത്.
"....നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുക .... ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങി വരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിലാശ്രയിച്ചു. വേണമെങ്കിൽ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാൻ ദൈവപുത്രനാണ് എന്നാണല്ലോ ഇവൻ പറഞ്ഞിരുന്നത്’ (മത്തായി 27:40-43).
തന്നെ ക്രൂശിക്കുകയും പരിഹസിക്കുകയും ചെയ്തവരെക്കുറിച്ച് ഈശോ പറഞ്ഞത്: "പിതാവേ അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല’ (ലൂക്ക 23:34) എന്നാണ്.
2. ശത്രുക്കളുടെ പരിഹാസാസ്ത്രങ്ങളെ ഇപ്രകാരം ക്ഷമയോടും അക്ഷോഭ്യനായും നേരിടുക മാത്രമല്ല, അവരോടു ക്ഷമിക്കണമേ എന്നു പറഞ്ഞ് അവർക്കുവേണ്ടി ദൈവപിതാവിന്റെ പക്കൽ മാധ്യസ്ഥ്യം വഹിക്കാൻ ഒരു ദൈവത്തിനോ ദൈവത്തിന്റെ ചൈതന്യം നിറഞ്ഞവർക്കോ മാത്രമേ സാധിക്കുകയുള്ളൂ. മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്റെ നിറവിൽ സ്വയം ശൂന്യവത്കരിച്ച് ഈശോ ജന്മം നൽകിയതാണ് തിരുസഭ. ആ സഭയുടെ മക്കൾ തങ്ങൾക്ക് ജന്മം നൽകിയ മിശിഹായുടെ ചൈതന്യം ഉൾക്കൊണ്ട് തിന്മയുടെ കൂരന്പുകളെ ആത്മസംയമനത്തോടെ നേരിടണം. അവിടെ പരാജയഭീതിയോ, നിരാശയ്ക്കോ സ്ഥാനമില്ല. കാരണം, തന്റെ ദൈവത്വവും ശക്തിയും തെളിയിച്ചുകൊണ്ട് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ മിശിഹാ നമ്മോടൊപ്പമുണ്ട്. "ഞാൻ ലോകവസാനം വരെ എല്ലാ നാളുകളിലും നിങ്ങളോടുകൂടി ഉണ്ടായിരിക്കും’എന്ന ഈശോയുടെ വാക്കുകൾ നമുക്കു പ്രത്യാശയും ആത്മബലവുമാണ്.
3. ക്ഷമിക്കുന്നതും ആത്മസംയമനം പാലിക്കുന്നതും ബലഹീനതയും ഭീരുത്വവുമല്ല. എന്നാൽ പകരത്തിനു പകരം പ്രവർത്തിക്കുന്നത് "പല്ലിനു പകരം പല്ല്’ എന്ന കാടൻ നീതിയാണ്; വന്യസംസ്കാരമാണ്. പ്രതികാരചിന്ത, പരനിന്ദ, ശരിയും തെറ്റും കണ്ടെത്താൻ സത്യസന്ധമായി അന്വേഷിക്കാതെ സ്വന്തം താല്പര്യമനുസരിച്ച് ശരിയെയും തെറ്റിനെയും നിശ്ചയിക്കുകയും അതിനെ ന്യായീകരിക്കാൻ വാദഗതികൾ നിരത്തുകയും ചെയ്യുന്നത് വികലവും അധാർമികവുമാണ്. അങ്ങനെയൊരു മാധ്യമസംസ്കാരം ഇന്ന് ശക്തിപ്രാപിക്കുകയാണ്. അതിനുവേണ്ടി എന്തു നുണയും പറയാനും ഏതു പിശാചിനെയും കൂട്ടുപിടിക്കാനും മടിയില്ല. നന്മയിലേക്കും സത്യത്തിലേക്കും മാനവസാഹോദര്യത്തിലേക്കും മനുഷ്യമനസുകളെ ഉയർത്താൻ ശ്രമിക്കുന്നതിനു പകരം വിദ്വേഷവും വെറുപ്പും ഭിന്നതയും സംഘർഷവും വളർത്തി സമൂഹത്തിൽ അസ്വസ്ഥതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുന്നത് മനുഷ്യസേവനമല്ല; സാമൂഹ്യ ദ്രോഹമാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ വളർന്നുവരുന്ന ഇളംതലമുറ ഭാവിയിൽ എങ്ങനെയായിരിക്കുമെന്നത് ആശങ്ക ജനിപ്പിക്കുന്നു.
