Friday, March 1, 2019 1:27 AM IST
2016 ലെ കെഇആർ ഭേദഗതികളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ 2016-17 വർഷം മുതൽ നിയമിതരായ ആയിരക്കണക്കിന് അധ്യാപകർ നിയമനാംഗീകാരം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സർക്കാരും വിദ്യാഭ്യാസ വകുപ്പും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരമാണിത്. ഈ പ്രവർത്തനങ്ങൾക്കു ചാലകശക്തിയായി മാറേണ്ട അധ്യാപക സമൂഹത്തിലെ വലിയൊരു വിഭാഗം വർഷങ്ങളായി ശന്പളം കിട്ടാതെ അസന്തുഷ്ടരായി ജോലി ചെയ്യേണ്ടിവരുന്നതു വിദ്യാഭ്യാസയജ്ഞത്തിന്റെ ലക്ഷ്യപ്രാപ്തിയെ ഗൗരവമായി ബാധിക്കും.
നിയമനാംഗീകാരത്തിനായി വിവിധ അധ്യാപക സംഘടനകളും മാനേജ്മെന്റ് സംഘടനകളും ജില്ലാതല, സംസ്ഥാനതല പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി. അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ സംഘടന തന്നെ പതിനഞ്ചു ദിവസത്തോളം സെക്രട്ടേറിയറ്റ് നടയിൽ ഭിക്ഷാടനസമരം നടത്തി. ഇത്രയൊക്കെയായിട്ടും ഭരണാധികാരികൾ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരത്തിനു ശ്രമിക്കുന്നില്ല. വിവിധ കോടതികളിലെ കേസിന്റെ പേരു പറഞ്ഞുള്ള ഈ നിഷേധാത്മക സമീപനം തികച്ചും പ്രതിഷേധാർഹമാണ്.
എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ 1979-ലാണ് ആരംഭിക്കുന്നത്. 1979 വരെ, സംസ്ഥാനത്തു സ്ഥാപിതമായ എല്ലാ സ്കൂളുകളിലും നിയമനാവകാശം മാനേജർമാർക്കു കെഇആർ അനുസരിച്ച് നിർബാധം അനുവദിച്ചിരുന്നു. അതുപോലെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനത്തിനു തടസവാദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. സംസ്ഥാനത്ത് ആവശ്യമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ തനിച്ചു സ്ഥാപിച്ചു നടത്താൻ ഗവണ്മെന്റിനു സാധിക്കുകയില്ല എന്ന തിരിച്ചറിവായിരുന്നു സ്വകാര്യമേഖലയ്ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്, കെഇആറിലൂടെ നൽകിയിരുന്ന അവകാശങ്ങളിൽ യാതൊരു തടസവാദവും സൃഷ്ടിക്കാതെ നിയമനാംഗീകാരം നൽകിയിരുന്നതിനു കാരണം.
എന്നാൽ, 1979-ൽ സ്വകാര്യമേഖലയിൽ കൂടുതൽ സ്കൂളുകൾ അനുവദിച്ച സാഹചര്യത്തിൽ പുതിയതായി ആരംഭിക്കുന്ന സ്കൂളുകളിൽ ആ ഉപജില്ലയിലുള്ള സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന വ്യവസ്ഥ വന്നു. ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു ഈ നടപടി. കാരണം ഭാഷാ- മത ന്യൂനപക്ഷങ്ങളുടെ സംസ്കാരവും തനിമയും ധാർമികതയും തലമുറകൾതോറും നിലനിറുത്താനും കൈമാറാനും കഴിയത്തക്ക വിധത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശമാണ് ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ നൽകിയിരിക്കുന്നത്. All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.
Administer എന്നതിനു പരമോന്നത കോടതി നൽകുന്ന വിശദീകരണം ഇങ്ങനെ: To effectively manage and conduct the affairs of the institutions management must be free of control so that the founders can mould the institutions with their ideas of how the interest of the community in general and the institution in particular will be best served.
