Tuesday, January 1, 2019 2:18 AM IST
ലോകം 2018 / സെർജി ആന്റണി
ചരിത്രത്താളുകളിൽ ഒരു വർഷം കൂടി മാറുന്പോൾ ലോകം അപ്രതീക്ഷിതവും അദ്ഭുതകരവുമായ പല സംഭവഗതികൾക്കും സാക്ഷ്യം വഹിച്ചു. സ്റ്റീഫൻ ഹോക്കിംഗിനെപ്പോലെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ മഹാപ്രതിഭകളേറെ. കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ നാശം വിതച്ചു. അമേരിക്ക, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെല്ലാം കാറ്റും മഴയും കനത്ത ആഘാതം ഉണ്ടാക്കി.
യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് വീണ്ടും തടസങ്ങൾ ഉയരുന്നു. നിരവധി രാജ്യങ്ങളിൽ പൊതുതെരഞ്ഞെടുപ്പുകൾ നടന്നു. പലേടത്തും അപ്രതീക്ഷിത വിജയങ്ങളുണ്ടായി. പുതിയ ചില രാഷ്ട്രനേതാക്കൾ രംഗപ്രവേശനവും നടത്തി.
കൊറിയകൾ അടുക്കുന്പോൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉനും തമ്മിൽ നടന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ച പോയ വർഷത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. എന്നാൽ, കൂടിക്കാഴ്ചയ്ക്കുശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ സഖ്യത്തിലുള്ള ദക്ഷിണ കൊറിയയ്ക്കുവേണ്ടിക്കൂടിയാണ് അമേരിക്ക നിലപാടുകൾ സ്വീകരിക്കുന്നത്.
ഇരു കൊറിയകളും തമ്മിൽ നേരിട്ടുള്ള സംഭാഷണത്തിനാണിപ്പോൾ ഉത്തരകൊറിയൻ നേതാവ് കിം കൂടുതൽ ഊന്നൽ നൽകുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇനുമായി കിം നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപുമായി നടത്തിയ സംഭാഷണത്തേക്കാൾ കൂടുതലായി ചില പ്രധാന തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്തു. തങ്ങളുടെ ചില നിർണായക മിസൈൽ സംവിധാനങ്ങൾ പൂർണമായും നശിപ്പിക്കാമെന്ന ഉത്തര കൊറിയയുടെ വാഗ്ദാനമാണ് അതിൽ പ്രധാനം.
ഉത്തര കൊറിയയുടെ ആണവ മിസൈൽ പദ്ധതികളായിരുന്നു അമേരിക്കയെ ഏറ്റവും പ്രകോപിപ്പിച്ചത്. ട്രംപ് വന്നുപോയശേഷവും അക്കാര്യത്തിൽ കിം കാര്യമായൊരു നീക്കം നടത്തിയിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കൾ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് കൊറിയൻ മുനന്പിനെ ആണവായുധങ്ങളും ആണവഭീതിയുമില്ലാത്ത പ്രദേശമായി മാറ്റുമെന്ന് പ്രഖ്യാപനമുണ്ടായത്.
ഉത്തര കൊറിയ തങ്ങളുടെ പ്രധാന ആണവസമുച്ചയം അടച്ചുപൂട്ടാൻ ഒരുക്കമാണ്. പക്ഷേ ഒരു ഉറപ്പുണ്ടാവണം- അമേരിക്കയും തത്തുല്യമായ പ്രതികരണം കാട്ടണം. ആണവ-മിസൈൽ പരീക്ഷണം നിർത്തിവയ്ക്കാൻ ഉത്തര കൊറിയ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിശോധിക്കാൻ അന്താരാഷ്ട്ര ഏജൻസികളെ അനുവദിക്കില്ലെന്ന കിമ്മിന്റെ നിലപാടു തെല്ല് ആശങ്കയോടെയാണു ലോകം കാണുന്നത്. കിമ്മിന്റെ ചെയ്തികളെ സംശയത്തോടെ കണ്ടിരുന്ന ട്രംപ്, കിം-മൂൺ പ്രഖ്യാപനത്തെ ആവേശജനകം എന്നാണു വിശേഷിപ്പിച്ചത്.
ഒരുമിച്ചു നിൽക്കുന്നതാണ് ഇരുകൂട്ടർക്കും നല്ലതെന്ന തോന്നൽ ജനങ്ങൾക്കു നേരത്തേ തോന്നിത്തുടങ്ങിയിരുന്നെങ്കിലും നേതാക്കളും ഇപ്പോൾ ആ പാതയിലെത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള റോഡ്, റെയിൽ ഗതാഗതം ഒരു വർഷത്തിനുള്ളിൽ പുനഃസ്ഥാപിക്കും. 2032ലെ വേനൽക്കാല ഒളിന്പിക്സിന് ഇരു കൊറിയകളും സംയുക്തമായി ആതിഥ്യമരുളാനുള്ള തീരുമാനവും ഇരു നേതാക്കളും എടുത്തിട്ടുണ്ട്. 2020ലെ ടോക്കിയോ ഒളിന്പിക്സിലും സംയുക്തപ്രകടനത്തിനുള്ള ഒരുക്കമാണിപ്പോൾ നടക്കുന്നത്.