4. സഭാമക്കളായ നമ്മൾ ജാഗ്രതയോടെ തിരിച്ചറിയേണ്ട മറ്റൊരു സത്യം ചില മേഖലകളിലെ പ്രകടമായ സഭാവിരുദ്ധ, പ്രത്യേകിച്ച് കത്തോലിക്കാസഭാവിരുദ്ധ മനോഭാവമാണ്. കത്തോലിക്കാസഭയെയോ സഭാശുശ്രൂഷകരെയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹമധ്യത്തിൽ അപമാനിക്കാൻ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാർത്തിരിക്കയാണെന്നു തോന്നിപ്പോകുന്നു അവരുടെ പ്രതികരണങ്ങൾ കാണുന്പോൾ. അതിനായി ചില ക്രൈസ്തവനാമധാരികളെത്തന്നെ കൂട്ടുപിടിക്കുകയും ഉപകരണങ്ങളാക്കുകയും ചെയ്യുന്നതായി കാണുന്നു. അവർ സഭാംഗങ്ങളായി കരുതപ്പെടുന്നെങ്കിലും പലരും സഭയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നവരും സഭയുടെ ആത്മീയവും അച്ചടക്കപരവുമായ ജീവിതത്തോടും സംവിധാനങ്ങളോടും സഭാധികാരികളോടും മറുതലിച്ചു നിൽക്കുന്നവരുമാണ്. ചുരുക്കത്തിൽ സഭയോടു വിശ്വസ്തത പുലർത്താത്ത സഭാംഗങ്ങളെ കൂട്ടുപിടിച്ച് സഭയെ വിമർശിക്കുകയും സഭാധികാരികളുടെയും വിശ്വാസികളുടെയും ആത്മവീര്യം കെടുത്തുകയും തമ്മിൽ ഭിന്നത വളർത്തി സഭയെ തളർത്തുകയും ചെയ്യുന്ന തന്ത്രമാണിത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാത്ത സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് നിസംഗതയിലേക്കും സഭാവിരുദ്ധ മനോഭാവത്തിലേക്കും ആനയിക്കാനുള്ള പൈശാചിക കെണിയാണിത്. ഈ കെണികളിൽ വീഴാതിരിക്കാൻ സഭാമക്കൾ ശ്രദ്ധിക്കണം.
5. സഭയിൽ ഏല്ലാവരും എല്ലാക്കാര്യങ്ങളും പൂർണമായും ശരിയാണെന്നോ പോരായ്മകളൊന്നുമില്ലന്നോ അവകാശപ്പെടാനാവില്ല. സഭാമക്കൾ മനുഷ്യരാണ്. മാനുഷികമായ പരിമിതികളുള്ളവരാണ്. ചില വീഴ്ചകളും പരാജയങ്ങളും ചിലരുടെ ഭാഗത്തുനിന്നുണ്ടാകാം. അവയൊക്കെ തിരുത്തപ്പെടേണ്ടതുതന്നെ. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സഭയെ മുഴുവൻ പ്രതികൂട്ടിലാക്കി ആക്രമിക്കുന്നത് ദുരുദ്ദേശ്യപരമാണ്. മാത്രമല്ല സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മർദം ചെലുത്തുന്നതും മുറവിളി കൂട്ടുന്നതും മനുഷ്യത്വ രഹിതമാണ്. പൊതുജനവികാരം ഇളക്കിവിട്ട് കോടതിയെപ്പോലും സമ്മർദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാൻ ഇടയാക്കുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുമോ എന്ന് വളരെപ്പേർക്ക് ആശങ്കയുണ്ട്. പോലീസന്വേഷണത്തിൽ നിഷ്പക്ഷത സംശയിക്കുകയും കോടതിയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളിൽ സുരക്ഷിതത്വബോധം ഇല്ലാതാക്കുകയും നീതി നടപ്പിലാകുമെന്നുള്ള പ്രതീക്ഷ തകർക്കുകയും ചെയ്യും. അത് ജനജീവിതത്തിൽ ഉളവാക്കുന്ന ആഘാതം വലുതായിരിക്കും.
