Wednesday, October 24, 2018 12:53 AM IST
കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിതവനവും കോട്ടയം ജില്ലയിലെ ഏക റിസർവ് വനവുമായ പൊന്തൻപുഴ വനം പണവും സ്വാധീനവുമുള്ള ചില സ്വകാര്യ വ്യക്തികൾക്കു തീറെഴുതിക്കൊടുക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന സർക്കാർ തലത്തില്‍ നടക്കുകയാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായ എഴായിരത്തോളം ഏക്കര്‍ വനഭൂമിയില്‍ കേരള സർക്കാരിന് അവകാശമില്ല എന്ന 2018 ജനുവരി പത്തിലെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ നൽകിയ റിവ്യൂ ഹർജി കോടതി തള്ളിയിരിക്കുകയാണ്.
ഡിവിഷൻ ബെഞ്ചിൽ വാദം കേൾക്കുമ്പോൾ സർക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി ഹാജരാക്കാതെ കേസിൽ കക്ഷികളായ സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമുണ്ടാക്കുകയാണു ചെയ്തത്. പൊന്തൻപുഴ വനത്തില്‍ സർക്കാരിന് അവകാശമില്ല എന്ന വിധിയും അതിനെതിരേ സമർപ്പിക്കപ്പെട്ട റിവ്യൂ ഹർജിയും തള്ളപ്പെട്ടതോടെ വനത്തിനു ചുറ്റും താമസിക്കുന്ന ആയിരക്കണക്കിനു കർഷകരുടെ പട്ടയസ്വപ്നങ്ങളിന്മേലും ഇടിത്തീ വീണിരിക്കുന്നു. വനത്തിനു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങളായ മുക്കട, ആലപ്ര, പ്ലാച്ചേരി, ചാരുവേലി, പൊന്തൻപുഴ, ചുങ്കപ്പാറ, പെരുമ്പെട്ടി, പുളിക്കപ്പാറ, മേലേകവല തുടങ്ങിയ സ്ഥലങ്ങളില്‍ പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന ആയിരക്കണക്കിനു കർഷകരെ കോടതിവിധി പ്രതികൂലമായി ബാധിക്കും.
കൈവശഭൂമിക്കു പട്ടയം നൽകുന്നതിനു മുന്നോടിയായി ഇവർക്ക് 2005 ലെ യുഡിഎഫ് സർക്കാർ കൈവശരേഖ നല്‍കിയിരുന്നു. കൂടാതെ അഞ്ഞൂറിൽപ്പരം ഭൂരഹിത കുടുംബങ്ങളാണ് പൊന്തൻപുഴ വനമേഖലയില്‍ താമസിക്കുന്നത്. കോടതിവിധി എതിരായതോടുകൂടി ഇവരെല്ലാം കുടിയിറക്കല്‍ ഭീഷണിയിലാണ്. ഇതിനുപുറമേ വനത്തില്‍ നൂറോളം ഏക്കര്‍ സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന ഊട്ടുപാറ ഉൾപ്പെടെയുള്ള അമൂല്യ പ്രകൃതി വനവിഭവങ്ങള്‍ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം വന- ഭൂ മാഫിയകളുടെ കൈയില്‍ എത്താന്‍ പോവുകയാണ്. വനഭൂമിയിൽ സർക്കാരിന് അവകാശമില്ല എന്ന വിധി വന്ന ഉടൻതന്നെ ക്വാറികൾക്ക് അനുമതി തേടി സർക്കാരിന് അപേക്ഷകൾ ലഭിച്ചിരുന്നു.
പൊന്തൻപുഴ വനവുമായി ബന്ധപ്പെട്ട ഇത്ര പ്രധാനപ്പെട്ട ഒരു കേസില്‍ ഹൈക്കോടതിയുടെ ഏകപക്ഷീയമായ വിധി ഉണ്ടായത് സർക്കാർ അഭിഭാഷകന്റെ അനാസ്ഥ മൂലമാണെന്ന വിമർശനം അന്നുതന്നെ ഉണ്ടായിരുന്നു. 2018 ജനുവരി 10 ന് രാവിലെ അന്തിമവാദം കേട്ട കോടതി അന്ന് ഉച്ചകഴിഞ്ഞുതന്നെ വിധി പറഞ്ഞ അസാധാരണമായ സാഹചര്യം കേസുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടും വിഷയത്തില്‍ മൗനം പാലിച്ച സർക്കാർ അഭിഭാഷകന്റെ നിലപാട് സംശയാസ്പദമാണ്. ഇപ്പോൾ റിവ്യൂ ഹർജിയിലും സർക്കാരിന്റെ ഭാഗം കാര്യക്ഷമമായി ഉയർത്തപ്പെട്ടിട്ടില്ല. ഇതില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. വനം സംരക്ഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതന്നെ 2016 ലെ ഉത്തരവുപോലും വാദം നടക്കുന്ന സമയത്തു കോടതിയില്‍ ചൂണ്ടിക്കാണിക്കുന്നതില്‍ സർക്കാർ അഭിഭാഷകന് പരാജയപ്പെട്ടു.
