വിദേശമലയാളിയുടെ വിസ്മയവീട്...
വിദേശമലയാളിയുടെ വിസ്മയവീട്...
കോട്ടയം: ചതുപ്പ് പ്രദേശങ്ങളിൽ താഴ്ന്നു പോകുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും പകരം ജിഐ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു വീട് നിർമിച്ചു വ്യത്യസ്തനാകുകയാണ് രാജു എന്ന വിദേശമലയാളി.

ഇംഗ്ലണ്ടിൽ ജോലിചെയ്യുന്ന മലയാളിയായ തോട്ടയ്ക്കാട് വല്യാറ രാജുവാണു കോട്ടയത്തിനുസമീപം പരിപ്പിൽ ജിഐ പൈപ്പുകൾ ഉപയോഗിച്ചു വീട് നിർമിക്കുന്നത്. രണ്ടു ബെഡ് റൂം, ഒരു ഹാൾ, അടുക്കള, രണ്ടു ബാത്ത് റൂം എന്നിവയുള്ള വീടിന്റെ അടിത്തറ നിർമാണത്തിനു മാത്രമാണു സിമന്റും ഹോളോ ബ്രിക്സും ഉപയോഗിച്ചിട്ടുള്ളത്.

ഭിത്തിക്കായി ജിഐ പൈപ്പുകൾ വെൽഡ് ചെയ്തതിനുശേഷം ബൈസൺ ഷീറ്റുകൾ കൊണ്ടാണു നിർമിച്ചിരിക്കുന്നത്. സിമന്റും തടിയുടെ മിക്സും ഉപയോഗിച്ചാണു ബൈസൺ ഷീറ്റുകൾ നിർമിക്കുന്നത്. ഹൈദരാബാദിലെ ഫാക്ടറിയിലാണു ബൈസൺ ഷീറ്റുകൾ നിർമിക്കുന്നത്. ജിഐ പൈപ്പുകളുടെ രണ്ടുവശത്തുമായി ബൈസൺ ഷീറ്റുകൾ ഉപയോഗിച്ചു മറച്ചാണു ഭിത്തി നിർമിക്കുന്നത്. ഒരു ഭിത്തിയുടെ രണ്ടു വശത്തെയും ബൈസൺ ഷീറ്റുകൾ തമ്മിൽ ആറ് ഇഞ്ചിന്റെ അകലമുള്ളതിനാൽ വീടിനുള്ളിൽ അനുഭവപ്പെടുന്ന ചൂടിനും കുറവുണ്ടാകും.

തുടർന്നു പെയിന്റ് ചെയ്തു ഭിത്തി മനോഹരമാക്കുകയും ചെയ്യാം. മഴ നനഞ്ഞാലോ വെയിലേറ്റാലോ ബൈസൺ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നതാണു മറ്റൊരു പ്രത്യേകത. വീടിന്റെ മേൽക്കൂരയ്ക്കായി റൂഫിംഗ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് ഒരുമാസം മുമ്പ് ആരംഭിച്ച വീടുനിർമാണം 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ഇരുനിലയുള്ള വീടുകളാണു നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ജിഐ പൈപ്പുകൾ കൂടുതൽ ബലമുള്ളതു സ്‌ഥാപിച്ച് ഒരു നിലയ്ക്കു മുകളിൽ വീണ്ടും ബൈസൺ ഷീറ്റുകൾ സ്‌ഥാപിച്ചാൽ മതിയാകും. വിദേശരാജ്യങ്ങളിൽ ഇത്തരത്തിൽ വീടുകളും കെട്ടിടങ്ങളും നിർമിക്കാറുണ്ടെങ്കിലും കേരളത്തിൽ ഇതു പുതുമയുള്ളതാണെന്നു നിർമാതാക്കൾ പറഞ്ഞു. തടി ഉപയോഗിക്കാതെ ഭിത്തികളും ജനലും പൂർണമായും ജിഐ പൈപ്പുകൾ ഉപയോഗിച്ചുള്ള വീട് ഇവിടെ ആദ്യമായിട്ടായിരിക്കുമെന്നാണു നിർമാതാക്കളുടെ വാദം.


പടിഞ്ഞാറൻ മേഖലകളിൽ ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി സിമന്റും മെറ്റലും ഉപയോഗിച്ചു നിർമിക്കുന്ന വീടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നതും വെള്ളം കയറുമ്പോൾ തറ ഇരുന്നു പോകുന്നതും പതിവാണ്. ഇത്തരത്തിൽ അപകടത്തിൽപ്പെടാതെയുള്ള വീട് എങ്ങനെ നിർമിക്കാം എന്നുള്ള ആലോചനയിലാണു രാജുവും സുഹൃത്ത് തോട്ടയ്ക്കാട് കല്ലുകുഴി സാനപ്പനും ചേർന്നു ജിഐ പൈപ്പുകൾ ഉപയോഗിച്ചു വീട് നിർമിക്കാൻ തീരുമാനിച്ചത്. രാജു വിദേശത്തായതിനാൽ സാലപ്പനാണു വീട് നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സിമന്റും മെറ്റലും ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു വീടു നിർമിക്കുന്നതിന്റെ പകുതി സമയത്തിലും 70 ശതമാനം കുറഞ്ഞ ചെലവിലും ഇത്തരത്തിലുള്ള വീട് നിർമിക്കാനാവുമെന്നും സാലപ്പൻ പറഞ്ഞു.