Thursday, October 4, 2018 1:15 AM IST
മാത്യു അരീപ്ലാക്കൽ, മെൽബൺ
ടിവി ചാനലുകളിലെ അന്തിച്ചർച്ചകളിലെ ജഡ്ജിമാരെയും അവിടെ നിറംപിടിപ്പിച്ചതും അപമാനം ജനിപ്പിക്കുന്നതുമായ വാക്കുകളിലൂടെ കൂലിപ്പണിക്ക് ഇരുന്നു വ്യക്തികളെയും സംഭവങ്ങളെയും സമൂഹത്തെയും അപഹസിക്കുന്നവരെയും സമൂഹം വിളിക്കുന്ന പേരാണു പരിഹാസകർ. പരിഹാസത്തിനുള്ളിൽ സുപ്പീരിയോരിറ്റി ഉണ്ട്, എതിർപ്പുണ്ട്, വെറുപ്പും ഉണ്ട്. അപമാനിക്കുന്ന വാക്കുകളും പ്രവൃത്തികളുംകൊണ്ട് ഉള്ളിലുള്ള പുച്ഛത്തെയും വെറുപ്പിനെയും പരിഹാസം പ്രകടമാക്കുന്നു.
കൊല്ലാൻ ചെല്ലുംപോലെ
പരിഹാസത്തിനു വ്യക്തമായ ഒരു ഫിലോസഫി രൂപപ്പെടുത്തിയ ആളാണു ജർമൻ ചിന്തകനും നിരീശ്വരവാദിയുമായ ഫ്രീഡ്റിക് നീഷേ. ചുറ്റികകൊണ്ട് ആദർശങ്ങളെയും പ്രസ്ഥാനങ്ങളെയും പരിശോധിക്കണം എന്ന് അദ്ദേഹം നിരീക്ഷിച്ചു. ദ ട്വൈലൈറ്റ് ഓഫ് ഐഡൾസ് എന്ന പുസ്തകത്തിന്റെ മുഖവുരയിൽ നീഷേ ഇങ്ങനെ എഴുതി. ""ഈ ലോകത്തിൽ യാഥാർഥ്യങ്ങളേക്കാൾ കൂടുതൽ ആദർശങ്ങളും ഐഡൾ(പ്രതിമ)സുമാണുള്ളത്. ഒരു ലോഹപ്രതിമയെ ചുറ്റികകൊണ്ടു മുട്ടിനോക്കുക, ട്യൂണിംഗ് ഫോർക്കുകൊണ്ടു പ്രകന്പനം പരിശോധിക്കുംപോലെ. അതിന്റെ ശബ്ദം ശ്രദ്ധിക്കുക.'' ഈ ലോകത്തെ ഭരിക്കുകയും നയിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെയും ആദർശങ്ങളെയും ഒരുപക്ഷേ, മാനവികതയ്ക്കു ധാർമികദിശാബോധം കൊടുത്ത മഹാന്മാരെയുമാണ് ഐഡൾസ് എന്നു നീഷേ ഉദ്ദേശിച്ചത്. അദേഹം എഴുതുന്നു; ""പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളിൽ കാര്യമില്ല. കൊല്ലാൻ ചെല്ലുന്പോലെ വേണം സംവാദങ്ങൾ. സ്മാരകശിലകൾപോലെ ലോകം കരുതുന്നത്, ഒരുപക്ഷേ ഒരിക്കലും തകർക്കാനാവാത്തത് എന്നു നിങ്ങൾ വിചാരിക്കുന്നത്, അതു ക്രിസ്തീയതയോ ബൈബിളോ എന്തുമാകട്ടെ, നിങ്ങൾക്കതിനെ തകർക്കാൻ പറ്റും. ഒരുപക്ഷേ, നിങ്ങളുടെ ചുറ്റിക ചെറുതായിരിക്കാം. പക്ഷേ, ശക്തിയിൽ മുട്ടിനോക്കുക, വരുന്ന ശബ്ദം ശ്രദ്ധിക്കുക. എതിരാളിയുടെ ഉള്ളിലെ വിള്ളൽ വ്യക്തമാകും. പ്രതിമയുടെ ദൗർബല്യം കണ്ടെത്തിയിട്ട് അവിടെത്തന്നെ ആഞ്ഞടിക്കുക. തകരില്ല എന്നു ലോകം കരുതിയതു നിങ്ങളുടെ ചുറ്റികപ്രയോഗത്തിൽ തകർന്നുവീഴുന്നതു നിങ്ങൾ കാണും.''
