ഫാ. ജയിംസ് കൊക്കാവയലിൽ
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്കു കുടിയേറുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്നു ധാരാളമാളുകൾ ഇവിടെ വന്നു സ്ഥിരതാമസമാക്കുന്നു. ഇപ്രകാരം ജനസംഖ്യാഘടനയിൽ ഒരു വ്യതിയാനം രൂപപ്പെടുന്നുണ്ട്. ഇത് സംസ്കാരം, ഭാഷ, മതങ്ങൾ എന്നിവയെയെല്ലാം പലതരത്തിൽ ബാധിക്കും.
ആനുകാലിക പ്രസക്ത വിഷയം എന്ന നിലയിൽ വിദേശ കുടിയേറ്റത്തെ സംബന്ധിച്ച ഏതാനും റിവ്യുകളും സർക്കാർ ഏജൻസികളുടെ സർവേകളും വിവിധ കോളജുകളിലെ വിദ്യാർഥികൾ അവരുടെ ഇടയിൽത്തന്നെ പഠനം നടത്തി (സാമ്പിൾ സർവേ) തയാറാക്കിയ അസൈൻമെന്റുകളും പരിശോധിക്കാൻ ഇടയായി. Transnational Press, London പുറത്തിറക്കുന്ന Migration Letters എന്ന ജേർണലിന്റെ മേയ് 2022 ലക്കത്തിൽ പ്രസിദ്ധീകരിച്ച Youth and Migration Aspiration in Kerala എന്ന പഠനം, BOHR International Journal of Social science 2023ൽ പ്രസിദ്ധപ്പെടുത്തിയ Problems and Prospects of Undergraduate Migrant Students from Kerala എന്ന ലേഖനം എന്നിവയും മറ്റു ചില പഠനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. അവയിൽനിന്നു പൊതുവായി മനസിലാക്കിയ ഏതാനും കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
നഷ്ടസ്വപ്നങ്ങൾ
ആടുജീവിതത്തിലെ നജീബിനെപ്പോലെ വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് വിദ്യാർഥികൾ കുടിയേറ്റം നടത്തുന്നത്. എന്നാൽ, അവയിൽ പലതും സാക്ഷാത്കരിക്കപ്പെടുന്നില്ല. തുടർന്നു വിവരിക്കുന്ന ഭാഗങ്ങൾ മുകളിൽ സൂചിപ്പിച്ച ഡോക്യുമെന്റുകളിലെ നേരിട്ടുള്ള വിവരങ്ങളല്ല. അവയിൽനിന്നും മറ്റുറവിടങ്ങളിൽനിന്നും ലഭിച്ച വിവരങ്ങളും അവയുടെ അടിസ്ഥാനത്തിൽ ചില നിരീക്ഷകരും ലേഖനകർത്താവും എത്തിച്ചേർന്ന നിഗമനങ്ങളുമാണ്.
1. ഉയർന്ന ജീവിതനിലവാരം
മുകളിലെ പഠനങ്ങൾ പ്രകാരം ഏറ്റവുമധികം കുട്ടികൾ (45%) ഉയർന്ന ജീവിതനിലവാരം മുന്നിൽക്കണ്ട് കുടിയേറിയവർ. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, ശോചനീയമായ പൊതു ഇടങ്ങളും പൊതുഗതാഗത സംവിധാനവും, പൊടിപടലങ്ങൾ മാലിന്യക്കൂമ്പാരങ്ങൾ ഇവയ്ക്കിടയിൽ ജീവിക്കുമ്പോൾ, സിനിമകളിലും സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന വിദേശനാടുകളിലെ സുഖസൗകര്യങ്ങളും സർവസ്വാതന്ത്ര്യം അനുവദിക്കുന്ന സംസ്കാരവും അവരെ ആകർഷിക്കുന്നു. എന്നാൽ, അവിടെ ചെന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത്?
