അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴിയുന്പോൾ രാജ്യത്ത് ഇനിയൊന്നും പഴയതുപോലെ നടക്കില്ലെന്ന് പകൽപോലെ വ്യക്തമാവുകയാണ്. സർക്കാരിനു പിടിക്കാൻ താത്പര്യമുള്ളവരെങ്കിൽ, എല്ലാ നിയമവും കർക്കശമായി പാലിച്ചില്ലെങ്കിൽ ആമപ്പൂട്ടു വീഴും. കോടതിക്കോ ജനാധിപത്യത്തിലെ മറ്റു രക്ഷാ സംവിധാനങ്ങൾക്കോ ഒരു തരത്തിലും രക്ഷിക്കാനാവാത്ത പൂട്ട്. ഇഡി പിടികൂടുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിൽ മാത്രമല്ല, രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടു വിനിയോഗ ചട്ടങ്ങളിൽപോലും അതാവും സ്ഥിതി. പഴയ കാലത്തെപ്പോലെ അലംഭാവം കാണിച്ചാൽ ഇപ്പോൾ കോണ്ഗ്രസ് അനുഭവിക്കുന്ന ദുരിതങ്ങളിലൂടെ കടന്നുപോവുകയാവും ഫലം.
അഴിമതിക്കേസിൽ ഇഡി പിടികൂടുന്നവർക്ക് എത്ര ദിവസം ജയിലിൽ കിടക്കേണ്ടി വരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. കോണ്ഗ്രസിന്റെ മുൻ ആഭ്യന്തര, ധനമന്ത്രിയായിരുന്ന പി. ചിദംബരം കിടന്നത് 106 ദിവസം. ഡൽഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലായിട്ട് ഒരു വർഷം കഴിഞ്ഞു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമം അനുസരിച്ച് പ്രതികളാക്കപ്പെടുന്നവർക്ക് ജാമ്യം കൊടുക്കാൻ കോടതിക്കു കഴിയണമെങ്കിൽ നിയമത്തിന്റെ 45-ാം വകുപ്പനുസരിച്ച് തനിക്കെതിരേ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് പ്രതി കോടതിയെ ബോധ്യപ്പെടുത്തണം. വാജ്പേയി സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഈ നിയമം ബിജെപി എല്ലാം മുൻകൂട്ടി സജ്ജമാക്കുകയായിരുന്നു എന്നതിന്റെകൂടി അടയാളമായി ചിത്രീകരിക്കാം. അതായത്, ജയിലിലായവർക്ക് രക്ഷപ്പെട്ടുവരിക അത്ര എളുപ്പമല്ല. 1975ൽ ഇന്ത്യൻ ഭരണഘടനയുടെ വകുപ്പുകൾ അനുസരിച്ച് ഇന്ദിര ഏർപ്പെടുത്തിയ ഏകാധിപത്യം ഓർക്കുക. ഭരണകക്ഷിയോട് കൂറു പുലർത്തുന്നവർക്ക് പെട്ടെന്ന് രക്ഷപ്പെട്ടു പോരാനും സാധിക്കും. ഏറ്റവും പുതിയ ഉദാഹരണം എൻസിപിയുടെ വിമത പക്ഷത്തെത്തിയെ മുൻ വ്യോമയാന മന്ത്രി പ്രഫുൽ കുമാർ പട്ടേൽ. വിമാനക്കച്ചവടം സംബന്ധിച്ച് അദ്ദേഹത്തിനെതിരേ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. അതാണ് ഇന്ത്യയുടെ സ്ഥിതി.
സംവിധാനങ്ങളെ പിടിയിലാക്കുന്നുവോ
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനങ്ങളെയടക്കം ഇന്ത്യയിലെ എല്ലാ സംവിധാനങ്ങളെയും സർക്കാർ ഏതാണ്ട് വരുതിയിലാക്കിയിട്ടുണ്ട്. കൃത്യമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവർക്ക് അഴിമതിക്കെതിരേ പോരാടാൻ എന്നല്ല ഏതു പോരാട്ടത്തിനും ചേർന്ന വിധം സംവിധാനങ്ങളെ പിടിയിലാക്കേണ്ടതുണ്ട്. ഈ പത്തു വർഷംകൊണ്ട് മാത്രമല്ല, വാജ്പേയിയുടെ ഭരണകാലത്തും ഈ ലക്ഷ്യങ്ങളോടെയാണ് അവർ പ്രവർത്തിച്ചത്. അതിന്റെ കൊയ്ത്തുകാലം ആയിരിക്കുന്നു. ബിജെപി കൈവരിച്ച ഏറ്റവും വലിയ നേട്ടവും അതാവും. അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടാലും അവർ ആഗ്രഹിക്കുന്ന വിധത്തിൽ പല കാര്യങ്ങളും നടക്കും. അല്ലെങ്കിൽ പുതിയ സർക്കാർ ഉദ്ദേശിക്കുന്നത് നടത്താൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും.
