Friday, October 26, 2018 12:47 AM IST
കുട്ടികൾക്ക് ആത്മവിശ്വാസം വേണം. അവർക്ക് അവരെപ്പറ്റി മതിപ്പുണ്ടായിരിക്കണം. മിടുക്കനാണ്, കഴിവുള്ളവനാണ് എന്ന ബോധം കുട്ടിക്കു വേണം. അതു നല്ലതാണെന്ന ധാരണയ്ക്ക് അധികം പഴക്കമില്ല. മൂന്നു നാലു ദശാബ്ദങ്ങൾക്കപ്പുറം കുട്ടികളെ വളർത്തുന്നതിൽ വൈദഗ്ധ്യം നേടിയവരെന്നു കരുതപ്പെട്ടിരുന്നവർ പറഞ്ഞിരുന്നതു കുട്ടികളെ പ്രശംസിക്കരുത്, അതവരെ അഹങ്കാരികളാക്കും, അവരുടെ തലതിരിഞ്ഞുപോകും എന്നൊക്കെയാണ്. ഇന്ന് ഈ "പഴഞ്ചൻ' ധാരണ പുലർത്തുന്നവർ ചുരുക്കമാണ്.
കുട്ടികളുടെ ആത്മാഭിമാനവും തങ്ങളെപ്പറ്റിത്തന്നെയുള്ള മതിപ്പും വളർത്തുന്നതിന് അവരെ അഭിനന്ദിക്കുന്നതും യഥാവസരം പ്രശംസിക്കുന്നതും വളരെ ഫലപ്രദമാണെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ യുവതലമുറയ്ക്ക് ആത്മവിശ്വാസം അല്പം കൂടിപ്പോയിട്ടില്ലേ, തങ്ങളുടെ കഴിവുകളെപ്പറ്റിയും സ്ഥാനമഹിമയെപ്പറ്റിയും ഊതിവീർപ്പിച്ച സങ്കല്പങ്ങളല്ലേ ഉള്ളത് എന്നേ സംശയമുള്ളു. അതുകൊണ്ട് ഇളംപ്രായത്തിൽത്തന്നെ കുട്ടികളിൽ തങ്ങളെപ്പറ്റിയുള്ള മതിപ്പു ജനിപ്പിക്കുന്നതിനും ആരോഗ്യകരമായ നിലയിൽ അത് അവരിൽ നിലനിർത്തുന്നതിനും കുട്ടികളുമായി ബന്ധപ്പെടുന്നവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
എന്താണു തന്നെപ്പറ്റിയുള്ള മതിപ്പ്? ഒരു വ്യക്തിയെപ്പറ്റി മറ്റുള്ളവർ എന്തു വിചാരിക്കുന്നു, എന്തു പറയുന്നു, ആ വ്യക്തിയെപ്പറ്റി അയാൾ തന്നെ വസ്തുനിഷ്ഠമായി ചിന്തിക്കുന്പോൾ എന്തു വിചാരിക്കുന്നു; എന്നതിനെ ആശ്രയിച്ചാണ് അയാൾക്ക് തന്നെപ്പറ്റി മതിപ്പുണ്ടാകുക അഥവാ മതിപ്പ് ഇല്ലാതാകുക. ഇളംപ്രായത്തിലുള്ള കുട്ടികൾക്ക്, അവരുടെ അച്ഛനമ്മമാരും വീട്ടിലെ ബഹുമാന്യരായ മറ്റാളുകളും നല്ലതു പറയുന്നതും അവരുടെ പെരുമാറ്റവും അവരെപ്പറ്റിയുള്ള മതിപ്പിനു കാരണമാകും. തന്നെ മറ്റുള്ളവർ സ്നേഹിക്കുന്നുണ്ട്, തന്നെ എല്ലാവർക്കും- പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും മുത്തശിക്കും - സ്നേഹമാണ് എന്ന ബോധം അവരിൽ തങ്ങളെപ്പറ്റിത്തന്നെ മതിപ്പുണ്ടാക്കുന്നു. ആത്മവിശ്വാസം വളർത്തുന്നു.