6. എന്നാൽ ഏതു പ്രതിസന്ധികളെയും നേരിടാനും അതിജീവിക്കാനുമുള്ള ശക്തി സഭയ്ക്കുണ്ട്. അത് മാനുഷികമല്ല, ദൈവികമാണ്. ലോകാവസാനം വരെ കൂടെയുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത കർത്താവിന്റെ സാന്നിധ്യമാണത്. അപമാനിതമായ മരണശിക്ഷയുടെ ഉപകരണമായിരുന്ന കുരിശിനെ നിത്യജീവന്റെ സന്ദേശം പകരുന്ന മഹത്വത്തിന്റെ ചിഹ്നമായി രൂപാന്തരപ്പെടുത്തിയ, പീഡനോപകരണത്തെ രക്ഷായുധമാക്കിയവന്റെ സാന്നിധ്യമാണ് നമുക്ക് പ്രത്യാശ പകരുന്നത്. ഇവിടെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ നിത്യജീവൻ നൽകുന്ന രക്ഷകനായിരുന്നു.
7. മിശിഹായുടെ തുർച്ചയായ സഭയും അതേ അനുഭവങ്ങളിലൂടെ കടന്നുപോകണമെന്നുള്ളതും ദൈവനിയോഗമാണ്. "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ സ്വയം ത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ’ എന്ന കർത്താവിന്റെ ആഹ്വാനം സഭ ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. ആരംഭം മുതൽ ഇന്നുവരെയും സഭയുടെ ചരിത്രം ഈ വെല്ലുവിളികൾ നിറഞ്ഞതാണ്. മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും ഉൾപ്പെടുന്ന പതിനായിരക്കണക്കിന് സഭാമക്കൾക്ക് ജീവൻ ഹോമിക്കേണ്ടിവന്ന അതിക്രൂരമായ മതപീഡനങ്ങളെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. തിരസ്കരണങ്ങളെയും ദുരാരോപണങ്ങളെയും ദുർവ്യാഖ്യാനങ്ങളെയും കുപ്രചാരണങ്ങളെയും സഭയ്ക്കു നേരിടേണ്ടിവന്നിട്ടുണ്ട്. നരഭോജികളായും രാജ്യദ്രോഹികളായും മുദ്രകുത്തപ്പെട്ട് സഭാമക്കൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വഞ്ചനകൾക്കും ഒറ്റിക്കൊടുക്കലുകൾക്കും നാടുകടത്തലുകൾക്കും വിശ്വാസികൾ ഇരയായിട്ടുണ്ട്. വിശ്വാസത്തെപ്രതി ജീവനർപ്പിക്കേണ്ടിവന്ന രക്തസാക്ഷികൾ സഭയുടെ മഹത്വവും ശക്തിയുമാണ്. അവർ സ്വർഗത്തിൽ മുടിചൂടിനിൽക്കുന്ന സഭയുടെ കിരീടത്തിലെ മുത്തുകളാണ്. വിശ്വാസം സംരക്ഷിക്കാനും സത്യദൈവത്തെ ആരാധിക്കാനും സെമിത്തേരികളിലും ഭൂഗർഭാലയങ്ങളിലും മറ്റ് ഒളിസങ്കേതങ്ങളിലും തലമുറകൾ കഴിയേണ്ടിവന്ന പീഡിതസഭയുടെ വീരോചിത സഹനങ്ങളും സഭാചരിത്രത്തിന്റെ ഭാഗമാണ്. ചവിട്ടിതാഴ്ത്തപ്പെടുന്ന അവസ്ഥയിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്ന് കഴിഞ്ഞകാല ചരിത്രം തെളിയിക്കുന്നു. നാരകീയ ശക്തികൾക്ക് പ്രബലപ്പെടാനാകാത്ത വിധം മിശിഹാ മൂലക്കല്ലായി ശ്ലീഹന്മാരുടെ വിശ്വാസമാകുന്ന പാതയിൽ അടിസ്ഥാനമിട്ട ഭവനമാണ് തിരുസഭ. ലോകാവസാനംവരെ അവൾ നിലനിൽക്കുമെന്നത് ദൈവവചനമാണ്.