ഈ കേസിൽ സർക്കാരിനു സഹായകരമാകുമായിരുന്ന 1980 ലെ കേന്ദ്ര വനസംരക്ഷണനിയമവുമായി ബന്ധപ്പെട്ട് 12/12/1996 ലെ ഗോദവർമൻ തിരുമുൽപ്പാട് കേസിലെ സുപ്രീംകോടതി വിധിയും 2003 ലെ ഇഎഫ്എല്‍ ആക്ടും 1971 ലെ കേരള ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടും പൊന്തൻപുഴ വനവുമായിതന്നെ ബന്ധപ്പെട്ട കേരള സർക്കാരിന് അനുകൂലമായ 1991 ലെ ഹൈക്കോടതിവിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ സർക്കാർ അഭിഭാഷകന് പരാജയപ്പെട്ടതു ദുരൂഹമാണ്. കേസിൽ സർക്കാരിന് അനുകൂലമാകുമായിരുന്ന ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ സർക്കാർ അഭിഭാഷകന് കൊണ്ടുവരാതിരുന്നത് വിധിന്യായത്തില്‍തന്നെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, റിവ്യൂ ഹർജിയിലും കോടതിയുടെ മുൻപിൽ ഈ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നതിന് സർക്കാർ തയാറാകാതിരുന്നത് നിരവധി സംശയങ്ങൾ ഉയർത്തുന്നു.
പൊന്തൻപുഴ വനത്തിന്റെ വിവിധ ഭാഗങ്ങളായ കരിക്കാട്ടൂർ, വലിയകാവ്, ആലപ്ര പ്രദേശങ്ങൾ സർക്കാർ റിസർവ് ആയി പ്രഖ്യാപിച്ചത് 1904,1906,1908 വർഷങ്ങളിൽ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ പ്രകാരമാണ്. അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന മാധവ റാവു ആണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ പ്രദേശങ്ങൾ സർക്കാർ റിസർവ് വനമായി പ്രഖ്യാപിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കേരള സർക്കാരിന്റെ വിജ്ഞാപനവും ഉണ്ടായി. എന്നാൽ, മാർത്താണ്ഡവർമയുടെ കാലത്തുതന്നെ ചെമ്പുപട്ടയത്തിലൂടെ ഈ പ്രദേശങ്ങൾ കരമൊഴിവായി തങ്ങൾക്കു ലഭിച്ചു എന്നാണു സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന എഴുമറ്റൂർ കോവിലകത്തിന്റെ വാദം. ഈ വാദത്തെ അക്കാലത്തുതന്നെ സെറ്റിൽമെന്റ് ഓഫീസർമാരും വിവിധ കോടതികളും തള്ളിക്കളഞ്ഞിരുന്നു. ഈ വനഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും നേരത്തെതന്നെ വിധിച്ചിരുന്നതാണ്.
ഈ വിധികൾക്കെതിരേ പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്നു ഹൈക്കോടതിയോടു വീണ്ടും കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു. ഇതിനെത്തുടർന്നാണു ഭൂമിയിൽ സർക്കാരിന് അവകാശമില്ല എന്ന ഡിവിഷൻ ബെഞ്ച് വിധി ഉണ്ടാകുന്നത്. ഇതിൽ കരിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തെക്കുറിച്ചു നിലവിൽ കേസുകൾ ഇല്ലാത്തതിനാലും നേരത്തെതന്നെ സർക്കാരിന് അനുകൂലമായി തീർപ്പ് കൽപ്പിച്ചതിനാലും കോടതി ഇടപെടുന്നില്ല എന്നാണ് 2018 ജനുവരി പത്തിലെ വിധിയിലൂടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ശരിവച്ച കോടതി വലിയകാവ്, ആലപ്ര പ്രദേശങ്ങളിൽ സർക്കാരിന് അവകാശമില്ല എന്നു വിധിച്ചതു കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണെന്നു വ്യക്തമാണ്.
ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭൂമിസംബന്ധമായ കേസുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിൽ ഏറ്റവും ഒടുവിലത്തേതാണ് പൊന്തൻപുഴ കേസിലേത്. ഹാരിസൺസ് മലയാളം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന്റെ റിവ്യൂ ഹർജി സുപ്രീംകോടതി വാദം പോലും കേൾക്കാതെ തള്ളിയതു കഴിഞ്ഞ മാസമാണ്. മൂന്നാര്‍ മുതല്‍ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം വരെയുള്ള കേരളത്തിലെ ഭൂമിവിവാദങ്ങളില് ശക്തമായ നിലപാട് സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന സിപിഐ ഭരിക്കുന്ന റവന്യു, വനം വകുപ്പുകൾ കക്ഷികളായിട്ടുള്ള ഹാരിസൺസ് മലയാളം, പൊന്തൻപുഴ കേസുകളിൽ പുലർത്തുന്ന മൗനം കുറ്റകരമാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കേസുകൾ വാദിക്കുന്ന സർക്കാർ അഭിഭാഷകർ കേസുകളിൽ പരാജയം ഏറ്റുവാങ്ങുമ്പോൾ അതൊക്കെ ആരുടെ ഗൂഢാലോചന മൂലമാണെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി അരിയാഹാരം കഴിക്കുന്ന മലയാളികൾക്കുണ്ട്.
പ്രഫ. റോണി കെ. ബേബി