ഐക്കണോക്ലാസം
കേവല വിമർശനത്തിനു പകരം മാധ്യമങ്ങൾ ഐക്കണോക്ലാസം (വിഗ്രഹ ഭഞ്ജനം) എന്ന ശൈലി സ്വീകരിക്കുന്നതാണു നാം വാർത്താചാനലുകളിലും സോഷ്യൽ മീഡിയയിലും കണ്ടുവരു ന്നത്. നീഷേ ഐഡൾ എന്നു വിളിച്ചതു മുന്പ് ഐക്കൺ എന്നാണ് വിളിച്ചിരുന്നത് എന്നുമാത്രം. ഒരു സമൂഹം അവർക്കു പ്രധാനപ്പെട്ടത് എന്നു ഗണിക്കുന്ന ഒരു വിശ്വാസരീതിയെ എതിർക്കാം. ഉന്നതമായ ജീവിതരീതികളെയും ആദർശങ്ങളെയും മുന്പോട്ടുവച്ചവരെ എതിർക്കാം. കാലാന്തരങ്ങളായി മനുഷ്യവംശത്തിന്റെ നന്മയ്ക്കും സമാധാനത്തിനും പ്രചോദനം നൽകുന്ന പ്രസ്ഥാനങ്ങളെ എതിർക്കാം. പക്ഷെ വിമർശനമല്ല ഇവിടെ ഉയരുന്നത്; തച്ചുടയ്ക്കാനുള്ള എതിർപ്പുകളാണ്. അത്തരം എതിർപ്പുകൾ വഴി എതിർക്കുന്നവർക്കു സമൂഹത്തിൽ ശ്രദ്ധകിട്ടുന്നു. വിപരീത ചിന്താഗതി ഉള്ളവരെ ഐക്കണോക്ലാസ്റ്റുകളുടെ സംഘബോധത്തിൽ അണിചേർക്കാനും കഴിയുന്നു. മതത്തിന്റെ, വിശ്വാസങ്ങളുടെ, ആദർശബിംബങ്ങളുടെ, റോൾ മോഡലുകളുടെ ഐക്കണുകൾ തച്ചുടയ്ക്കാൻ ശ്രമിക്കുന്നതിലൂടെ കാൾ മാർക്സ് വിഭാവനംചെയ്ത തരത്തിലുള്ള ഡയലെക്റ്റിക്സ് സമൂഹത്തിൽ ഉളവാകുന്നു. ചിന്താപരമായ സ്പർധയും ആദരവില്ലാത്തതും മാനവികതയുടെ മാന്യത ഇല്ലാത്തതുമായ പ്രതികരണങ്ങളും അങ്ങനെ അനായാസേന സൃഷ്ടിക്കപ്പെടുന്നു.
ഇതു വിമർശനമല്ല
പരിഹാസം വിമർശനമല്ല. വ്യക്തവും വസ്തുനിഷ്ഠവുമായ പഠനത്തിനു ശേഷം ഒരു കാര്യത്തിന്റെ ഗുണവും ദോഷവും മുൻവിധിയില്ലാതെ വ്യക്തമാക്കുന്നതാണു വിമർശനം. വിമർശനം എപ്പോഴും ഗുണപരമായ വളർച്ചയ്ക്കു കാരണമാകുന്നുണ്ട്. മാധ്യമങ്ങളിലും ഇത്തരം ഗുണപരമായ ചർച്ചകൾ നടക്കാതിരിക്കുന്നില്ല. എന്നാൽ, അത്തരം ചർച്ചകൾക്കു ചാനലിന്റെ റേറ്റിംഗ് ഉയർത്താൻ കഴിയുകയില്ല.