വീട്ടിൽ സ്വന്തമായി ഒരു മുറിയുണ്ടായിരുന്നവർ പലരും ഇടുങ്ങിയ മുറികളിൽ ഉയർന്ന വാടക നൽകി അപരിചിതരോടൊപ്പം താമസിക്കേണ്ടതായി വരുന്നു. ഇതു പല ധാർമികപ്രശ്നങ്ങളും ഉണ്ടാക്കുന്നു. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കേണ്ടിവരുന്നു. ചിലരൊക്കെ പാലത്തിനടിയിൽ താമസിക്കുന്നതായും ഫുഡ് ബാങ്കിൽനിന്നു ഭക്ഷണം കഴിക്കുന്നതായുമുള്ള അവസ്ഥ ചില യുട്യൂബ് ചാനലുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾ കുടിയേറ്റക്കാർ ഫുഡ് ബാങ്കിൽനിന്നു ഭക്ഷണം വാങ്ങുന്നതു നിരോധിച്ചിട്ടുമുണ്ടത്രേ.
2. ഉയർന്ന വരുമാനം
വിദ്യാഭ്യാസ കുടിയേറ്റക്കാരുടെ രണ്ടാമത്തെ ലക്ഷ്യം ഉയർന്ന വരുമാനമാണ്. അവിടെ യൂറോയിലോ ഡോളറിലോ ലഭിക്കുന്ന വരുമാനം ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടുമ്പോൾ വളരെ ഉയർന്ന തുകയായി തോന്നാം. എന്നാൽ, അവിടത്തെ ഉയർന്ന നികുതി സമ്പ്രദായം, വീട്ടുവാടക, ഭക്ഷണച്ചെലവ്, ചികിത്സാച്ചെലവ് തുടങ്ങിയവ സാധാരണക്കാർക്കു താങ്ങാവുന്നതിനപ്പുറമാണ്. ഇതിനു പുറമെ നാട്ടിൽ എടുത്ത ഭാരിച്ച ലോൺ തിരിച്ചടയ്ക്കേണ്ടതായി വരുന്നു.
ജോലി ചെയ്യാൻ സമയമുണ്ടെങ്കിലും അവസരമില്ല എന്നതാണ് വേറൊരു വലിയ പ്രശ്നം. പലർക്കും ആഴ്ചയിൽ ഇരുപതു മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്. അതു മറികടക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടുന്നതു ചിലപ്പോൾ വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നു. വിദ്യാർഥികളെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടു കൂലി നൽകാത്ത ചൂഷണങ്ങളും നിരവധി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം പെരുകുന്നതിനാൽ പല തൊഴിൽ സ്ഥാപനങ്ങൾക്കു മുന്നിലും ജോലിക്കായി നീണ്ട ക്യൂവാണ്. ചിലർക്കെങ്കിലും ഫാക്ടറികളിലെയും മറ്റും മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടതായി വരുന്നു. ചില യൂണിവേഴ്സിറ്റികൾ ഉൾപ്രദേശങ്ങളിലായതിനാൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ സാധിക്കാത്തവരുമുണ്ട്.
കഴിഞ്ഞ ക്രിസ്മസിന് ഒരു യൂറോപ്യൻ രാജ്യത്തു സേവനം ചെയ്യുന്ന സുഹൃത്തായ വൈദികനുമായി ഫോണിൽ സംസാരിച്ചപ്പോൾ, അദ്ദേഹം തന്റെ ഇടവകയിൽ തൊഴിലില്ലാതെ വിഷമിക്കുന്ന മലയാളി കുടുംബങ്ങൾക്കു ക്രിസ്മസ് കിറ്റ് വിതരണം ചെയ്യാൻ പോയിരിക്കുകയായിരുന്നു. ഇടവകയുടെ സഹായമില്ലെങ്കിൽ അവർ പട്ടിണി കിടക്കേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്.
3. മികച്ച വിദ്യാഭ്യാസം
നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പഴിച്ചുകൊണ്ടാണ് പലരും വിദേശ വിദ്യാഭ്യാസത്തിനു പോകുന്നത്. ഏജൻസികൾ പറയുന്നവ പലരും തൊണ്ടതൊടാതെ വിഴുങ്ങുന്നു. പലർക്കും മികച്ച കോഴ്സുകളോ നല്ല യൂണിവേഴ്സിറ്റികളോ ലഭിക്കുന്നില്ല. നിലവാരം കുറഞ്ഞ ഏതെങ്കിലും കോഴ്സുകൾ പഠിക്കുന്നതാണ് മറ്റൊരു പ്രശ്നം.
