Saturday, March 2, 2019 1:05 AM IST
കാർഷിക ഭൂമികയിലെ കണ്ണീർച്ചോലകൾ / റെജി ജോസഫ്
ആയുസിന്റെ അന്പതു വർഷം രാവും പകലും മണ്ണിൽ അധ്വാനിച്ച സുരേന്ദ്രൻ (76) കഴിഞ്ഞയാഴ്ച ജീവനൊടുക്കുന്പോൾ കുടുംബത്തിന്റെ കടബാധ്യത ആറു ലക്ഷം രൂപ. അടിമാലി മുക്കാലേക്കറിലെ മലകയറിയാൽ ഇടിഞ്ഞുപൊളിഞ്ഞ രണ്ടുമുറി വീട്ടിലെത്താം. ഭാര്യ സരോജിനി മകൻ അനീഷിനോട് ആവർത്തിക്കുന്ന ചോദ്യമിതാണ്. ബാങ്കുകാർ വീട് ജപ്തി ചെയ്താൽ നമ്മൾ എവിടെപ്പോകും?
സ്വന്തം പേരിലുണ്ടായിരുന്ന ഒരേക്കറിനു പുറമെ പലയിടങ്ങളിൽ പാട്ടത്തിനെടുത്തു സുരേന്ദ്രൻ കൃഷി നടത്തിയിരുന്നു. അഞ്ചു പെണ്മക്കളെ വിവാഹം ചെയ്ത് അയയ്ക്കേണ്ടിയിരുന്നതിനാൽ വിശ്രമം എന്നത് ഇദ്ദേഹം അറിഞ്ഞിട്ടുമില്ല. കാർഷിക വികസനബാങ്കിൽനിന്നു മൂന്നുഘട്ടങ്ങളിലായി എടുത്ത വായ്പ പിഴപ്പലിശടക്കം പെരുകിവന്നു. നാലു വർഷമായി ഒരു കൃഷിയും നേട്ടം നൽകിയതുമില്ല. കഴിഞ്ഞവർഷം കൊടുംകാറ്റിൽ ആയിരം വാഴ നിലംപൊത്തി. ഒന്നരയേക്കറിലെ കപ്പ വെള്ളംകയറി നശിച്ചു. ഇഞ്ചിക്കും മഞ്ഞളിനും രോഗംവന്നു. പാട്ടത്തുക നൽകാനുള്ള വകപോലും കൃഷിയിൽനിന്നു കിട്ടിയില്ല. ഓഗസ്റ്റിലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ വാരത്തിനെടുത്ത കൃഷിയിടം പോലും കാണാനുണ്ടായിരുന്നില്ല.
വീടിനോടു ചേർന്നു പരിപാലിച്ച കുരുമുളകും കൊക്കോയും കാപ്പിയും ജാതിയും ചതിച്ചു. ഒന്നിനും വിലയില്ല. ഒന്നിലും വിളവുമില്ല. നിലവിട്ടുപോയ സുരേന്ദ്രനെ തേടിവന്നുകൊണ്ടിരുന്നതു ജപ്തി നോട്ടീസുകളും ഉദ്യോഗസ്ഥരുടെ അന്ത്യശാസനങ്ങളും. കിടപ്പാടം വിറ്റെങ്കിലും ആറുമാസമായി കടംവീട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇദ്ദേഹം. ആധാരം ബാങ്കിലാണെന്നറിഞ്ഞു വസ്തുവാങ്ങാൻ വന്നവരൊക്കെ പിൻമാറി. മാത്രവുമല്ല വിലയും ഇടിഞ്ഞു. പെണ്മക്കളുടെ വിവാഹത്തിനുണ്ടായ ബാധ്യതകൾകൂടിയായപ്പോൾ തകർന്നുപോയി ഈ കർഷകൻ. പ്രളയത്തിൽ മണ്ണും പണക്കെണിയിൽ മനസും തകർന്ന ഹതഭാഗ്യൻ വിഷം കഴിച്ചു മരിച്ചു.
’കൂലിപ്പണിപോലും കിട്ടാനില്ല. ആത്മഹത്യ ചെയ്ത കർഷകരുടെ വീട്ടിൽ സർക്കാർ സൗജന്യ റേഷൻ തന്നിരുന്നെങ്കിൽ ആശ്വാസമായേനെ. ബാങ്കുകളും സർക്കാരും കരുണ കാണിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും’ - സുരേന്ദ്രന്റെ മകൻ അനീഷിന്റെ വിലാപം.
’ബാധ്യതക്കാരൻ മരിച്ചുപോയാൽ കടം ജീവിക്കുന്നവർ വീട്ടിക്കൊള്ളണമെന്നതാണു വ്യവസ്ഥ. ഇനി ഞങ്ങളാണ് ഇരകൾ. മണ്ണ് പോയി. കൃഷിയും പോയി. ഇനി എന്തു ചെയ്യണം ഞങ്ങൾ - സുരേന്ദ്രന്റെ ഭാര്യ സരോജിനിയുടെ ചോദ്യത്തിനു സർക്കാരാണ് ഉത്തരം പറയേണ്ടത്.