അമിത ആത്മവിശ്വാസം വേണ്ട
തങ്ങളെപ്പറ്റി അമിതവും വസ്തുനിഷ്ഠമല്ലാത്തതുമായ മതിപ്പുണ്ടായിരിക്കുക നല്ലതല്ല. അമിതമായ ആത്മവിശ്വാസവും "അഹന്തയും' ഉള്ളവർ മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കാൻ കഴിയാത്തവരായിരിക്കും. തന്റെ പ്രവൃത്തികളും പെരുമാറ്റവും മറ്റുള്ളവരിലുണ്ടാക്കുന്ന പ്രതികരണം ഇത്തരക്കാർ ശ്രദ്ധിക്കില്ല. ആത്മവിശ്വാസവും ആത്മാഭിമാനവും തന്നെപ്പറ്റിയുള്ള മതിപ്പും എപ്പോഴാണ് ആവശ്യത്തിനുള്ളത് എപ്പോഴാണ് അതിരു കവിയുന്നത് എന്ന് അനുഭവം കൊണ്ടേ ഒരാൾ പഠിക്കൂ.
ജീവിതത്തിലെ പല സാഹചര്യങ്ങളിലും വസ്തുനിഷ്ഠമായി നോക്കിയാൽ ഒരു വ്യക്തിക്ക് ആത്മവിശ്വാസത്തിന് ഇടകാണില്ല. എല്ലാ സാഹചര്യങ്ങളിലും താൻ വിജയശ്രീലാളിതനാകില്ല, എല്ലാ ഓട്ടത്തിലും ഒന്നാമനാകില്ല എന്ന ദുഃഖസത്യം കുട്ടികൾ നേരിടേണ്ടിവരും. അപ്പോൾ അവനെ സമാശ്വസിപ്പിക്കാനും തങ്ങളെപ്പറ്റിയുള്ള മതിപ്പിന് ഉലച്ചിൽ തട്ടാതിരിക്കാനും അനുഭവങ്ങളുടെ വിശാലമായ മേഖലയിൽ പലതരം നേട്ടങ്ങളുണ്ട് എന്ന വസ്തുത കുട്ടികളുടെ ശ്രദ്ധയിൽപ്പെടുത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
മറ്റുള്ള വ്യക്തികളുമായി ബന്ധപ്പെടുന്ന ഓരോ സാഹചര്യത്തിലും ആത്മാഭിമാനം വർധിക്കാനോ ക്ഷയിക്കാനോ ഉള്ള സാധ്യത വ്യത്യസ്തമായിരിക്കും. മുതിർന്നവർ തങ്ങളുടെ ആത്മാഭിമാനത്തിനു ക്ഷതം സംഭവിക്കാവുന്ന സാഹചര്യങ്ങളിൽ ചെന്നു പെടാതെ ശ്രദ്ധിക്കും. ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ മദ്യപിക്കുന്നവരെ മാത്രം പരിചരിക്കുന്നതിൽ തല്പരരായി ബെയറർമാർ നടക്കുന്പോൾ മദ്യപിക്കാത്തവൻ ചെന്ന് ഊണു കഴിക്കാനിരുന്നാൽ അവഗണിക്കപ്പെടാൻ ഇടയുണ്ട്. ആത്മാഭിമാനമുള്ളവർ അത്തരം സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കും.
ഇതൊക്കെ മുതിർന്നവർക്കു സാധിക്കുമെങ്കിലും കുട്ടികൾക്ക് അതിനുള്ള സൗകര്യം ലഭിക്കില്ല. ഒരു കുട്ടി വീട്ടിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായിരിക്കും. പക്ഷേ ചുറ്റുപാടുമുള്ള കുട്ടികളുടെ കൂട്ടത്തിൽ അവൻ വെറും അശുവായിരിക്കും. എപ്പോഴും പിൻനിരയിലേക്ക് തള്ളപ്പെടുന്നവനായിരിക്കും. പക്ഷേ, അവരിൽ നിന്നു മാറിനില്ക്കാൻ അവനു കഴിയില്ല. കളിക്കണമെങ്കിൽ അവർ തന്നെയും കൂട്ടണം.