അവയ്ക്കു പലപ്പോഴും നാട്ടിലോ മറ്റു സ്ഥലങ്ങളിലോ കാര്യമായ മൂല്യവുമില്ല. മികച്ച ഒരു തൊഴിൽ നേടാൻ ആ വിദ്യാഭ്യാസം ഉപകരിക്കുന്നില്ല. ഇതു സാമ്പത്തികനഷ്ടം മാത്രമല്ല, ജീവിതവും ഭാവിയും നഷ്ടപ്പെടുത്തുന്നു. ഉദാഹരണത്തിന്, ബിഎസ്സി നഴ്സിംഗ് പഠിക്കാൻ പോകുന്ന ചില കുട്ടികൾക്കു നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് ആണ് പഠിക്കേണ്ടിവരുന്നത്.
4. മികച്ച കരിയർ
വിദേശ വിദ്യാഭ്യാസം മികച്ച കരിയറും പ്രഫഷനും തെരഞ്ഞെടുക്കുന്നതിനു വിഘാതമാകുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ധാരാളം പണം ലഭിക്കും എന്നതുകൊണ്ടു മാത്രം ഒരു തൊഴിൽ ഒരാളുടെ ഏറ്റവും മികച്ച കരിയറോ പ്രഫഷനോ രൂപപ്പെടുത്തുന്നില്ല. ഒരാളുടെ പ്രഫഷൻ അയാളുടെ സ്കില്ലുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോരുത്തരും അവരവരുടെ അഭിരുചികൾ (Aptitudes), നൈപുണ്യങ്ങൾ (Skills) കണ്ടെത്തി അവ പരമാവധി വികസിപ്പിച്ച് അവയ്ക്ക് അനുയോജ്യമായവയിൽ ഏറ്റവും ഉയർന്ന തൊഴിലിൽ പ്രവേശിക്കുന്നതാണ് അവരുടെ കരിയർ അഥവാ പ്രഫഷൻ. ഇപ്രകാരം ചെയ്യുമ്പോൾ മാത്രമാണ് ഒരാൾക്കു തന്റെ തൊഴിലിൽ വിജയവും ജീവിതത്തിൽ സന്തോഷവും ആത്മസംതൃപ്തിയും കിട്ടുന്നത്.
തന്റെ അഭിരുചിക്കും നൈപുണ്യത്തിനും ചേരാത്ത ഒരു തൊഴിൽ ചെയ്യുന്ന വ്യക്തി, അയാൾക്ക് എത്രമാത്രം പണം ലഭിച്ചാലും ജീവിതത്തിൽ അസംതൃപ്തനും നിരാശനുമായിരിക്കും. വിദേശ വിദ്യാഭ്യാസവും അനുബന്ധമായി ലഭിക്കുന്ന തൊഴിലുകളും ഒരാളെ മികച്ച കരിയറും പ്രഫഷനും സ്വന്തമാക്കാൻ എത്ര മാത്രം സഹായിക്കുന്നുണ്ട്?
നാട്ടിൽ എംബിഎ കഴിഞ്ഞ ശേഷം യുകെയിൽ പോകാൻ വേണ്ടി ബുച്ചർ കോഴ്സ് (കശാപ്പും ഇറച്ചിവെട്ടും പരിശീലനം) പഠിക്കുന്ന ഒരു യുവാവിന്റെ അനുഭവം കേൾക്കാനിടയായി. വിദേശത്ത് ഏതു ജോലി ചെയ്യാനും അംഗീകൃത കോഴ്സുകൾ പാസാകണം. വിദേശത്തു പോകാതെതന്നെ ഇത്തരം കോഴ്സുകൾ കുറഞ്ഞ ചെലവിൽ നാട്ടിൽ പരിശീലിപ്പിക്കുന്ന ഏജൻസികളുണ്ട്. ഈ യുവാവ് അപ്രകാരം ഒരു സ്ഥാപനത്തിൽ രണ്ടര ലക്ഷം രൂപ അങ്ങോട്ടു കൊടുത്ത് ആറു മാസത്തിനു മുകളിലായി അവിടെ ഇറച്ചിവെട്ടിൽ സഹായിച്ചുകൊണ്ടിരിക്കുന്നു. സ്ഥാപനം അയാളെക്കൊണ്ട് വേതനമില്ലാതെ പണിയെടുപ്പിക്കുന്നതല്ലാതെ കോഴ്സ് കാലാവധി കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇതുപോലെ വഞ്ചിക്കപ്പെടുന്നവർ എത്രയധികമുണ്ടായിരിക്കും.
