Monday, December 24, 2018 1:03 AM IST
നവോത്ഥാനം ചിലരുടെ കുത്തകയോ?-6 / പ്രഫ. റോണി കെ. ബേബി
കേരള സംസ്ഥാന രൂപീകരണത്തിനുശേഷം വളച്ചൊടിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത അനേകം മിത്തുകളിലൂടെയും ബിംബങ്ങളിലൂടെയം വ്യക്തിപൂജകളിലൂടെയുമാണു കേരളത്തിന്റെ നവോത്ഥാന ചരിത്രം മലയാളികളുടെ മനസിൽ വളരെ ബോധപൂർവം അടിച്ചേൽപ്പിക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലും കേരളത്തിലുണ്ടായ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മുന്നേറ്റങ്ങളും കമ്യൂണിസത്തിന്റെ സംഭാവനകൾ മാത്രമായി വിലയിരുത്തപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. വിഭാഗീയതയുടെയും വർഗസമരത്തിന്റെയും പ്രത്യയശാസ്ത്രമായ മാർക്സിസം കേരള നവോത്ഥാനത്തിലെ സെക്കുലർ പ്രത്യയശാസ്ത്രമായി ആധികാരികമായിത്തന്നെ അവരോധിക്കപ്പെട്ടു.
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഉജ്വലമായ നേതൃത്വത്തിൽ 1921-ൽ മലബാറിൽ ഉണ്ടായ മുന്നേറ്റങ്ങളും വൈക്കം, ഗുരുവായൂർ, പയ്യന്നൂർ സത്യഗ്രഹങ്ങളുമെല്ലാം കൃത്യമായ ഒരു അജൻഡയുടെ ഭാഗമായി പുന്നപ്ര-വയലാർ സമരത്തിന്റെ നിഴലിൽ ബോധപൂർവം തമസ്കരിക്കപ്പെട്ടു. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭൂതക്കണ്ണാടിയിൽ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന അധ്യായമായ മലബാറിലെ 1921 ലെ മുന്നേറ്റങ്ങളെ കേവലം ജന്മിത്വത്തിനെതിരായ വർഗസമര വിപ്ലവമായി കെ.എം. പണിക്കരെപ്പോലെയുള്ള ഇടതുപക്ഷ സൈദ്ധാന്തികന്മാർ ചിത്രീകരിച്ചത് ഈ തമസ്കരിക്കലിന് ഏറ്റവും നല്ല ഉദാഹരണമാണ്.
1921 ലെ മുന്നേറ്റത്തെ മാപ്പിള ലഹളയെന്നു ബ്രിട്ടീഷുകാർ അധിക്ഷേപിച്ചു. അതിന്നും വെറും മാപ്പിള ലഹളയായി ചരിത്രപുസ്തകങ്ങളിൽ നാം പഠിക്കുന്നുവെങ്കിൽ അതിന്റെ കാരണം കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ സെക്കുലർ മുന്നേറ്റങ്ങളെ അംഗീകരിക്കാൻ സാധിക്കാത്ത ഇടതുപക്ഷ ചരിത്രരചനയുടെ സങ്കുചിതത്വമാണ്.
ഇന്ദുലേഖ മുതൽ
1956-ൽ ഐക്യകേരള പിറവിയുടെയും അതിനു മുമ്പും പിമ്പും അലമാലകൾപോലെ ആർത്തിരന്പിവന്ന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളുടെയും അടിസ്ഥാനകാരണം ഇന്ത്യൻ ദേശീയ പ്രസ്ഥാനം കേരളത്തിൽ വളർത്തിയെടുത്ത ദേശീയ ബോധമായിരുന്നു. കേരള നവോത്ഥാനത്തിന്റെ ആദ്യസൂചനകൾ തരുന്ന, ആ മാറ്റങ്ങളിലേക്കുള്ള ചൂണ്ടുപലകയായ, 1887-ൽ രചിക്കപ്പെട്ട ഇന്ദുലേഖ എന്ന നോവലിലെ 18-ാം അധ്യായത്തിൽ 267 മുതൽ 283 വരെയുള്ള പേജുകൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള ശക്തമായ പ്രഘോഷണങ്ങളാണ്.