8. സഭയിൽത്തന്നെ ഉണ്ടായിട്ടുള്ള ഭിന്നിപ്പുകളും അബദ്ധ പ്രബോധനങ്ങളും വിശ്വാസത്യാഗങ്ങളും സഭയ്ക്ക് ആഘാതമേല്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തിൽത്തന്നെ ഭിന്നതകളും ശത്രുതയും ഉടലെടുക്കുമെന്നും, മാതാപിതാക്കളും മക്കളും തമ്മിൽ പോലും പോരുണ്ടാകുമെന്നും ഈശോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇപ്രകാരം അകത്തുനിന്നും പുറത്തുനിന്നും സഭ പീഡിപ്പിക്കപ്പെടുന്പോഴും കർത്താവിന്റെ വാക്കുകൾ നമുക്ക് ശക്തിപകരും.
"എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുന്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്’ (മത്താ. 5:11-12).
ഈശോയ്ക്കെതിരേയും വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഭ്രാന്തനെന്നും പിശാചുബാധിതനെന്നും നിയമലംഘകനെന്നും ദൈവദൂഷകനെന്നും ജനങ്ങളെ വഴിതെറ്റിക്കുന്നവനെന്നുമൊക്കെയുള്ള ആരോപണങ്ങൾ. തന്റെ ദൈവികമായ രക്ഷാകര ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിച്ച് വെറും ലൗകീകനും ലോകകാര്യങ്ങളിലും മുഴുകുന്നവനുമാകാൻ ഈശോയെ പിശാച് പ്രലോഭിപ്പിക്കുകയുണ്ടായി. ആരോപണങ്ങളും പ്രലോഭനങ്ങളുമുണ്ടാകുന്നതുകൊണ്ട്, തെറ്റുകാരനാകണമെന്നില്ല. ഇപ്രകാരമുള്ള വെല്ലുവിളികളെ നേരിടാൻ വിശ്വാസത്തിന്റെ പരിചയും ദൈവവചനമാകുന്ന വാളുമാണ് നമ്മുടെ ആയുധങ്ങൾ. കുടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ മലയോട് മാറി കടലിൽച്ചെന്ന് പതിക്കാൻ പറഞ്ഞാൽ അതു സംഭവിക്കുമെന്ന് പറഞ്ഞ ഈശോ വിശ്വാസത്തിന്റെ അമാനുഷിക ശക്തിയെന്നാണ് അതിലൂടെ സൂചിപ്പിക്കുന്നത്. "പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ' എന്നുള്ള ഈശോയുടെ വാക്കുകൾ നമുക്ക് ഹൃദയത്തിൽ ഏറ്റുവാങ്ങാം.
