Wednesday, November 7, 2018 12:17 AM IST
കർണാടക ഉപതെരഞ്ഞെടുപ്പു ഫലം ദീപാവലി സമ്മാനം എന്നതിലേറെ കർണാടകയിലും ദേശീയതലത്തിലും കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും കരുത്തും ആവേശവുമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ രാഹുൽ ഗാന്ധി നയിക്കുമെന്നും ബിജെപിയെ തകർത്ത് കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നും ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രഖ്യാപനം രാഹുലിന്റെ മേധാവിത്വം കുറെക്കൂടി ഉറപ്പിക്കുകയും പ്രതിപക്ഷത്തിന്റെയാകെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.
കർണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസർക്കാരിനു ജനങ്ങൾ ഇരുപാർട്ടികളും പ്രതീക്ഷിച്ചതിലേറെ വലിയ വിജയമാണു സമ്മാനിച്ചത്. ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു ലോക്സഭാ മണ്ഡലങ്ങളും രണ്ടു നിയമസഭാ മണ്ഡലങ്ങളും അടക്കം അഞ്ചിൽ നാലിലും മികച്ച വിജയം നേടിയത് കോണ്‍ഗ്രസിനും ജെഡിഎസിനും നൽകുന്ന ഉൗർജവും കരുത്തും ചെറുതല്ല. പ്രധാനമന്ത്രി മോദി നേരിട്ടെത്തി പ്രചാരണം നയിച്ചിട്ടും രാമക്ഷേത്രം അടക്കമുള്ളവ കുത്തിപ്പൊക്കിയിട്ടും ജനങ്ങൾ ബിജെപിയെ കൈവിടുന്നതു മോദിയുടെ ഉറക്കം കെടുത്തും.
കർണാടകയിലെ പ്രതിപക്ഷജയം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ടീസർ ആണെന്ന കോണ്‍ഗ്രസിന്റെ ട്വിറ്റർ കുറിപ്പ് വെറും അവകാശവാദമാകില്ല. കർണാടകയിലെ വോട്ടർമാർ നൽകിയ തിരിച്ചടി 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പു ബിജെപിക്കു കിട്ടിയ കനത്ത പ്രഹരമാകും.
ഉത്തർപ്രദേശിനു പിന്നാലെ കർണാടകയിലും പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾ കൈകോർത്തപ്പോൾ ബിജെപി തറപറ്റിയതു നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വലിയ തിരിച്ചടിയാണ്.
മോദി അജയ്യനാണെന്ന തോന്നലും പ്രചാരണവും പാളുന്നതും അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ്. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലേറിയ ഏക സംസ്ഥാനമായ കർണാടകയിലാണ് സിറ്റിംഗ് സീറ്റിലടക്കം വലിയ തോൽവി നേരിട്ടതെന്നതു ബിജെപിയുടെ തന്ത്രങ്ങളുടെ പോരായ്മയും വ്യക്തമാക്കി.
കേന്ദ്രത്തിലെ ഭരണവും വൻതോതിലുള്ള പണമൊഴുക്കും ആർഎസ്എസ് അടക്കമുള്ള സംഘപരിവാറിന്റെ സംഘടനാ ബലവും വർഗീയ, വൈകാരിക വിഷയങ്ങളും കൊണ്ട ുമാത്രം എല്ലാ തെരഞ്ഞെടുപ്പുകളും ജയിക്കാനാകില്ലെന്ന തിരിച്ചറിവു കൂടിയാകും കർണാടക നൽകിയത്.
മോദിയുടെ മോഹം മങ്ങുന്നു
ഏതാനും ആഴ്ചകൾക്കുള്ളിൽ തെരഞ്ഞെടുപ്പു നടക്കുന്ന ബിജെപി ഭരണ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിൽ കൂടി കോൺഗ്രസിനു വിജയം ഉറപ്പിക്കാനായാൽ മോദിയുടെ കസേര ഇളകുന്നതിന്റെ സൂചന കുറെക്കൂടി തെളിയും. മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്കെതിരേ കോണ്‍ഗ്രസിനു മുന്നേറ്റം അഭിപ്രായസർവേകൾ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദി മേഖലയിലെ മൂന്നിൽ രണ്ടു സംസ്ഥാനങ്ങളിലെങ്കിലും ഭരണം നഷ്ടമായാൽ കേന്ദ്രഭരണം നിലനിർത്താനുള്ള മോദിയുടെ മോഹത്തിനാകും കരിനിഴൽ വീഴുക.
ബിജെപി സഖ്യം അടുത്തിടെ ഉപേക്ഷിച്ച തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു ഡൽഹിയിൽ രാഹുൽ ഗാന്ധിയെ ചെന്നുകണ്ടു പിന്തുണ പ്രഖ്യാപിച്ചതും കോണ്‍ഗ്രസാണു പ്രധാന പ്രതിപക്ഷ പാർട്ടിയെന്നു പറയുകയും ചെയ്തതിനു പിന്നാലെയാണു ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രഖ്യാപനമെന്നതു രാഹുലിനു കൂടുതൽ ആത്മവിശ്വാസം പകരും. 2019ൽ കർണാടകയിലെ ആകെയുള്ള 28 ലോക്സഭാ സീറ്റുകളും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം പിടിക്കുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി.