അടുത്തകാലത്തായി സർക്കാരിന് തലവേദനയുണ്ടാക്കുന്ന വിധികൾ പുറപ്പെടുവിക്കുന്ന സുപ്രീംകോടതിയെ സമ്മർദത്തിലാക്കി വശത്താക്കുന്നതിനുള്ള നീക്കവും നടത്തുന്നു. തെരഞ്ഞെടുപ്പു ബോണ്ട് കാര്യത്തിൽ സർക്കാരിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലം ഓർക്കണം. കോടതിവിധിയെ പരാമർശിച്ച്, ഇന്നാണെങ്കിൽ അവലുമായി പോയ കുചേലനെ അഴിമതിക്കേസിൽ ശിക്ഷിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രി മോദിതന്നെ പ്രതികരിച്ചു. അതിനു പിന്നാലെ ജുഡിഷറിയെയും കോടതിവിധികളെയും സ്വാധീനിക്കാൻ രാഷ്ട്രീയ - ഉദ്യോഗസ്ഥ തലത്തിൽ സമ്മർദം ഉണ്ടാകുന്നു എന്നാരോപിച്ച് അറുന്നൂറിലധികം അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു. ബിജെപിയോട് അനുഭാവം പുലർത്തുന്ന അഭിഭാഷക സംഘമാണ് കത്തെഴുതിയത്. ബോണ്ട് കേസ് വാദിച്ചു തോറ്റ ഹരീഷ് സാൽവെയെപ്പോലുള്ള അഭിഭാഷകർ കത്തിൽ ഒപ്പുവച്ചിരിക്കുന്നു. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് അഗർവാൾ, പിങ്കി ആനന്ദ് , ചേതൻ മിത്തൽ തുടങ്ങിയവരെല്ലാം കത്തിൽ ഒപ്പുവിച്ചിട്ടുണ്ട്. ജുഡീഷറിയുടെ സമഗ്രത ദുർബലപ്പെടുത്താൻ പ്രത്യേക താത്പര്യത്തോടെ ഒരു സംഘം പ്രവർത്തിക്കുന്നുവെന്നും രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിലെല്ലാം ഈ സംഘം കോടതിവിധികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് ആരോപണം. കോടതിവിധികളെ അപകീർത്തിപ്പെടുത്തി പൊതുജനവിശ്വാസം തകർക്കാനും രാഷ്ട്രീയനേട്ടങ്ങൾക്കായി കോടതിവിധികളെ അട്ടിമറിക്കാനുമുള്ള നീക്കമാണിതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. കോടതിക്കുള്ള മുന്നറിയിപ്പായി ഈ കത്തിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. കത്തു വന്ന ഉടനെ പ്രധാനമന്ത്രി മോദി കത്തിനെ പിന്തുണച്ച് രംഗത്തെത്തി.
ജുഡീഷറിയെ കടന്നാക്രമിക്കുകയും നിരായുധരാക്കുകയും ചെയ്യുന്നവരാണ് ഇപ്പോൾ നീതിപീഠത്തെ പ്രതിരോധിക്കാൻ എന്നമട്ടിൽ വരുന്നതെന്ന് കോണ്ഗ്രസും പറഞ്ഞു. ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്, ഇത്തരം കാര്യങ്ങളിൽ ബിജെപിയുടെ അണിയറക്കാർ കാണിക്കുന്ന അതീവ ജാഗ്രതയെയാണ്. ഓരോ സംവിധാനത്തിന്റെയും ഓരോ പ്രവൃത്തിയിൽ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കിയിരിക്കുകയാണ് ബിജെപിയുടെ അണിയറക്കാർ. ഇവിടെ പോരാടാൻ എന്നല്ല, ജീവിച്ചു പോകാൻ പോലും പഴയ ജാഗ്രത മതിയാവില്ല.
ഇലക്ഷൻ കമ്മീഷൻ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളാണ് ഇലക്ഷൻ കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ. ഇതു മനസിലാക്കി പ്രവർത്തിച്ച ടി.എൻ. ശേഷനെപ്പോലുള്ള ചീഫ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ പൂക്കാലമായിരുന്നു. ഇങ്ങനെ പറയുന്നത് ബിജെപിക്കാരുടെ പുതിയ പിന്താങ്ങികളുടെ കണക്കനുസരിച്ച് കമ്മീഷനെ സ്വാധീനിക്കാനുള്ള ശ്രമമാവും. പക്ഷേ അത് ചരിത്രസത്യമാണ്. എത്ര നിഷ്പക്ഷമായിരുന്നു അന്ന് ഇലക്ഷൻ കമ്മീഷൻ.