സാധാരണക്കാരൻ ചാനൽ ചർച്ചകളെ മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ, ഐക്കണോക്ലാസത്തിൽ ഊന്നിയ ചർച്ചകൾ നടന്നാൽ ന്യൂസ് അവർ സെൻസേഷണൽ ആയി മാറും. ചാനലിന്റെ റേറ്റിംഗ് ഉയരുകയായി. ഇന്റർനെറ്റിലെ ഹിറ്റുകളുടെ ഗ്രാഫ് മുകളിലേക്കു കുതിക്കും.
ചുറ്റികയ്ക്ക് ആഞ്ഞടി
നീഷേ പറയുന്പോലെ ഒരു വിശ്വാസത്തെ ചുറ്റികയ്ക്ക് ആഞ്ഞടിക്കുക. അതുയർത്തുന്ന പ്രതിധ്വനികൾക്കു കാതോർത്ത് ആയിരങ്ങൾ ചാനൽചുവട്ടിൽ ഭക്ഷണമുപേക്ഷിച്ച് ഇരിക്കും. ആടുകൾ കൂട്ടിയിടിക്കുന്പോൾ വാർന്നുവീഴാനിടയുള്ള ചോരയുടെ രുചി മനസിൽക്കണ്ട് കുറുക്കന്മാരും ചാനൽച്ചുവട്ടിലിരുന്ന് ആത്മനിർവൃതിയടയും. അതറിയാവുന്നതുകൊണ്ടാണു മദ്യനിരോധനത്തെക്കുറിച്ചുള്ള ചർച്ച കുർബാന വീഞ്ഞിനെക്കുറിച്ചുള്ള ചർച്ചയായി മാറുന്നത്; ഒരു സ്ത്രീയുടെ അപഥസഞ്ചാരങ്ങൾ കുന്പസാരത്തെക്കുറിച്ചുള്ള ചർച്ചയാകുന്നത്; ഒരു പുരോഹിതന്റെ വീഴ്ച പൗരോഹിത്യ ബ്രഹ്മചര്യത്തെക്കുറിച്ചുള്ളതാകുന്നത്. ശബരിമലയിൽ സ്ത്രീകൾക്കുള്ള ആചാരപരമായ വിലക്ക് സ്ത്രീയുടെ ആർത്തവത്തെക്കുറിച്ചാകുന്നത്; മതപരിവർത്തനത്തെക്കുറിച്ചുള്ളതു മദർ തെരേസയെക്കുറിച്ചുള്ള ചർച്ചയാകുന്നത്.
ആത്മഹത്യ ചെയ്യിക്കുന്നവർ
സമീപകാലഘട്ടത്തിൽ ഇന്റർനെറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശക്തമായ കടന്നുവരവോടെ രൂപപ്പെട്ട ഐക്കണോക്ലാസ്റ്റിക് പ്രവണതയെയാണ് അമേരിക്കൻ മാധ്യമനിരൂപകനും എഴുത്തുകാരനുമായ ഡേവിഡ് ഡെൽബി സ്നാർക്കിംഗ് ജേർണലിസം എന്നു വിളിക്കുന്നത്. ബിസി 650-550 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അർക്കിലോക്കസ്, ഹിപ്പോനാക്സ് എന്നീ തത്വചിന്തകരെയാണ് ഇത്തരത്തിലുള്ള വിമർശനത്തിന്റെ ചരിത്രപരമായ ഉദാഹരണത്തിനായി അദ്ദേഹം എടുത്തുകാട്ടുന്നത്. ഇവരുടെ വിമർശനത്തിന്റെ സ്നാർക്കിംഗ് സ്വരൂപംമൂലം അവരുടെ ഇരകൾ ആത്മഹത്യചെയ്യുമായിരുന്നു എന്ന ഗ്രീക്കു ചരിത്രവും ഡെൽബി ചൂണ്ടിക്കാട്ടുന്നു.