ട്രംപിന്റെ മതിൽ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയത്തിൽ അയൽരാജ്യങ്ങളെല്ലാം രോഷത്തിലാണ്. പക്ഷേ ട്രംപിന്റെ നയത്തെ തോൽപ്പിക്കാൻ അവർക്കാവുന്നില്ല. മെക്സിക്കോയുമായുള്ള അമേരിക്കൻ അതിർത്തിയിലെ ഉയരമുള്ള ഇരുന്പു മതിൽ ചാടിക്കടക്കാൻ കുടിയേറ്റക്കാർ നടത്തുന്ന ശ്രമങ്ങളെല്ലാം വൃഥാവിലായി. മധ്യ അമേരിക്കയിൽനിന്നുള്ള നിരവധി പേരാണ് മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്കു കുടിയേറാൻ ശ്രമിക്കുന്നത്.
അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു തിരികെ മെക്സിക്കോയിലെ അഭയാർഥി ക്യാന്പിലേക്കു മടങ്ങുന്നവരുടെ ജീവിതം വളരെ ദയനീയമാണ്. പക്ഷേ ഇതൊന്നും ട്രംപിന്റെ നിലപാടിൽ അയവുണ്ടാക്കില്ല. മെക്സിക്കോ വഴി കടന്നുവരുന്ന അഭയാർഥികളിൽ ഭൂരിപക്ഷവും ക്രിമിനലുകളാണെന്നു ട്രംപ് പറയുന്നു. വേണ്ടിവന്നാൽ അതിർത്തി സ്ഥിരമായി അടച്ചിടുമെന്നു മുന്നറിയിപ്പും നൽകി.
നാലാംവട്ടം പുടിൻ
ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയിൽ പാർട്ടിയെയും ഭരണത്തെയും നയിച്ചയാൾ എന്ന റിക്കാർഡ് ഇനി വ്ളാദിമിർ പുടിന്. കായികാഭ്യാസികൂടിയായ പുടിൻ തികഞ്ഞ രാഷ്ട്രീയ മെയ്വഴക്കം പ്രകടിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്. മാക്കോ സ്റ്റണ്ട് വീരനായ പുടിൻ രാഷ്ട്രീയ എതിരാളികളെ പുഷ്പം പോലെ ഒഴിവാക്കി, പ്രസിഡന്റ് പദവും പ്രധാനമന്ത്രി പദവുമൊക്കെ മാറിമാറി വഹിച്ചു ഭരണഘടനാ തടസങ്ങളെ അതിജീവിച്ചു. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 77 ശതമാനം വോട്ട് ആണു പുടിനു ലഭിച്ചത്. പുടിനെതിരേ രംഗത്തെത്തിയ അലക്സി നവൽനിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കിയിരുന്നു.
റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിലെ ഓഫീസറായിട്ടായിരുന്നു പുടിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അറുപത്തഞ്ചാം വയസിലും പുടിൻ കരുത്തൻ തന്നെ.
ശാരീരികമായും രാഷ്ട്രീയമായും. ജൂഡോയിൽ ബ്ലാക്ക് ബെൽറ്റുള്ള പുടിൻ ഇപ്പോഴും തന്റെ ബലിഷ്ഠ ശരീരം കാട്ടി ഷർട്ടിടാതെ സൈക്കിൾ സവാരി നടത്തും. കുതിരസവാരിയും പ്രിയമാണ്. ഒന്നര വ്യാഴവട്ടമായി റഷ്യൻ ഭരണം ഉരുക്കുമുഷ്ടിയോടെ മുന്നോട്ടുകൊണ്ടുപോകുന്ന പുടിൻ തകർന്ന സോവ്യറ്റ് യൂണിയന്റെ പഴയ പ്രൗഢിയിലേക്കു റഷ്യയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നു.
പാക്കിസ്ഥാനിൽ ഇമ്രാൻ
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിൽ 2018ൽ ഉണ്ടായ ഭരണപ്രതിസന്ധിയും ഭരണമാറ്റവും സംഭവബഹുലമായിരുന്നു. നേരിട്ടുള്ള ഇടപെടലുകൾ ഇവിടെയൊന്നും ഉണ്ടായില്ലെങ്കിലും ഇന്ത്യയും ചൈനയും ഈ രാജ്യങ്ങളിലെ ഭരണമാറ്റങ്ങളെ സാകൂതം ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനിലെ ഭരണമാറ്റം ഏറെ പ്രധാനമാണ്. കഴിഞ്ഞ വർഷം നടന്ന പാക് പൊതുതെരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ ഖാനാണ് കുറി വീണത്. ഓഗസ്റ്റ് 17ന് പാക്കിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരമേറ്റു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു കാര്യമായ ശ്രമങ്ങളൊന്നും ഇമ്രാൻ ഇതുവരെ നടത്തിയിട്ടില്ല. ചില ഉപചാരവാക്കുകൾ മാത്രമാണ് ഇതുവരെയുണ്ടായത്. ആദ്യം തന്റെ കസേര ഉറപ്പിക്കുന്നതിനാവും ഇമ്രാന്റെ ശ്രമം.