കല്ലാർകുട്ടി ഡാമിനു സമീപം കർഷകനായ ജോസഫ് പ്രളയ അനുഭവം പങ്കുവച്ചതിങ്ങനെ. ’ഒക്ടോബർ എന്നു പറയുന്പോൾ നെഞ്ചുപിടയും. രണ്ടാഴ്ച തുള്ളിക്കൊരു തുടമല്ല, കുടമാണു പെയ്തിറങ്ങിയത്. പെരിയാർ കരകളെ വിഴുങ്ങുന്നത് കണ്ടുനിൽക്കാനേ കഴിയുമായിരുന്നുള്ളു. കണ്മുന്പിലായിരുന്നു ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ഒരാഴ്ചയിലേറെ ഞങ്ങളെല്ലാം ദുരിതാശ്വാസ ക്യാന്പുകളിൽ ശ്വാസമടക്കിയാണു കഴിഞ്ഞത്. മഴയുടെ കലിയടങ്ങി ജനം തിരികെവരുന്പോൾ വീടു മാത്രമല്ല പുരയിടം തന്നെ മാഞ്ഞുപോയിരുന്നു.
പെരിയാറേ പെരിയാറേ, പർവത നിരയുടെ കണ്ണീരേ എന്നു പുതിയ തലമുറ ഇവിടെ തിരുത്തിപ്പാടുകയാണ്. മഹാപ്രളയത്തിൽ പെരിയാറും മുതിരപ്പുഴയും ചെറുതോണിയും പെരിഞ്ചാൻകുട്ടിയും ഇടമലയാറും കിടപ്പാടങ്ങളെയും കൃഷിയിടങ്ങളെയും കവർന്നെടുത്തു.
സർക്കാരിന്റെ പ്രളയദുരന്തക്കണക്കിൽ ഇങ്ങനെയാണു കുറിപ്പ്: പ്രളയക്കെടുതിയിൽ ഇടുക്കിയിൽ 59 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ആറു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അങ്ങനെ 65 ജീവഹാനി. 1,713 വീടുകൾ പൂർണമായും 7,106 വീടുകൾ ഭാഗികമായും തകർന്നു. 11,530.64 ഹെക്ടർ സ്ഥലം ഒലിച്ചുപോയി. 2300 ആടുമാടുകൾ ചത്തൊടുങ്ങി... ഈ പട്ടിക ചുവപ്പുനാടയിൽ കുരുക്കിയിട്ടതല്ലാതെ സർക്കാർ സംവിധാനം ഉണർന്നിട്ടില്ല. കുടുക്കപ്പണം വരെ ജനം സർക്കാർ നിധിയിലേക്ക് ദാനം ചെയ്തത് ഈ ഹതഭാഗ്യരെ കര കയറ്റാനാണ്. മുന്നൂറേക്കർ, അഞ്ഞൂറേക്കർ എന്നതൊക്കെ വ്യക്തികളുടെ കൈവശമുള്ള സ്ഥലമല്ല, മറിച്ച് ഇവിടത്തെ ഗ്രാമങ്ങളുടെ പേരുമാത്രമാണ്. മുപ്പതും നാൽപതും സെന്റ് ഭൂമി കൈവശമാക്കിയവരാണ് ഇവരേറെയും.
ഇടുക്കി മലകളുടെ താഴ്വാരങ്ങളിൽ മുൻപ് ഹരിതാഭമായ നെൽപ്പാടങ്ങളുണ്ടായിരുന്നു. പാടങ്ങളെ ചെളിമണ്ണിൽമൂടിയാണു പ്രളയം പിൻവാങ്ങിയത്. ഇത്തരത്തിൽ രണ്ടായിരം ഹെക്ടർ നെൽപ്പാടങ്ങൾ മൂടിപ്പോയിരുന്നു. പാടങ്ങൾ മാത്രമല്ല താഴ്വാരങ്ങളെ പച്ചക്കറി പാടങ്ങളും മണ്ണിൽ പൂണ്ടുപോയി. മണ്ണും കല്ലും നീക്കം ചെയ്യാൻ ഭാരിച്ച ചെലവാണു കർഷകർക്കുണ്ടായത്.
വെളുത്തുവിളറിയ പാറക്കെട്ടുകൾ മാത്രമായി ശോഷിച്ചിരിക്കുന്നു പെരിയാർ. തടിയന്പാട് ഗ്രാമത്തിലെ കർഷകനായ ജോസ് പറഞ്ഞു. ’തടിയന്പാട്, കരിന്പൻ, ചേലച്ചുവട്, കീരിത്തോട്, പനംകുട്ടി, കല്ലാർകുട്ടി, കത്തിപ്പാറ, ആയിരമേക്കർ എന്നിവിടങ്ങളിലായി അയ്യായിരത്തിലേറെ കുടുംബങ്ങൾക്ക് കിടപ്പാടവും കൃഷിയും നഷ്ടമായിട്ടുണ്ട്. ഇവിടെയൊക്കെ സാങ്കേതിക ന്യായങ്ങൾ നിരത്തി ഉദ്യോഗസ്ഥർ സഹായങ്ങൾ നിഷേധിക്കുന്നു. ഒന്നുമില്ലായ്മയിൽനിന്നു ജീവിതം കരുപ്പിടുപ്പിക്കേണ്ട ഗതികേടിലാണു കർഷകർ.’