കാലം മാറിയതോടെ കമ്മീഷനിലെ അംഗങ്ങളുടെ നിഷ്പക്ഷതയും നീതി ബോധവും സംശയത്തിലായി. പലരും പലരുടെയും ആളായി. ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷമാകുന്നതിന് കമ്മീഷനിലെ അംഗങ്ങളുടെ നിയമനത്തിനുള്ള സമിതിയിൽ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റീസിന്റെ ഒരു പ്രതിനിധി ഉണ്ടാകണം എന്ന് നിർദേശിച്ച് കോടതിവിധി വന്നു. സുപ്രീംകോടതിയുടെ ഒരു ജഡ്ജി കൂടി വന്നതുകൊണ്ട് എല്ലാം നിഷ്പക്ഷമാകണം എന്നൊന്നുമില്ല. അവരുടെ കൊളീജിയം സെലക്ട് ചെയ്യുന്നവരിൽ മുൻ ജഡ്ജിമാരുടെ മക്കളും ബന്ധുക്കളുമൊക്കെ കടന്നുവരാറുണ്ട്. എങ്കിലും സർക്കാരിന്റെ ഇഷ്ടം മാത്രം അനുസരിച്ച് മാത്രമാവില്ല നിയമനം എന്നുവരും. എന്നാൽ, സുപ്രീംകോടതി വിധി മറികടക്കുന്നതിന് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു. അതനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക് അംഗങ്ങളെ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മറ്റൊരു മന്ത്രിയും പ്രതിപക്ഷ നേതാവോ പ്രതിപക്ഷത്തെ ഏറ്റവു വലിയ കക്ഷിയുടെ നേതാവോ അടങ്ങുന്ന സമിതിയാണ്. ഫലത്തിൽ, പ്രധാനമന്ത്രി നിശ്ചയിക്കുന്ന ആളെ നിയമിക്കാം. ചീഫ് ഇൻഫർമേഷൻ കമ്മീഷണർ, ഇൻഫർമേഷൻ കമ്മീഷണർമാർ, ചീഫ് വിജിലൻസ് കമ്മീഷണർ, വിജിലൻസ് കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്ന രീതിയിലായി കാര്യങ്ങൾ.
നിയമം പ്രാബല്യത്തിൽ വന്ന ഉടനെ കമ്മീഷനിലെ ഒരംഗം അരുണ് ഗോയൽ രാജിവച്ചു. അതോടെ ഏകാംഗമായ കേന്ദ്ര ഇലക്ഷൻ കമ്മീഷനിൽ പുതിയ അംഗങ്ങളെ നിയമിക്കുന്നതിന് മാർച്ച് 15ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. ഈ യോഗം തടയണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് നേതാവ് ഡോ. ജയാ താക്കുർ സുപ്രീംകോടതിയിൽ കൊടുത്ത സ്റ്റേ ഹർജി കോടതി സ്വീകരിച്ചില്ല. കേസ് കേൾക്കാമെന്ന് സമ്മതിച്ചു. ഫലമോ സമിതി കൂടി. നിയമനത്തിന് കൂടിയ സമിതിയിൽ പങ്കെടുത്ത കോണ്ഗ്രസിന്റെ പ്രതിനിധി അധീർ രഞ്ജൻ ചൗധരിക്കു സാധിച്ചത് വിയോജനക്കുറിപ്പ് എഴുതാൻ മാത്രം. മീറ്റിംഗിന് മൂന്ന് ദിവസം മുന്പ് കമ്മീഷൻ അംഗങ്ങളാക്കാൻ സർക്കാർ ആലോചിക്കുന്നവരുടെ പേരു വിവരങ്ങളും വിശദാംശങ്ങളും അധീർ രഞ്ജൻ ചൗധരി ചോദിച്ചു. അദ്ദേഹത്തിന് 212 പേരുകൾ കിട്ടി. മീറ്റിംഗ് തുടങ്ങുന്നതിന് 10 മിനിറ്റ് മുന്പ് ആറു പേരുകൾ കൊടുത്തു. സർക്കാർ തീരുമാനിച്ചവരെ ശിപാർശ ചെയ്തു. അധീർ രഞ്ജനു സാധിച്ചത് വിയോജനക്കുറിപ്പ് എഴുതാൻ മാത്രം. 2019ലെ തെരഞ്ഞെടുപ്പു കാലത്ത് ഓരോതരം പരാതികളോട് കമ്മീഷൻ പല വിധത്തിൽ പ്രതികരിച്ച എത്ര സംഭവങ്ങൾ ഉണ്ടായി!