എതിർപ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനും തിന്മയുടെ ശക്തികളെ ജയിക്കാനും ഈശോ ഉപവസിച്ചും പ്രാർഥിച്ചും ആത്മാവിൽ നിറഞ്ഞ് ശക്തിയാർജിച്ചു. പ്രാർഥനയും ഉപവാസവും വഴിയല്ലാതെ തിന്മയെ ദൂരെയകറ്റാൻ സാധ്യമല്ലെന്ന് ഈശോ നമ്മെ ഉദ്ബോധിപ്പിച്ചു. സഭ ഇന്നു നേരിടുന്ന പ്രതിസന്ധികളുടെ പിന്നിൽ തിന്മയുടെ ശക്തമായ പ്രവർത്തനമുണ്ടെന്നുള്ളത് സത്യമാണ്. വ്യക്തികളും സഭാസംവിധാനങ്ങളും സ്ഥാപനങ്ങളും തിന്മയ്ക്കടിമപ്പെടാതിരിക്കാൻ നമുക്ക് തീവ്രമായി പ്രാർഥിക്കുകയും ഉപവാസത്താൽ നമ്മെത്തന്നെ വിശുദ്ധീകരിക്കുകുയും ചെയ്യാം.
9. സഭയുടെ പ്രിയ മക്കളായ സഹോദരങ്ങളെ, വൈദികരേ, സമർപ്പിതരേ, പ്രതിസന്ധികളിൽ തളരേണ്ടവരല്ല നമ്മൾ, മിശിഹായുടെ സഹനത്തിൽ പങ്കുചേരുക എന്നത് സഭയുടെ അവകാശവും ചുമതലയുമാണ്. ഈ സഹനം പരാജയത്തിന്റെതല്ല, പരിഹാരത്തിന്റേതാണ്.
കുരിശിൽ സഹിക്കുന്ന ഈശോയിലാണ് വലതുവശത്തെ കള്ളൻ രക്ഷകനെ കണ്ടെത്തിയത്. കുരിശിലെ സഹനബലിയായി തന്റെ മഹത്വീകരണത്തിന്റെ സമയമായിട്ടാണ് ഈശോ കണ്ടത്. സഹനത്തിന്റെ പാരമ്യത്തിൽ ഈശോ ജീവൻ വെടിഞ്ഞപ്പോഴാണ് "ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു’ എന്ന് പീഡകരിൽ ഒരുവനായി കുരിശിൻ ചുവട്ടിൽ നിന്നിരുന്ന ശതാധിപൻ ഈശോയെ സാക്ഷ്യപ്പെടുത്തി വിളിച്ചു പറഞ്ഞത്. പൈശാചിക ശക്തികളെ ബഹിഷ്കരിക്കാൻ എന്തുകൊണ്ട് തങ്ങൾക്കു കഴിഞ്ഞില്ല എന്നുള്ള ശിഷ്യന്മാരുടെ ചോദ്യത്തിന് ഈശോയുടെ മറുപടി "അല്പവിശ്വാസം’ എന്നായിരുന്നു.
ഇന്ന് വിവിധ തലങ്ങളിൽ സഭയ്ക്കെതിരേ ആഞ്ഞടിക്കുന്ന പ്രതികൂല ശക്തികളിൽനിന്ന് സഭയെ സംരക്ഷിക്കാനും തിന്മയെ ബഹിഷ്കരിക്കാനും സഭയെ ശക്തിപ്പെടുത്താനും നമ്മൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും പ്രാർഥിച്ച് ശക്തരാകുകയും വേണം. പുറത്തുനിന്നെന്നതിനേക്കാൾ സഭയ്ക്കുള്ളിൽ നിന്നുള്ള സഭാവിരുദ്ധ പ്രവർത്തനമാണ് സഭയ്ക്കു ഭീഷണിയാകുന്നത്. സഭാധികാരത്തെ നിർവീര്യമാക്കി സഭയിൽ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുക എന്നതാണ് തല്പരകക്ഷികളുടെ ലക്ഷ്യം. അതിനാൽ കർത്താവിന്റെ കൃപയിൽ ആശ്രയിച്ച് ഏകമനസോടെ സഭയോടും സഭാധികാരികളോടും ചേർന്ന് നമുക്ക് വിശ്വാസത്തിൽ ഉറച്ചുനിൽക്കാം. സഭാപീഡകർക്കുവേണ്ടി നമുക്ക് ഹൃദയപൂർവം പ്രാർഥിക്കാം. പിതാവേ അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.