5. പാശ്ചാത്യരാജ്യങ്ങളുടെ ഭാവി
പല പാശ്ചാത്യ രാജ്യങ്ങളുടെയും ഭാവി അത്ര ശോഭനമല്ല. പലേടത്തും സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളുടെ ജിഡിപി വളർച്ച ഇല്ലാതാകുകയോ വെറും തുച്ഛമായ രീതിയിൽ തുടരുകയോ ചെയ്യുന്നു. അനിയന്ത്രിതമായ കുടിയേറ്റം ആ രാജ്യങ്ങളുടെ സാമൂഹിക ഘടനതന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദം പലേടത്തും വളരുകയും ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുകയും ചെയ്യുന്നു. ഇവയോടുള്ള എതിർപ്പെന്ന നിലയിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയവും അപരവിദ്വേഷവും അവിടെ ശക്തി പ്രാപിക്കുന്നു.
നമ്മുടെ ആളുകൾ ഈ രണ്ടു കൂട്ടരുടെയും ആക്രമണങ്ങൾക്ക് ഇരയാകാനുള്ള സാധ്യത വളരെയേറെയാണ്. ഇവയ്ക്കൊക്കെ പുറമേ കാലാവസ്ഥാ വ്യതിയാനം ഈ രാജ്യങ്ങളെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുമ്പില്ലാതിരുന്ന വലിയ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും വരൾച്ചയും പലേടത്തും ഉണ്ടാകുന്നു.
6. നാടിന്റെ നഷ്ടം
വിദേശ വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ മാത്രമല്ല നാട്ടിലുള്ളവരുടെയും സ്വപ്നങ്ങൾ ഇല്ലാതാകുന്ന സാഹചര്യങ്ങളുണ്ട്. കുടുംബത്തിൽ തലമുറകളുടെ തുടർച്ചയില്ലാതെ വരുന്നു, സ്വത്ത് അന്യാധീനപ്പെട്ടു പോകുന്നു, വീട്ടിൽ വയോധികർ തനിയെ താമസിക്കുന്നു. തങ്ങൾ നേടിയെടുത്തതൊക്കെ സംരക്ഷിക്കപ്പെടണമെന്നും മക്കളോടൊത്തു താമസിക്കണമെന്നും കൊച്ചുമക്കളെ താലോലിക്കണമെന്നും ഒക്കെയുള്ള അനേകം മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് പാഴായിപ്പോകുന്നത്. പല പ്രദേശങ്ങളും തദ്ദേശീയർ ഇല്ലാതെ സാമൂഹിക രാഷ്ട്രീയ ഇടങ്ങളിൽ മാഞ്ഞുപോകുന്നു.
നമ്മുടെ നാട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും എൻജിനിയറിംഗ് കോളജുകളിലുമുൾപ്പെടെ സീറ്റുകൾ പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുന്നു. വിദ്യാഭ്യാസരംഗത്തു സർക്കാർ ശതകോടികൾ ചെലവഴിക്കുമ്പോൾ സീറ്റുകൾ കാലിയായി കിടക്കുന്നതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസരംഗത്തു ഗുണപരമായും ഘടനാപരമായുമുള്ള മാറ്റങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വർധിച്ച കുടിയേറ്റഭ്രമം അത്തരം പരിഷ്കാരങ്ങളുടെ ഗുണഫലം പോലും ഇല്ലാതാക്കിയേക്കും എന്ന ആശങ്കയുണ്ട്.
ഉപസംഹാരം
കുടിയേറ്റം ഒരു സാമൂഹിക പ്രതിഭാസമാണ്. അതിനെ ഒഴിവാക്കാൻ സാധിക്കില്ല; പൂർണമായും എതിർക്കുന്നുമില്ല, വളർച്ചയുണ്ടാകുന്നുമുണ്ട്. എന്നാൽ, കുടിയേറ്റങ്ങൾ സഹപാഠികളുടെ സമ്മർദത്തിനു വഴങ്ങിയോ ഏജൻസികളുടെ പരസ്യങ്ങളിൽ മയങ്ങിയോ നടത്തപ്പെടേണ്ടതല്ല. വ്യക്തമായ അന്വേഷണങ്ങൾക്കും ജീവിതത്തെയും ഭാവിയെയുംകുറിച്ചുള്ള യുക്തിപൂർവമായ വിചിന്തനങ്ങൾക്കും കാര്യകാരണ സഹിതമുള്ള വിലയിരുത്തലുകൾക്കും ശേഷം നടത്തപ്പെടേണ്ട ഒന്നാണ്.