പട്ടാളത്തിന് പാക് രാഷ്ട്രീയത്തിൽ നിർണായക പങ്കാണുള്ളത്.അവരുടെ വിദൂര നിയന്ത്രണം ഇമ്രാന്റെ മേലും ഉണ്ടാവും. ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാൻ പാക്കിസ്ഥാൻ അഗ്രഹിക്കുന്നു. ഉഭയകക്ഷി താത്പര്യമുള്ള ഈ സൗഹൃദത്തിലൂടെ സാന്പത്തികമായ കൈത്താങ്ങും ഇമ്രാൻ പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ സഹായം പഴയതുപോലെ ലഭിക്കുന്നില്ല എന്നതും ചൈനയോടുള്ള അടുപ്പത്തിനു കാരണമാകുന്നുണ്ട്.
മാലദ്വീപിൽ സോലിഹ്
വലിയ രാഷ്ട്രീയ പ്രതിസന്ധികൾക്കു ശേഷമാണു മാലദ്വീപിൽ മുഹമ്മദ് സോലിഹ് പ്രസിഡന്റായി സ്ഥാനമേറ്റത്. ശ്രീലങ്കയിൽ പ്രവാസത്തിലായിരുന്ന മുഹമ്മദ് നഷീദാണ് യഥാർഥത്തിൽ സോലിഹിന്റെ പിന്നിലുള്ള കരുത്ത്.
അബ്ദുള്ള യാമീനെ പ്രസിഡന്റ് പദത്തിൽനിന്നു നിഷ്കാസിതനാക്കാൻ പ്രതിപക്ഷ സഖ്യത്തിന് ഏറെ ക്ലേശിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വന്നശേഷവും സുപ്രീംകോടതിയെ ഇടപെടുത്തി സോലിഹ് അധികാരമേറുന്നതു തടയാൻ യാമീൻ അവസാന ശ്രമവും നടത്തി. പക്ഷേ, കോടതി വഴങ്ങിയില്ല.
മാലദ്വീപിൽ ഇപ്പോൾ അധികാരത്തിലുള്ള സർക്കാർ ഇന്ത്യയോട് ആഭിമുഖ്യം പുലർത്തുന്നു. യാമീൻ ഭരണകാലത്ത് ചൈന ഇവിടെ സ്വാധീനം ഉറപ്പിക്കാൻ ശ്രമം നടത്തി. മുൻ പ്രസിഡന്റ് നഷീദും ഇന്ത്യയോടു താത്പര്യമുള്ളയാളാണ്. സോലിഹിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഏക വിദേശ ഭരണാധികാരി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
ശ്രീലങ്കയിലെ പ്രതിസന്ധി
ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യമായ ശ്രീലങ്കയും കഴിഞ്ഞ വർഷം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണു കടന്നുപോയത്. പ്രസിഡന്റ് മൈത്രീപാല സിരിസേന തന്റെ മുൻകാല ശത്രുകൂടിയായ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ കഴിഞ്ഞ ഒക്ടോബർ 26ന് പ്രധാനമന്ത്രിയായി നിയമിച്ചതാണ് പ്രതിസന്ധിയുടെ തുടക്കം.
നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഔദ്യോഗികമയി പുറത്താക്കാതെയായിരുന്നു ഈ നിയമനം. ഇതു വലിയ നിയമപോരാട്ടത്തിനും രാഷ്ട്രീയക്കളിക്കും വഴിയൊരുക്കി. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാമെന്നയിരുന്നു രാജപക്സെയുടെ പദ്ധതി. പക്ഷേ, അതു നടന്നില്ല. പിന്നെ കോടതിവിധിയിലൂടെ സ്ഥാനം ഉറപ്പിക്കാനായി ശ്രമം. അതും വിജയിച്ചില്ല.
വിക്രമസിംഗെയെ പുറത്താക്കിയത് നിയമപ്രകാരമല്ലെന്നു വിധിച്ച സുപ്രീംകോടതി രാജപക്സെയുടെ നിയമനം റദ്ദാക്കി. നിവൃത്തിയില്ലാതെ വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയായി അംഗീകരിക്കേണ്ട സ്ഥിതിയിലായി സിരിസേന. കോടതി ഉത്തരവോടെ ഭരണ പ്രതിസന്ധി ഒഴിവായെങ്കിലും രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ ഇനിയും ഏറെ കാത്തിരിക്കണം.