ഇന്ദുലേഖയിലെ കഥാനായകനായ മാധവൻ 272-ാമത്തെ പേജിൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: കോൺഗ്രസുപോലെ ഇത്ര യോഗ്യമായ ഒരു സഭ ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. 1885 ൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് രണ്ടു വർഷത്തിനുള്ളിൽത്തന്നെ മലയാളികളുടെ ദേശീയ ബോധത്തിന്റെ നവോത്ഥാന വാഞ്ചയുടെ ചാലകമായി മാറിയതിന്റെ ഉദാഹരണമാണ് മാധവന്റെ ഈ വാക്കുകൾ.
മലയാളികളുടെ സ്വപ്നങ്ങളിൽ ജന്മമെടുത്തുകഴിഞ്ഞിരുന്ന മാറ്റങ്ങൾക്കുവേണ്ടിയുള്ള ആഗ്രഹങ്ങളെ സ്വാധീനിച്ച ആദ്യത്തെ ചരിത്രസംഭവമായിരുന്നു 1891 ലെ മലയാളി മെമ്മോറിയൽ. തദ്ദേശീയർക്കു സർക്കാർ ഉദ്യോഗങ്ങൾ നീക്കിവയ്ക്കണം എന്നതായിരുന്നു മലയാളി മെമ്മോറിയലിന്റെ പ്രധാന ആവശ്യം. എങ്കിലും ഇതിലൂടെ പ്രകടമായത് മത, ജാതി, സാമുദായിക വികാരങ്ങൾക്ക് ഉപരിയായി ഒരു നായർ-ഈഴവ-ക്രിസ്ത്യൻ മധ്യവർഗ സെക്കുലർ മുന്നേറ്റമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെന്പാടും രൂപംകൊണ്ടുവന്നിരുന്ന ദേശീയ ബോധത്തിന്റെ അനുരണനങ്ങൾ മലയാളി മെമ്മോറിയൽ മുന്നേറ്റത്തിൽ പ്രകടമായിരുന്നു.
ദേശീയത പകർന്ന ഊർജം
കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം നടന്ന സാമൂഹിക മുന്നേറ്റങ്ങൾക്കു പ്രത്യയശാസ്ത്രപരമായ ഒരു അടിത്തറയും സ്ഥായിയായ ഒരു ജനകീയ സ്വഭാവവും ഇല്ല എന്ന ഇടതുപക്ഷ സൈദ്ധാന്തികരുടെ വാദങ്ങൾ തെറ്റാണ്. അതിനുള്ള ഏറ്റവും ശക്തമായ തെളിവുകളാണ് ഇന്ദുലേഖയും മലയാളി മെമ്മോറിയലും. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആസേതുഹിമാചലം കോൺഗ്രസ് പ്രചരിപ്പിച്ച ദേശീയതയുടെ ഊർജത്തിൽനിന്നാണ് മലബാറിലും തിരുവിതാംകൂറിലുമെല്ലാം ഉണ്ടായ ബഹുജനമുന്നേറ്റങ്ങൾ ശക്തിനേടിയത്. 1897 ൽ അമരാവതിയിൽ ചേർന്ന കോൺഗ്രസ് വാർഷിക സമ്മേളനം മലയാളിയായ സർ സി. ശങ്കരൻനായരെ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തത് ഇവിടെ സ്മരണീയമാണ്.
ദേശീയബോധം നെഞ്ചിലേറ്റിയ ജി.പി. പിള്ള, സി. കുഞ്ഞുരാമൻ മേനോൻ, മന്നത്ത് കൃഷ്ണൻ നായർ, വി. റായിറു നന്പ്യാർ, കെ.പി. അച്യുതമേനോൻ, കെ.ടി. നാരായണ മേനോൻ തുടങ്ങിയ ദേശസ്നേഹികൾ കോൺഗ്രസ് ഉയർത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങളുടെയും ദേശീയതയുടെയും സന്ദേശം കേരളത്തിലെന്പാടും പ്രചരിപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പംതന്നെ ജാതിവ്യവസ്ഥയുടെ കൂടപ്പിറപ്പുകളായ അയിത്തം, അനാചാരം, ഉച്ചനീചത്വങ്ങൾ, അവകാശനിഷേധങ്ങൾ തുടങ്ങിയവയിൽനിന്നുള്ള മോചനവും ദേശീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ ലക്ഷ്യങ്ങൾക്കുവേണ്ടി അക്കാലത്ത് കേരളത്തിലും സ്വാധീനം ഉറപ്പിച്ചിരുന്ന ആര്യസമാജം, ബ്രഹ്മസമാജം, പ്രാർഥനാ സമാജം, തിയോസഫിക്കൽ സൊസൈറ്റി തുടങ്ങിയവയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശപൂർവം പങ്കുചേർന്നിരുന്നു.