മാത്രമല്ല, കുടിയേറപ്പെടുന്ന വ്യക്തികളും കുടുംബങ്ങളും ഒറ്റപ്പെട്ടു പോകാതെ അവരെ ചേർത്തുപിടിക്കാനും അവശ്യഘട്ടങ്ങളിൽ സഹായഹസ്തം നീട്ടാനും മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സമുദായങ്ങൾക്കും സാധിക്കണം. കൂടാതെ ജനിച്ചുവളർന്ന നാട്ടിൽതന്നെ മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാൻ നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും പ്രേരിപ്പിക്കാനും സഹായിക്കാനും നമുക്കു കൂട്ടായ പ്രവർത്തനത്തിലൂടെ സാധിക്കണം.
പ്രധാന കണ്ടെത്തലുകൾ
പാശ്ചാത്യ കുടിയേറ്റ കാരണങ്ങൾ
പാശ്ചാത്യ കുടിയേറ്റത്തിന്റെ കാരണങ്ങളായി പലരും ചൂണ്ടിക്കാണിക്കുന്നത് കേരളത്തിൽ രൂക്ഷമാകുന്ന തൊഴിലില്ലായ്മ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അവസരക്കുറവും നിലവാരത്തകർച്ചയും മത്സരക്ഷമതയിലായ്മയും, ഇന്ത്യയിലെ കുറഞ്ഞ വേതനനിലവാരം, സർക്കാരിന്റെ സാമ്പത്തിക സുസ്ഥിതിയില്ലായ്മ, ഇന്ത്യയിലെ താഴ്ന്ന ജീവിതനിലവാരം, അഴിമതി, രാഷ്ട്രീയ പ്രശ്നങ്ങൾ, സംവരണപ്രശ്നം, സ്വജനപക്ഷപാതം എന്നിവയാണ്. ഇങ്ങനെയുള്ള കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും മിക്കവരുംതന്നെ കുടിയേറ്റത്തിനു മുതിരുന്നത് സുഹൃത്തുക്കളുടെ സ്വാധീനം ( Peer group pressure) മൂലമാണ്.
മറ്റു കണ്ടെത്തലുകൾ
വിദേശപഠനത്തിനു പോയിരിക്കുന്ന നൂറു ശതമാനം വിദ്യാർഥികളും ലോൺ എടുത്താണ് പോയത്. പഠനമെന്നു പറയുന്നുണ്ടെങ്കിലും സർവേകളിൽ ഉൾപ്പെട്ട 45% പേർ ഉയർന്ന ജീവിതനിലവാരവും 42% പേർ ഉയർന്ന വരുമാനവും ലക്ഷ്യംവച്ചു പോയിരിക്കുന്നവരാണ്. 12% പേർക്കു മാത്രമാണ് യഥാർഥത്തിൽ ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യമുള്ളത്. 42% പേർ യു.കെ, 25% പേർ കാനഡ, 17% പേർ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി എന്നീ രാജ്യങ്ങളിൽ പോയിരിക്കുന്നു. 79% വിദ്യാഭ്യാസ കുടിയേറ്റക്കാരും സമൂഹത്തിന്റെ മധ്യവർഗത്തിൽനിന്നാണ് പോയിരിക്കുന്നത്. 63% പേർ 18-23 പ്രായമുള്ളവരാണ്. 57% പെൺകുട്ടികളാണ്. 50% പേരും മറ്റ് അന്വേഷണങ്ങളില്ലാതെ സുഹൃത്തുക്കളുടെ പ്രേരണയിൽ പോയവരാണ്.
സമീപവർഷങ്ങളിലെ വിദ്യാഭ്യാസ കുടിയേറ്റങ്ങളിൽ 60 ശതമാനവും ഹയർ സെക്കൻഡറിക്കു ശേഷം പോയവരാണ്. വിദ്യാഭ്യാസ കുടിയേറ്റക്കാരിൽ 46% പേരും നാട്ടിൽ തൊഴിലവസരങ്ങൾ ലഭിക്കുമെങ്കിൽ തിരികെവരാൻ തയാർ.
കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ
വിദേശരാജ്യങ്ങളിലെ നിയമങ്ങൾ അറിയാത്തതു മൂലം നിയമക്കുരുക്കുകളിൽ പെടുന്നു. ഭാഷ ശരിയായി അറിയാത്തതു മൂലം പല പ്രശ്നങ്ങളുമുണ്ടാകുന്നു, ശരിയായ ആശയവിനിമയം ബുദ്ധിമുട്ടാകുന്നു. പരിചിതമല്ലാത്ത ഒരു സംസ്കാരത്തിൽ ജീവിതം. കാലാവസ്ഥാ മാറ്റം മൂലം ആരോഗ്യപ്രശ്നങ്ങൾ. സാമ്പത്തികപ്രശ്നങ്ങൾ, താമസത്തിന്റെ പ്രശ്നങ്ങൾ, ഇവയെല്ലാം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ, ഡിപ്രഷൻ എന്നിവയും പലരും നേരിടുന്നു.
പരിഹാര മാർഗങ്ങൾ
1. ഇന്ത്യയിൽതന്നെ തൊഴിൽസാധ്യത
തൊഴിൽരംഗത്തു കേരളത്തിൻ സ്ഥിതി പിന്നിലാണെങ്കിലും ഇന്ത്യ മുഴുവനുമായെടുത്താൽ നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള തയാറെടുപ്പിലാണ്. ഗതാഗത സൗകര്യങ്ങളും വർധിച്ചു.
സർക്കാർ ജോലികൾക്ക് പിഎസ്സി, യുപിഎസ്സി, എസ് എസ്സി, ആർആർബി(റെയിൽവേ), ഐബിപിഎസ് (ബാങ്ക്) തുടങ്ങിയ പരീക്ഷകൾ മികച്ച കോച്ചിംഗിനു പോയി കഷ്ടപ്പെട്ടു പഠിച്ചുതന്നെ എഴുതണം. അഗ്നിവീർ പോലെയുള്ള പുതിയ സാധ്യതകൾ ഉപയോഗിക്കണം. കേന്ദ്ര, സംസ്ഥാന തലങ്ങളിലെ പത്ത് ശതമാനം ഇഡബ്ല്യുഎസ് സംവരണം പരമാവധി പ്രയോജനപ്പെടുത്തണം. സെൻട്രൽ യുണിവേഴ്സിറ്റികൾ, IIT, NIT, IIIT, IIEST പോലെയുള്ള ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിക്കാനും ഗവേഷണം നടത്താനുമുള്ള അവസരങ്ങൾ നേടിയെടുക്കണം. ഐടി, ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി, ടൂറിസം ഉൾപ്പെടെ സ്വകാര്യ മേഖലകളിലുമുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ശരിയായ കരിയർ ഗൈഡൻസുകൾ ഈ മേഖലകളിൽ ഉണ്ടാകണം.
2. സംരംഭകത്വം വളർത്തിയെടുക്കുക
മറ്റുള്ളവരുടെ തൊഴിലാളികളായി മാറാതെ സ്വയംതൊഴിൽ കണ്ടെത്താനും മറ്റുള്ളവർക്കു തൊഴിൽ നൽകാനും ചെറുപ്പക്കാർക്കു സാധിക്കണം. നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റാർട്ടപ്പുകൾ നമ്മുടെ രാജ്യത്തു വളരെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. മെയ്ക് ഇന്ത്യ പദ്ധതിയുടെ പല സ്കീമുകളും മുദ്രാ ലോണുകളും സ്വകാര്യ നിക്ഷേപ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്തണം.
എൻജിനിയറിംഗ് കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവയ്ക്കായി ധാരാളം ഇൻകുബേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പലരും ഇവ പ്രയോജനപ്പെടുത്തുന്നില്ല. കത്തോലിക്ക രൂപതകളുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന NEST, അടുത്ത ജൂണിൽ ചങ്ങനാശേരി എസ്ബി കോളജിൽ നടക്കുന്ന Wings 2.0 എന്നീ പ്രോഗ്രാമുകൾ സംരംഭകർക്കുള്ള പരിശീലനപരിപാടികളാണ്. ഇവയുടെയൊക്കെ പ്രയോജനമെടുക്കാൻ നമ്മുടെ യുവതീയുവാക്കൾക്കു സാധിക്കണം.