"ചെങ്കണ്ണുപോലെ പടരുന്നതും വൃത്തികെട്ടതും അറിഞ്ഞുകൊണ്ട് അപവാദം പ്രചരിപ്പിക്കുന്നതും പത്രം, ടിവി, സോഷ്യൽമീഡിയയുടെ ഇന്റർനെറ്റ് ലോകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായ, കുത്തിമുറിവേല്പിക്കുന്നതും അപമാനം സൃഷ്ടിക്കുന്നതുമായ സംഭാഷണത്തിന്റെ രീതിയാണ് സ്നാർക്ക്.' അത്തരം വാർത്താവതരണമോ സംഭാഷണമോ കേൾക്കുകയോ കാണുകയോ ചെയ്തതിനുശേഷം കാഴ്ചക്കാരന്/ശ്രോതാവിന് അയാളുടെ മനസിന്റെ പ്രസാദം നഷ്ടപ്പെടുന്നു. അയാൾ വാർത്തയ്ക്കുശേഷം ഒരു ദുർഗന്ധമുള്ള മാനസികാവസ്ഥയിലേക്കു വന്നുവീഴുന്നു.
നിലവാരത്തകർച്ചയുടെ കുഴലൂത്ത്
മാധ്യമങ്ങൾക്കിടയിലെ സ്നാർക്കിംഗ് അതു മുഖ്യധാരാ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ ആകട്ടെ, നന്മകളെക്കുറിച്ച്, പൊതുജീവിതത്തിന്റെ സുകൃതങ്ങളെക്കുറിച്ച് വീണ്ടുവിചാരമില്ലാത്തതാണ്. അതു നിലവാരമില്ലാത്ത തമാശകളിലൂടെയും തരംതാണ നിന്ദാപ്രയോഗങ്ങളിലൂടെയും ആരുടെയൊക്കെയോ പ്രശാന്തിയും ശോഭയും കെടുത്തുന്നു. ആരെ ആക്രമിക്കുന്നുവോ അയാളുടെ കർമശേഷി തകർത്തുകളയുന്നു. "ജേർണലിസത്തിന്റെ നിലവാരത്തകർച്ചയുടെ കുഴലൂത്താണ് സ്നാർക്കിംഗ്' എന്ന് ഡേവിഡ് ഡെൽബി എഴുതി.
അർണബ് ഗോസ്വാമി നോവിച്ചപ്പോൾ
""എന്തൊരു നാണക്കേട്, എന്തൊരു ഗൂഢാലോചന, എന്തു തരംതാണ പ്രവൃത്തി. നിങ്ങൾക്ക് എങ്ങനെ ഇപ്രകാരം ദേശവിരുദ്ധരാകാൻ കഴിയുന്നു. എത്രമാത്രം വെറുപ്പ് എത്രമാത്രം മാലിന്യം നിങ്ങൾക്കുള്ളിൽ. എന്നാൽ എല്ലാറ്റിനുമുപരി ഞാൻ നിങ്ങളോട് ഇങ്ങനെ പറയാൻ ആഗ്രഹിക്കുന്നു... ഇക്കൂട്ടർ നാണംകെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നാണംകെട്ട ഇന്ത്യക്കാരാണിവർ''. (അർണബ് ഗോസ്വാമി, ഓഗസ്റ്റ് 26) നാനൂറിലധികം പേർ മരിച്ച വലിയ ഒരു ദുരന്തം ലക്ഷങ്ങൾ വരുന്ന മനുഷ്യർ പലായനം ചെയ്ത, സൈന്യം രക്ഷാപ്രവർത്തനം നടത്തുന്ന സമയം എല്ലാ ചാനലുകളും കണ്ണീരൊഴുകുന്ന കാമറക്കണ്ണുകളിലൂടെ കേരളത്തെ കാണുകയും കാണിക്കുകയും ചെയ്തപ്പോൾ വ്യത്യസ്തമായ ഈ വിമർശനത്തിലൂടെ അർണബ് ഗോസ്വാമി നേടിയതു ചാനലിന്റെ റേറ്റിംഗ് ഒറ്റയടിക്ക് ഉയർത്തിയതിന്റെ ക്രെഡിറ്റാണ്. കേരളത്തിലെ മൂന്നുകോടി മനുഷ്യർക്കു പൊതുവായി അറിയുന്ന പ്രളയദുരന്തത്തെ മുൻനിർത്തി ഗോസ്വാമിയുടെ ചാനൽ സ്നാർക്കിംഗ് നടത്തിയപ്പോൾ കേരളത്തിന്റെ സാമൂഹ്യബോധത്തിന് നൊന്തു. സ്നാർക്കിംഗ് വേദന എല്ലാവർക്കുമുണ്ടായി. ഒരുപാടു മനുഷ്യരുടെ കണ്ണീരിന്റെയും അഭിമാനത്തിന്റെയും വിലയാണു സ്നാർക്കിംഗിലൂടെ ചാനലിലും പത്രത്തിനും കിട്ടുന്ന ഹൈക്ക്.
സ്നാർക്കിംഗ് എന്താണെന്നു മനസിലാകാൻ വേണ്ടിയാണ് ഇങ്ങനെ ഉദാഹരണം പറഞ്ഞത്.
സ്നാർക്കിംഗ് ഉണ്ടാക്കാൻ
ഒരുവാർത്തയെ സ്നാർക്കിംഗാക്കി മാറ്റാൻ ആ വാർത്തയ്ക്കു താഴെപ്പറയുന്ന പ്രത്യേകതകൾ ഉണ്ടായിരിക്കണം.
1. ബഹുമാനദ്യോതകമായവയെ പുച്ഛിക്കുന്നതാകണം.
2. ഒരാളെയോ ഒരു സുഹൃത്തിനെയോ മുറിപ്പെടുത്തിക്കൊണ്ടായിരിക്കണം.
3. വാർത്ത കേൾക്കുന്നവരിൽ ഒരു വിഭാഗം മനുഷ്യർക്കു നിരന്തരമായ അസ്വസ്ഥത സൃഷ്ടിക്കുന്നതാകണം.
4. വാർത്തയിൽ ശ്രോതാക്കൾക്ക് എല്ലാം വൈകാരികക്ഷോഭം അനുഭവപ്പെടണം.
5. വാർത്തയുടെ ഉള്ളടക്കം മൂല്യങ്ങളുടെയും യാഥാർഥ്യത്തിന്റെയും ഇടയിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുന്നതാവണം.
6. ഔപചാരിക വർത്തമാനത്തിൽപ്പെടാത്ത തരംതാണ വാക്കുകളും ഇമേജറികളും ധാരാളമായി ഉപയോഗിക്കുന്നതായിരിക്കണം. വാർത്തയിൽ പരാമർശിക്കപ്പെടാത്തവർക്ക് ഊറിച്ചിരിക്കാവുന്ന പ്രമേയങ്ങളും പ്രസ്താവനകളും ഉണ്ടായിരിക്കണം. വാൾട്ടർ ഗ്രൂവായ്റ്ററിന്റെ വാക്കുകളിൽ "പച്ച ഇറച്ചി വലിച്ചുകീറുന്ന' ഫീൽ കിട്ടണം.