വീട്ടിലെ സ്നേഹം സ്കൂളിൽ കിട്ടില്ല
ഇതുപോലെ വീട്ടിലെ സ്നേഹവും അംഗീകാരവും സ്കൂളിൽ ലഭിച്ചെന്നു വരില്ല. അവിടുത്തെ അന്തരീക്ഷം വീട്ടിലേതിൽ നിന്നു വളരെ വ്യത്യസ്തമാകാം. അച്ഛനും അമ്മയും കാണിക്കുന്ന സ്നേഹവും സഹിഷ്ണുതയും അധ്യാപകരിൽ നിന്നു ലഭിച്ചെന്നു വരികയില്ല. സ്വാഭാവികമായും കുട്ടിയുടെ ആത്മവിശ്വാസവും തന്നെപ്പറ്റിയുള്ള മതിപ്പും സ്കൂളിലെ അന്തരീക്ഷത്തിൽ മങ്ങും. വീട്ടിൽ മടങ്ങിയെത്തുന്പോൾ വീണ്ടും നേരെയാകും. കുട്ടികൾ കുസൃതി കാട്ടുന്നതും സ്കൂളിൽ പോകാൻ മടിക്കുന്നതും പഠനത്തിൽ ഉത്സാഹം കാട്ടാത്തതും പലപ്പോഴും അവരുടെ ആത്മാഭിമാനത്തെ തളർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം.
തങ്ങളുടെ കുട്ടി മിടുക്കനാണോ എന്നു നിർണയിക്കുന്നതിന് ഓരോ കുടുംബത്തിലും ഓരോ മാനദണ്ഡമാണു സ്വീകരിക്കുന്നത്. ചിലയിടത്തു മുഖശ്രീയും സൗന്ദര്യവുമാണു മാനദണ്ഡം. വേറേ ചില വീടുകളിൽ ഗ്രഹണശക്തിയാകും മാനദണ്ഡം. ഇനി മറ്റു ചില വീടുകളിൽ ഓട്ടത്തിലും ചാട്ടത്തിലും ഉള്ള സാമർഥ്യം അളവുകോലായി വരുന്നു. ചില വീടുകളിൽ തന്റേടവും ധൈര്യവും. ഇങ്ങനെ കഴിവിന്റെയും അംഗീകാരത്തിന്റെയും അളവുകോൽ മാറിക്കൊണ്ടിരിക്കും.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വ്യത്യസ്ത അളവുകോലുകളാണുള്ളത്. ഓരോ സമൂഹത്തിലും പ്രശംസനീയമെന്നും അഭിലഷണീയമെന്നും കരുതപ്പെടുന്ന മൂല്യങ്ങളും സിദ്ധികളും വ്യത്യസ്തങ്ങളായിരിക്കും. തന്റെ കുടുംബത്തിൽ സ്വീകരിച്ചിരിക്കുന്ന മൂല്യങ്ങൾ സ്വായത്തമാക്കാൻ കുട്ടി ശ്രമിക്കുന്പോൾ മുതിർന്നവർ കുട്ടിയെ അഭിനന്ദിക്കണം, പ്രോത്സാഹിപ്പിക്കണം.
കുട്ടി ബാസ്കറ്റ്ബോൾ കളിക്കാരനാകുന്നതിലോ കംപ്യൂട്ടർ വിദ്യ മനസിലാക്കുന്നതിലോ ഒന്നാംതരം ചിത്രമെഴുതുന്നതിലോ വിജയിച്ചാലും ഇല്ലെങ്കിലും തങ്ങൾക്ക് അവനെ കാര്യമാണ്, അവൻ തങ്ങളുടെ "പ്രിയപുത്രൻ' ആണ് എന്നു കുട്ടിക്കു ബോധ്യമാകുന്ന രീതിയിൽ മാതാപിതാക്കൾ പെരുമാറണം. അങ്ങനെ അവൻ ആത്മവിശ്വാസമുള്ളവനും തന്നെപ്പറ്റി മതിപ്പുള്ളവനുമായി വളരും. അങ്ങനെ നമ്മുടെ വരുംതലമുറ കുടുംബത്തിനും സമൂഹത്തിനും ലോകത്തിനു തന്നെയും അനുഗ്രഹമായി മാറും.
സണ്ണി കുറ്റിക്കാട്ട് സിഎംഐ