4-1 ടെസ്റ്റ് ജയം കരുത്താകും
ടെസ്റ്റ് ക്രിക്കറ്റിലേതു പോലെ 4-1ന് നേടിയ ഉജ്വല വിജയം ഒരു വർഷം പോലും നീണ്ടുനിൽക്കില്ലെന്നു പലരും കുറ്റപ്പെടുത്തിയ കർണാടകയിലെ സഖ്യ സർക്കാരിനു കൂടുതൽ ഉറപ്പുനൽകുകയും ചെയ്യും. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പ്രതിപക്ഷത്തു കൂടുതൽ യോജിപ്പും വിശ്വാസവും ഉറപ്പാക്കാനും ഈ വിജയം തുണയായേക്കും. രാജ്യത്തെ രാഷ്ട്രീയസ്ഥിതിയിൽ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനവും ജനവിധിയിൽ കാണാനാകും.
പതിനാലു വർഷമായി ബിജെപി മികച്ച ഭൂരിപക്ഷത്തോടെ തുടർച്ചയായി ജയിച്ചിരുന്ന ബെള്ളാരി (പഴയ ബല്ലാരി) ലോക്സഭാ സീറ്റ് മൂന്നു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് പിടിച്ചടക്കിയതു വോട്ടർമാരിലെ നിലപാടുമാറ്റത്തിനു വ്യക്തമായ സൂചനയായി. കഴിഞ്ഞ വർഷം യുപിയിൽ ബിജെപിയുടെ ഉറച്ച സ്ഥിരം സീറ്റുകളായിരുന്ന ഗോരഖ്പൂരിലും ഫൂൽപൂരിലും എസ്പി- ബിഎസ്പി സഖ്യം നേടിയ മിന്നുന്ന വിജയത്തിന്റെ തനിയാവർത്തനമാണു ബെള്ളാരിയിൽ കണ്ട ത്.
2014ൽ ബിജെപിയിലെ ബി. ശ്രീരാമലു 51.09 ശതമാനം വോട്ടുകൾ നേടി ഒരു ലക്ഷത്തോളം വോട്ടിന് ജയിച്ച മണ്ഡലമാണു ബല്ലാരി. ഇതേ ബല്ലാരിയിലാണ് കോണ്‍ഗ്രസിലെ വി.എസ്. ഉഗ്രപ്പ മണ്ഡലത്തിലെ മുൻ എംപി കൂടിയായ ബിജെപിയുടെ ജെ. ശാന്തയേക്കാൾ ഇരട്ടിയോളം വോട്ടുകളുമായി 2.93 ലക്ഷം വോട്ടുകളുടെ വൻഭൂരിപക്ഷത്തോടെ അട്ടിമറി വിജയം നേടിയത്. 1999ൽ സോണിയാ ഗാന്ധിക്കു ശേഷം ആദ്യമായാണു ബെല്ലാരിയിൽ കോണ്‍ഗ്രസ് ജയിക്കുന്നത്.
ജനരോഷത്തിന്റെ തെളിവ്
നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകളും സാന്പത്തിക മേഖലയെ തകർത്തതും കാർഷിക മേഖലയിലെ വലിയ പ്രതിസന്ധിയും പെട്രോൾ, ഡീസൽ വിലവർധന അടക്കമുള്ളവയും കേന്ദ്രത്തിലെ മോദി സർക്കാരിനെതിരേ ജനരോഷം കൂട്ടിയെന്നു ഉപതെരഞ്ഞെടുപ്പിലെ ജനവിധി തെളിയിച്ചു. വർഗീയവും വൈകാരികവുമായ ഭിന്നിപ്പുകളേക്കാളേറെ വികസനവും വളർച്ചയും ജനക്ഷേമവുമാണ് സർക്കാരുകളിൽ നിന്നു ജനം പ്രതീക്ഷിക്കുന്നതെന്ന മുന്നറിയിപ്പും കർണാടക വോട്ടർമാർ നൽകി.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 11ന് പുറത്തുവരുന്നതോടെ, ദേശീയ രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടെന്നു കൂടുതൽ വ്യക്തമാകും. അടുത്ത തിങ്കളാഴ്ച ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലെ 18 മണ്ഡലങ്ങളിൽ തുടങ്ങുന്ന വോട്ടെടുപ്പ് ഡിസംബർ ഏഴിന് രാജസ്ഥാനിലും തെലുങ്കാനയിലും നടക്കുന്ന വോട്ടെടുപ്പോടെയാണു സമാപിക്കുക.
2019ലെ വലിയ യുദ്ധത്തിലേക്കുള്ള ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളുടെ ഇതുവരെയുള്ള സൂചനകൾ മോദിക്കും അമിത് ഷായ്ക്കും ശുഭകരമല്ല. അതുതന്നെയാണു രാഹുലിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതീക്ഷയും.
ജോർജ് കള്ളിവയലിൽ