പൗരസമത്വവാദം
കോൺഗ്രസ് ഉൾപ്പെടെ ദേശീയബോധത്തിലൂന്നിയ ഇത്തരം സംഘടനകളുടെയും 1891 ലെ മലയാളി മെമ്മോറിയലിന്റെയും ആവേശത്തിലാണ് തിരുവിതാംകൂറിനെ പിടിച്ചുകുലുക്കിയ പൗരസമത്വവാദ പ്രക്ഷോഭം 1919-ൽ നടക്കുന്നത്. തിരുവിതാംകൂർ സർക്കാരിലെ ഉദ്യോഗസ്ഥ നിയമനങ്ങളിൽ ജാതിമത പരിഗണനകൾ ഇല്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രക്ഷോഭമായിരുന്നു പൗരസമത്വവാദം. “ലോകം മുഴുവൻ ലാഭമായി കിട്ടിയാലും ആത്മാഭിമാനം നഷ്ടമായാൽ എന്തു പ്രയോജനം’’ എന്ന സ്വാതന്ത്ര്യസമര സേനാനി ടി.കെ. മാധവന്റെ വാക്കുകൾ തിരുവിതാംകൂറിലെന്പാടും വലിയ പ്രകന്പനങ്ങൾ സൃഷ്ടിച്ചു. “ഉണരും, പൗരസമത്വത്തിന്റെ രാജ്യം വരും’’ എന്ന മുദ്രാവാക്യം കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾക്കു പൗരസമത്വവാദപ്രക്ഷോഭം എങ്ങനെ നാന്ദിയായി എന്നതിന്റെ സൂചനയാണ്.
വൈക്കം സത്യഗ്രഹം
പൗരസമത്വവാദ പ്രക്ഷോഭത്തിന്റെ ആവേശത്തിലാണ് 1923 ൽ കാക്കിനാഡയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ടി.കെ. മാധവൻ അയിത്തോച്ചാടനത്തെയും ക്ഷേത്രപ്രവേശനത്തെയും സംബന്ധിച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചത്. ഇതിനു മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കന്മാരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. കാക്കിനാഡ കോൺഗ്രസ് പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ 1924 മാർച്ചിൽ ആരംഭിച്ച അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള വൈക്കം സത്യഗ്രഹത്തിൽ നാനാജാതി മതസ്ഥർ ആവേശപൂർവം പങ്കെടുത്തു. ഗാന്ധിജിയുടെ പിന്തുണയോടെയും ശ്രീനാരായണഗുരുവിന്റെയും ചട്ടന്പി സ്വാമികളുടെയും അനുഗ്രഹത്തോടെയും തുടങ്ങിയ വൈക്കം സത്യഗ്രഹം വളരെ പെട്ടെന്നുതന്നെ ദേശീയശ്രദ്ധ ആകർഷിച്ചു.
കെ. കേളപ്പൻ, ടി.കെ. മാധവൻ, വേലായുധ മേനോൻ, കെ. നീലകണ്ഠൻ നന്പൂതിരി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ.പി. കേശവമേനോൻ തുടങ്ങിയവർ നേതൃത്വം നല്കിയ വൈക്കം സത്യഗ്രഹത്തിനു പിന്തുണയുമായി മഹാത്മാഗാന്ധിയും പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കറുമെത്തി. സത്യഗ്രഹികൾക്കു ഭക്ഷണം തയാറാക്കാൻ പഞ്ചാബിൽനിന്ന് അകാലികളെത്തി. ക്രിസ്ത്യൻ, മുസ്ലിം സമുദായാംഗങ്ങളും സത്യഗ്രഹത്തിനു പിന്തുണയുമായെത്തി. കേരള നവോത്ഥാന മുന്നേറ്റത്തിലെ ഈ ഐതിഹാസിക സമരത്തിന്റെ ഫലമായി 1928 ൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിവ്യത്യാസം കൂടാതെ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുത്തു.
ഗുരുവായൂർ സത്യഗ്രഹം
വൈക്കം സത്യഗ്രഹത്തിന്റെ ആവേശത്തിലാണ് അവർണർക്കു ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 1931ൽ ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചത്. സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നതു കെ. കേളപ്പൻ, സുബ്രഹ്മണ്യൻ തിരുമുന്പ് , എകെജി, പി. കൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു. 1934 ൽ ഗുരുവായൂർ സത്യഗ്രഹത്തിനു പിന്തുണയുമായെത്തിയ മഹാത്മാഗാന്ധി പ്രസിദ്ധമായ അയിത്തോച്ചാടന പ്രസംഗം നടത്തി.
അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗുരുവായൂരെങ്കിലും ദേശീയതലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ച സത്യഗ്രഹസമരത്തിന്റെ ഫലമായി തിരുവിതാംകൂറിലെങ്ങും അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഇതു സഹായിച്ചു. ഇതിനെത്തുടർന്നു 1936-ൽ തിരുവിതാംകൂറിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. അതുപോലെ 1947 -ൽ മദ്രാസിലെ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ക്ഷേത്രപ്രവേശന ബിൽ പാസാക്കുകയും അവർണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
ചരിത്രം വളച്ചൊടിക്കൽ
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ സുവർണലിപികളിൽ രേഖപ്പെടുത്തിയ നാൾവഴികൾ പരിശോധിച്ചാൽ ഇവയെല്ലാം ജാതിരഹിത മുന്നേറ്റങ്ങളായിരുന്നുവെന്നു വ്യക്തമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയബോധത്തിന്റെയും ഫലമായി മലയാളികളുടെ മനസിൽ രൂപപ്പെട്ട സാമൂഹിക മാറ്റങ്ങൾക്കുവേണ്ടിയുള്ള ദാഹം ഈ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവമാണ്. മാപ്പിളലഹള എന്നുപോലും പിൽക്കാലത്ത് ആരോപിക്കപ്പെട്ട 1921 ലെ ഖിലാഫത്ത് മുന്നേറ്റങ്ങൾക്കു കാരണമായ 1920 ഏപ്രിൽ 28ലെ മഞ്ചേരി സമ്മേളനത്തിൽ മലബാറിലെ കുടിയായ്മ, ജന്മിത്വപരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത് കെ.പി. രാമൻ മേനോനാണ്.
ഖിലാഫത്ത് നിസഹകരണസമരം എന്ന നിർദേശം മുന്നോട്ടുവച്ചത് കെ.പി. കേശവമേനോനും കെ. മാധവൻ നായരുമായിരുന്നു. അതുപോലെ കെപിസിസിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന യു. ഗോപാല മേനോൻ ആയിരുന്നു ഖിലാഫത്ത് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
1921 ഏപ്രിൽ 23ന് ടി. പ്രകാശത്തിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്തു ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഖിലാഫത്ത് സമരത്തെ പിന്തുണച്ചു നിരവധി പ്രമേയങ്ങളാണു പാസാക്കപ്പെട്ടത്.
ജന്മിത്വത്തിനും സാമ്രാജ്യത്വ സ്വേച്ഛാധിപത്യത്തിനും എതിരേ നടന്ന മലബാർ പ്രക്ഷോഭങ്ങളെ പിന്നീട് ഇംപീരിയലിസ്റ്റ് , മാർക്സിസ്റ്റ് ചരിത്രകാരന്മാർ മാപ്പിള ലഹള എന്ന് വിശേഷിപ്പിക്കുന്നത് വലിയ വഞ്ചനയാണ്. കോൺഗ്രസ്-ഖിലാഫത്ത് മുന്നേറ്റമായിരുന്ന 1921 ലെ മലബാർ പ്രക്ഷോഭത്തെ കേവലം മാപ്പിളലഹളയായി വിശേഷിപ്പിക്കുന്നതിന്റെ പിന്നിൽ നിഗൂഢമായ രാഷ്ട്രീയ-അക്കാദമിക് അജൻഡയാണുള്ളത്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന സെക്യുലർ മുന്നേറ്റങ്ങളെ നിരാകരിക്കാനും കേരളത്തിന്റെ രാഷ്ട്രീയ-നവോത്ഥാന ചരിത്രം പുന്നപ്ര-വയലാറിലും ചില ജാതിസംഘടനകളിലും മാത്രം ഒതുക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണത്.
ഇതിന്റെ തുടർച്ച മാത്രമാണു ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നടന്ന കേരള നവോത്ഥാന മുന്നേറ്റങ്ങളെ ജാതിസംഘടനകളുടെ മാത്രം സംഭാവനകളായി വിശേഷിപ്പിക്കുന്നതും അവരെ മാത്രം അണിനിരത്തിക്കൊണ്ട് സമൂഹത്തിൽ ജാതിവേർതിരിവുകൾ സൃഷ്ടിക്കുന്ന വനിതാ മതിലുകൾ പണിതുയർത്തുന്നതും.