ഈ ലക്ഷ്യം പൂർണമായി നേടണമെങ്കിൽ ഈ സ്ഥാപനങ്ങളിൽ അധ്യാപകരുടെ നിയമനാവകാശം പൂർണമായും മാനേജ്മെന്റിൽ നിക്ഷിപ്തമായിരിക്കണം. അതോടൊപ്പം തന്നെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഏതെങ്കിലും ഗ്രാന്റോ സാന്പത്തിക സഹായങ്ങളോ ഗവണ്മെന്റിൽ നിന്നുണ്ടായാലും അത് ന്യൂനപക്ഷ അവകാശങ്ങളെ ഒരിക്കലും ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയില്ലെന്നും ഭരണഘടന 30(2) അനുച്ഛേദത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭരണഘടനയിലെ ഈ വകുപ്പുകളുടെ ഉദ്ദേശ്യം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതല്ല, അവരവരുടെ സംസ്കാരവും ധാർമികതയും സംരക്ഷിക്കുകയും തങ്ങളുടെ നിലനില്പും അഭിവൃദ്ധിയും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്.
ഈ സാഹചര്യത്തിൽ ന്യൂനപക്ഷാവകാശ വിരുദ്ധമായ ഉത്തരവുകൾക്കെതിരേ ന്യൂനപക്ഷസമുദായങ്ങൾ നിയമ പോരാട്ടവും ആരംഭിച്ചു. രാജ്യത്തെ ഹൈക്കോടതികളും പരമാധികാര കോടതിയും ഈ അവകാശങ്ങൾ നിയമാനുസൃതമാണെന്നു തങ്ങളുടെ വിധികളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും മാറിമാറി വന്ന സർക്കാരുകൾ ഈ ഭരണഘടനാ നിർദേശത്തെ അവഗണിക്കുകയും അവസാനം 2016 ഡിസംബറിൽ നടത്തിയ ഭേദഗതിയിലൂടെ വളരെ കർശനമായ നിയമന നിരോധനം ഏർപ്പെടുത്തുകയാണ് ഉണ്ടായത്. G.O. 29/2016 dtd.29(11)2016, GO. 199/2016 dtd 3/12/2016
ഈ ഭേദഗതിയിലൂടെ വന്ന നിയന്ത്രണങ്ങൾ:
1. എൽപി, യുപി വിഭാഗങ്ങളിൽ പ്രഥമാധ്യാപകനെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്പോഴുണ്ടാകുന്ന ഒഴിവുകൾ (HTV), 2. പഴയ- പുതിയ എന്ന വ്യത്യാസമില്ലാതെ എല്ലാ സ്കൂളിലും ഉണ്ടാകുന്ന പുതിയ തസ്തിക ഒഴിവുകളിൽ 1:1 അനുപാതത്തിലും. 3. പുതിയ സ്കൂളുകളിൽ 51A, 51B, 43 -അവകാശികളില്ലെങ്കിൽ എല്ലാ ഒഴിവുകളിലും 4. ഭാവിയിൽ ഉണ്ടാകുന്ന എല്ലാ അവധി ഒഴിവുകളിലും 5. അണ് ഇക്കണോമിക് സ്കൂളുകളിലെ എല്ലാ ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിമിക്കണമെന്നാണു വ്യവസ്ഥ. ചുരുക്കത്തിൽ സ്വകാര്യസ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കു വ്യാപകമായ നിരോധനമാണ് ഉണ്ടായിരിക്കുന്നത്.
ഒരു ജില്ലയിൽ സംരക്ഷിത അധ്യാപകർ ഇല്ലെങ്കിൽ മറ്റുജില്ലകളിൽ നിന്നുള്ള സംരക്ഷിത അധ്യാപകരിൽ നിന്നു നിയമനം നടത്തണമെന്നുള്ള ഉത്തരവും ഉണ്ടായിരിക്കുന്നു. നിയമിക്കപ്പെടുന്ന സംരക്ഷിത അധ്യാപകരെ സ്ഥലംമാറ്റാനോ ആവശ്യമായ സാഹചര്യങ്ങളിൽ ശിക്ഷണനടപടികൾ സ്വീകരിക്കാനോ മാനേജർമാർക്ക് അവകാശമില്ലാത്തതുമാണ്. പ്രസക്തമായ ചില കോടതിവിധികളുടെ അന്തഃസത്ത ഇത്തരുണത്തിൽ തിരിച്ചറിയുന്നതു നല്ലതാണ്.