ഇഡിയുടെ കഥ
നാട്ടിലാകെ ഭീതി വിതയ്ക്കുന്ന ഇഡിയുടെ കഥതന്നെ നോക്കുക. 1956 മേയ് ഒന്നിന് നെഹ്റുവിന്റെ കാലത്ത് രൂപംകൊണ്ട സംവിധാനമാണിത്. നിയമത്തിലെ മൂന്നും നാലും വകുപ്പ് അനുസരിച്ചാണ് ഇസിഐ ആർ ( ഇക്കണോമിക്ക് ക്രൈം ഇൻഫർമേഷൻ റിപ്പോർട്ട് ) തയാറാക്കുന്നത്. കുറ്റകൃത്യത്തിലൂടെ ഉണ്ടാക്കിയ സ്വത്ത് കണ്ടുകെട്ടാനും 10 വർഷം വരെ തടവുശിക്ഷ വിധിക്കാനും സാധിക്കുന്നവയാണ് കേസുകൾ. ഈ വകുപ്പനുസരിച്ചു കേസെടുത്താൽ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണ്. കൊലപാതകക്കേസിൽ പോലും പ്രോസിക്യൂഷനാണ് ഇതിനുള്ള ബാധ്യത. ഇത്തരം കേസിൽ പെടുത്തപ്പെട്ടാൽ പുറത്തിറങ്ങുക ബുദ്ധിമുട്ടാവും. ഇങ്ങനെ ഒരു നിയമം ഉണ്ടെന്നും അതിന് ഇത്രയും ചെയ്യാനാവുമെന്നും തെളിഞ്ഞത് മോദിയുടെ കാലത്തല്ലേ? 2004 മുതൽ 14 വരെ രാജ്യം ഭരിച്ച കോണ്ഗ്രസിന്റെ കാലത്ത് ഈ നിയമം ഉണ്ടായിരുന്നുവെന്ന് ആർക്കാണ് അറിയാമായിരുന്നത്?
ഇഡിയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ഡയറക്ടർ എസ്.കെ. മിശ്രയെ ആ പദവിയിൽതന്നെ കാത്തുസൂക്ഷിക്കാൻ ബിജെപി സർക്കാർ നടത്തിയ നീക്കങ്ങൾ ആർക്കാണ് സംശയം ഉണ്ടാക്കാതിരിക്കുക. 2018 നവംബർ 19ന് രണ്ടുവർഷത്തെ കാലാവധിയിൽ പദവിയിൽ എത്തിയ അദ്ദേഹത്തിന് എത്രതവണയാണ് സർക്കാർ കാലാവിധി നീട്ടിക്കൊടുത്തത്. മൂന്നു വട്ടം കൊടുത്ത നീട്ടിക്കൊടുക്കൽ നിയമവിരുദ്ധമായിരുന്നു എന്നു വിധിച്ച സുപ്രീംകോടതി പക്ഷേ കുറെക്കാലം കൂടി തുടരാൻ അദ്ദേഹത്തെ അനുവദിച്ചു. ആ വകുപ്പിലെ മറ്റുള്ളവരെല്ലാം കഴിവില്ലാത്തവർ എന്നാണോ സർക്കാർ പറയുന്നത് എന്നുവരെ ഈ നടപടിക്കെതിരായി കേസിൽ സുപ്രീംകോടതി ചോദിക്കുകയും ആരും അനിവാര്യരല്ലെന്ന് പറയുകയും ചെയ്തങ്കിലും കാലാവധി നീട്ടിക്കൊടുത്തു. ഇത്തരം സംഭവങ്ങളെ എതിർക്കുന്ന പ്രതിപക്ഷം അവർ ഭരിക്കുന്നിടത്ത് അവർക്കു വേണ്ടപ്പെട്ടവർക്ക് ഈ സൗകര്യം ചെയ്തു കൊടുക്കുന്നു. പിണറായി വിജയൻ ഡോ. കെ.എം. ഏബ്രഹാമിന് കാലാവധി നീട്ടിക്കൊടുക്കുന്നതു കണ്ടില്ലേ?
അഴിമതിക്കെതിരായ പോരാട്ടം നടത്തണമെങ്കിൽ മാത്രമല്ല, ധീരമായി എന്തു ചെയ്യണമെങ്കിലും വിശ്വാസമുള്ള ടീം കൂടെ വേണം. അതാണ് മോദി ചെയ്തു കൊണ്ടിരിക്കുന്നത്. പിണറായിയും നോക്കുന്നത് ആ വഴിതന്നെയാണ്. മോദി ചെയ്യുന്നത് തെറ്റും പിണറായി ചെയ്യുന്നത് ന്യായവും ആകുന്നതാണ് മനസിലാക്കാനാവാത്തത്.