കേരളത്തിൽ മഴ കുറഞ്ഞാലും മഴ കൂടിയാലും പശ്ചിമഘട്ടത്തിൽ താമസിക്കുന്ന പള്ളികൾക്കും പാതിരിക്കും അവിടുത്തെ ജനങ്ങൾക്കുമെതിരേ വാർത്ത വരുന്നതിന്റെ കാരണവും സ്നാർക്കിംഗ് തന്നെ. കേരളത്തിന്റെ ഇടനാട്ടിൽ റോഡും പാലവും മെട്രോയും വിമാനത്താവളവും തുറമുഖവും വികസിക്കുന്പോഴും മണ്ണുമാന്തി മലകൾതന്നെ ഇല്ലാതാവുകയും മലയുടെ മാറുപിളർന്നു ക്വാറികൾ മുരളുകയും വയൽ നികത്തുകയും ചെയ്യുന്പോഴും പരിസ്ഥിതി നശിക്കാതിരിക്കുകയും പശ്ചിമഘട്ടത്തിൽ മനുഷ്യൻ വീടുവയ്ക്കുന്പോഴും സ്കൂളോ, ആശുപത്രിയോ ആരാധനാലയമോ പണിയുന്പോഴും മാത്രം പരിസ്ഥിതി നശിക്കുകയും ചെയ്യുന്ന വിചിത്രലോജിക്ക് നമ്മൾ ആസ്വദിക്കുന്നതു സ്നാർക്കിന്റെ ഫലമാണ്.
സ്വാശ്രയസമരം വന്നാലും പീഡനവിഷയം വന്നാലും നഴ്സുമാർ സമരംചെയ്താലും പരിസ്ഥിതി സംരക്ഷണ ചർച്ച നടന്നാലും മാധ്യമങ്ങൾക്കു പച്ച ഇറച്ചി ചീന്തുന്ന ഫീൽ കിട്ടാൻ ക്രിസ്തുവിന്റെ സഭതന്നെ എതിർവശത്തു വേണം. തല്ലിത്തകർക്കാനും തെരുവിൽ വലിച്ചിഴയ്ക്കാനും സഭയുടെ ആദർശബിംബങ്ങളെയും റോൾ മോഡലുകളെയും വേണം. ജേർണലിസത്തിന് ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നു. നവയുഗ മാധ്യമ പ്രഭുക്കൾക്കു സ്നാർക്കിംഗ് ദൈവമായിരിക്കുന്നു. അവരോടൊപ്പം അത്യുന്നതമായ മനുഷ്യജീവിതത്തിന്റെ ഐക്കണുകളെ പരിഹസിച്ച് പടിയിറക്കാൻ അത്യുത്സാഹികളായി ഇരുണ്ട ദൈവത്തിന്റെ സൈബർ അവതാരങ്ങൾ പോസ്റ്റുകളും ടാഗുകളും കമന്റുകളും ലൈക്കുകളുമായി പെറ്റുപെരുകുന്നു.
എക്കാലത്തെയും മഹാനായ ഇംഗ്ലീഷ് എഴുത്തുകാരിൽ കുട്ടികൾക്കു പ്രിയങ്കരനായ ലൂയിസ് കരോൾ 1864 ൽ ദ ഹണ്ടിംഗ് ഓഫ് ദ സ്നാർക്ക് എന്ന ഒരു കാവ്യം എഴുതി. ഭാവനയിൽ മാത്രം ജീവിക്കുന്ന സ്നാർക്ക് എന്ന ഭീകരജന്തുവിനെ തേടി വേട്ടക്കാരുടെ കഴിവോ സാമർഥ്യമോ ഇല്ലാത്ത സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട പത്തുപേർ ഒരുമിച്ചു ചേർന്നു വേട്ടയ്ക്കുവേണ്ടി നടത്തുന്ന സാഹസിക യാത്രയാണ് പ്രമേയം. സമകാലിക കേരളത്തിന്റെ വാർത്താമാധ്യമ ലോകത്തിൽ ഇന്നു നമ്മൾ കാണുന്നത് ഇതാണ്. അവരെ ഒന്നിപ്പിക്കുന്ന ഏക ഘടകം വേട്ട നൽകുന്ന ആനന്ദം മാത്രം. അതിലൂടെ കുമിഞ്ഞുകൂടുന്ന സന്പത്തും.