പ്രസിദ്ധമായ അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കോളജ് കേസിൽ ഭൂരിപക്ഷബെഞ്ചിന്റെ വിധിതീർപ്പെഴുതിയ ജഡ്ജിമാരിൽ ഒരാളായിരുന്ന ജസ്റ്റീസ് ഖന്നയുടെ വിധിവാചകം ന്യൂനപക്ഷസംരക്ഷണ വ്യവസ്ഥയുടെ പശ്ചാത്തലവും ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന്റെ കാര്യത്തിൽ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വിശാലവും ഉദാരവും സഹാനുഭൂതി നിറഞ്ഞതുമായ ഒരു സമീപനമാണു ഭരണഘടനയിൽ പ്രതിഫലിക്കുന്നത്. ഈ കാര്യത്തിൽ കഴിഞ്ഞ കാലത്തു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അല്പാല്പമായി കുറയ്ക്കാനുള്ള പരിശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളിലെ ജാഗ്രതയുള്ള വിഭാഗങ്ങൾ ഇത്തരം ശ്രമങ്ങളെ ചെറുത്തുനിന്നിട്ടുണ്ട്. ഇതിന്റെ ഫലമായി തർക്കങ്ങളുണ്ടാവുകയും അവ ഈ കോടതിയുടെ മുന്പാകെ വരികയും ചെയ്തു. കുറ്റമാരോപിക്കുന്ന വിഷയങ്ങൾ ഭരണഘടനയുടെ 29-ഉം 30-ഉം വകുപ്പുകളിൽ ഉൾപ്പെടുന്ന വ്യവസ്ഥകളെ ലംഘിക്കുന്നുവോ എന്നു തീരുമാനിക്കാനായിരുന്നു ഇത്. (St.Xaviers College, Ahmedabad (v) State of Gujarat P. 104). സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ ന്യൂനപക്ഷങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന ജാഗ്രതയെയാണ് അദ്ദേഹം എടുത്തുപറയുന്നത്.
വിദ്യാഭ്യാസരംഗത്തു നടക്കുന്ന അവകാശനിഷേധത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർ ഇനിയും പൂർണമായും ഉൾക്കൊണ്ടിട്ടില്ല. വിദ്യാഭ്യാസരംഗത്തെ അവകാശസംരക്ഷണം മതന്യൂനപക്ഷങ്ങളുടെ നിലനില്പിന് അടിസ്ഥാനമാണെന്നു മനസിലാക്കി ഭരണഘടനയിൽ ആവശ്യമായവ വ്യവസ്ഥ ചെയ്തവരുടെ ദർശനങ്ങൾ ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല. ഈ ജാഗ്രതക്കുറവു മൂലമാണു മതവിശ്വാസത്തെ തടസപ്പെടുത്തുന്ന പാഠപുസ്തകങ്ങളിലെ പ്രമേയങ്ങളെയും പഠനസംബന്ധമായ പ്രവർത്തനങ്ങളെയും ന്യൂനപക്ഷ അവകാശങ്ങളുള്ളവർ പോലും നിസംഗതയോടെ സമീപിക്കുന്നത്.