മണ്ണു കൂന്പടഞ്ഞപ്പോൾ മലനാട്ടിൽ കാലിവളർത്തലായിരുന്നു ഉപജീവനമാർഗം. വെള്ളവും വളവും ഒലിച്ചുപോയതിനാൽ പുല്ലിനു ക്ഷാമമായി. അതോടെ ക്ഷീരോത്പാദനം 40 ശതമാനം കുറഞ്ഞു. ’പശുക്കളെ വളർത്തി പാൽ വിറ്റാൽ ഒരുവിധം കുടുംബം പോറ്റാമായിരുന്നു. മിൽക്ക് സൊസൈറ്റിയിൽനിന്ന് ആഴ്ചതോറും പണവും കിട്ടും. കാലികളെ വിൽക്കേണ്ടിവന്നതിനാൽ ജീവിതമാർഗം ഇല്ലാതായി. മുൻപൊരിക്കലും കാണാത്ത കൊടുംചൂടിലേക്കും വരൾച്ചയിലേക്കും ഹൈറേഞ്ച് നീങ്ങുകയാണ്. അതോടെ ശേഷിക്കുന്ന പശുക്കളെയും വിൽക്കേണ്ടിവരും. പ്രളയശേഷം ഈ പ്രകൃതി ആകെ മാറിയിരിക്കുന്നു’.
ഫെബ്രുവരി 16ന് വാത്തിക്കുടി പെരിഞ്ചാംകുട്ടി ചെന്പകപ്പാറ നക്കരയിൽ ശ്രീകുമാർ (അപ്പു-59) ജീവനൊടുക്കിയത് കടങ്ങളുടെ പട്ടിക കുറിച്ചുവച്ചശേഷമാണ്. ഭാര്യയ്ക്കും രണ്ടു മക്കൾക്കും മുന്നിലുള്ള ബാധ്യത 17 ലക്ഷം രൂപ. ബാങ്കുകളിൽ നിന്നും വ്യക്തികളിൽനിന്നും വാങ്ങിയ കടം. പെരിഞ്ചാംകുട്ടിയിൽ അഞ്ചേക്കർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു ശ്രീകുമാറിന്. മഴക്കെടുതിയിൽ കൃഷി നശിച്ചതോടെ സാന്പത്തിക ബാധ്യതയിലായ ശ്രീകുമാർ വിഷം കഴിച്ചാണു മരിച്ചത്.
കഴിഞ്ഞ മാസം ജീവനൊടുക്കിയ സുരേന്ദ്രന്റെ മകൻ അനീഷ് പറഞ്ഞുനിർത്തിയതിങ്ങനെയാണ്: ’രണ്ടു വർഷമായി ജാതി മരങ്ങൾ ഇലപൊഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണ്. മൂപ്പെത്താതെ കായ്കൾ കൊഴിയുന്നു. മൂന്നു കർഷകർ ഇതോടകം ജീവനൊടുക്കിയതു വാത്തിക്കുടി പഞ്ചായത്തിലാണ്. ഇവിടെ പ്രധാന കൃഷി ജാതി, കൊക്കോ, കുരുമുളക് എന്നിവയാണ്. കൊക്കോയിൽ പൂവ് പിടിക്കുന്നില്ല. കുരുമുളക് വേരോടെ ഉണങ്ങുന്നു. മണ്ണിൽ പ്രതീക്ഷയർപ്പിച്ചു വീണ്ടും വീണ്ടും കടംവാങ്ങി കൃഷി നടത്തുകയാണ്. പലിശ മുതലിനേക്കാൾ ഉയരത്തിലെത്തുന്പോൾ മറ്റൊരു മാർഗവുമില്ലാതാകും.’
കൃഷിയിൽ ജീവിതം തകർന്നവർ കൃഷിഭൂമിയിൽതന്നെ മരണം വരിക്കുന്ന സാഹചര്യം. കൃഷി വരുമാനമായ ജില്ലയിൽ ജീവനൊടുക്കിയത് ഏഴു കർഷകർ. ഉത്തരേന്ത്യയിലല്ല, കേരളത്തിലാണ് ഈ ദുരവസ്ഥ. സർക്കാർ ഭരണം കൈയാളുന്നതിന്റെ ആയിരംദിവസം ആഘോഷിക്കുന്ന ദിനങ്ങളിലാണ് ഈ ദുരവസ്ഥ. കാർഷിക വായ്പകൾക്ക് ഒരുവർഷം മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം കർഷകരും കാർഷികേതര വായ്പകളാണ് എടുത്തിരിക്കുന്നതെന്നതിനാൽ കാര്യമായ ഗുണം ഉണ്ടായില്ല. വിവിധ ബാങ്കുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ ജപ്തി നോട്ടീസുകളുമായി കർഷകരുടെ വീടുകളിൽ കയറിയിറങ്ങാൻ തുടങ്ങിയതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
(തുടരും).