സുപ്രീംകോടതി എന്തുകൊണ്ടാണു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും അവരോട് അനുഭാവപൂർണമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്നതെന്നു പ്രസ്തുത വിധി പ്രസ്താവത്തിൽ ജസ്റ്റീസ് ഖന്ന രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ആ വകുപ്പുകളിൽ അടങ്ങുന്ന ന്യൂനപക്ഷ അവകാശങ്ങളെ ഈ കോടതി സ്ഥിരമായി ഉയർത്തിപ്പിടിക്കുകയും ന്യൂനപക്ഷ അവകാശങ്ങളുടെ വിസ്തൃതിയും വ്യാപ്തിയും പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷങ്ങളെ യാതൊന്നും ബലഹീനപ്പെടുത്തുന്നില്ലെന്നും ന്യൂനപക്ഷാവകാശങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടന വ്യവസ്ഥകളുടെ വിസ്തൃതിയും വ്യാപ്തിയും പരിമിതപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ വിശാല സമീപനം.
കോടതികൾ ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കുന്നതിന് സഹായകമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അഭിമാനപൂർവം പ്രസ്താവിക്കുകയാണിവിടെ.
ന്യൂനപക്ഷാവകാശങ്ങളോടു ബന്ധപ്പെട്ട വ്യവസ്ഥകൾ എഴുതിച്ചേർക്കുന്നതിനു കാരണമായ വീക്ഷണ വിശാലതയുള്ള ഈ സമീപനം സങ്കുചിത നിയമവ്യാഖ്യാനങ്ങളിലൂടെ നശിപ്പിക്കപ്പെടരുത് എന്ന തത്ത്വമാണു കോടതിയുടെ വിവിധ തീരുമാനങ്ങളിലൂടെ വ്യക്തമാക്കുന്നത്.
ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വകുപ്പുകളും പിൽക്കാലത്ത് രാജ്യത്തെ വിവിധ നീതിന്യായ കോടതികൾ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളും വ്യക്തമാക്കുന്നത് മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസാവകാശങ്ങൾ മതസ്വാതന്ത്ര്യം പോലെ അലംഘനീയമാണെന്നു തന്നെയാണ്. ഇതിൽ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണവും മതസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റം പോലെ അപകടകരവും ദേശീയ ഐക്യത്തിന് ഹാനികരവുമാണ്. വ്യക്തികളുടെയുംന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിൽ പുലർത്തുന്ന ജാഗ്രതയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം. മതന്യൂനപക്ഷ സമുദായാംഗങ്ങളുടെ മൗലികവാകാശത്തിന്റെ സംരക്ഷണതത്വമായ ന്യൂനപക്ഷാവകാശം എടുത്തുകളയുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈശ്വരനിഷേധികളാവും.
കേരളം ഇന്നഭിമാനിക്കുന്ന സാക്ഷരതയിലേക്കു സംസ്ഥാനത്തെ ഉയർത്തിയതിൽ ക്രൈസ്തവസ്ഥാപനങ്ങളുടെ പങ്ക് നിഷേധിക്കാനാവാത്തതാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ സർക്കാർ സ്ഥാപനങ്ങൾ അവർണർക്കു പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അടിച്ചമർത്തപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്തവർക്കുവേണ്ടി വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. സർക്കാരോ ഇതര സന്നദ്ധ സംഘടനകളോ കടന്നു ചെല്ലുവാൻ മടിച്ചുനിന്ന മലയോരങ്ങളിലും കുഗ്രാമങ്ങളിലും കുടിയേറ്റ പ്രദേശങ്ങളിലും വിദ്യാലയങ്ങൾ സ്ഥാപിച്ചതും ന്യൂനപക്ഷസമുദായങ്ങളാണ്. വനിതാ വിദ്യാലയങ്ങൾ തുടങ്ങിവച്ചതും ക്രൈസ്തവനേതൃത്വത്തിലാണ്.
ഇങ്ങനെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും എക്കാലവും സഹകാരികളായിരുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഭരണഘടനാവിരുദ്ധവും അധാർമികവുമാണ് എന്നു മനസിലാക്കി പിൻവലിക്കാനുള്ള വിശാല കാഴ്ചപ്പാട് സർക്കാരിന് ഉണ്ടാകണം.
ഫാ. ജോസ് കരിവേലിക്കൽ
(കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയാണു ലേഖകൻ)