അവിവാഹിതരായ ആദിവാസി അമ്മമാരു ടെ എണ്ണം പെരുകുന്നെന്ന റിപ്പോർട്ടുകൾ അട്ടപ്പാടിയെ വീണ്ടും തളർത്തുകയാണ്. മറ്റൊരു വെല്ലുവിളിയാണ് ആദിവാസി വിധവകളുടെ എണ്ണവും പ്രശ്നങ്ങളും. 182 ഉൗരുകളിൽ വിധവകളുടെ എണ്ണം പെരുകുന്നെന്നു മാത്രമല്ല പുരുഷന്മാരുടെ എണ്ണം കുറയുകയുമാണ്. നാലു ഉൗരുകളിൽ പുരുഷന്മാരില്ലെന്നതും കണക്കുകൾ വ്യക്തമാക്കുന്നു. അട്ടപ്പാടിയുടെ വികസന പാക്കേജുകളുടെ പരിധിയിൽ ഉൾപ്പെടാത്ത ഘടകമാണ് അവിവാഹിതരായ അമ്മമാർ.
ശൈശവ വിവാഹത്തിലേക്കു തള്ളിവിടപ്പെട്ട കൗമാരവും ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ഇവരിൽ പലരും ഉൗരിൽ ഭ്രഷ്ട് കല്പിക്കപ്പെട്ടവരാണ്, ഉൗരുകളിലെ പൊതുപരിപാടികളിൽ ഇവരെ കാണാനാകില്ല. നാളിതുവരെ യഥാർഥ കണക്കുകൾ ഇവരെക്കുറിച്ച് കണ്ടെത്താനായിട്ടില്ല. പ്രൊമോട്ടർമാർക്കോ ആരോഗ്യ പ്രവർത്തകർക്കോ ഇവരുടെ കൂടുതൽ വിവരം ശേഖരിക്കാനാകുന്നില്ല. ഇവർ പോലീസിൽ നല്കുന്ന പരാതികൾ പോലും ഇല്ലാതാകുന്ന അവസ്ഥയുണ്ട്.
അവിവാഹിതരായ അമ്മമാരെക്കുറിച്ച് യാതൊരു വിവരവും രേഖകളും കേസുകളും ഇന്ന് അട്ടപ്പാടിയിലെ ഒരു സർക്കാർ, അനുബന്ധ മേഖലകളിൽ നിന്നും ലഭിക്കില്ല. അതിനാരും മുതിർന്നിട്ടില്ലെന്നതാണ് വാസ്തവം. സെക്സ് റാക്കറ്റുകളുടെ പിടിയിലകപ്പെട്ട ആദിവാസി സ്ത്രീകളുടെ കഥകളും 2005-ൽ പുറംലോകം അറിഞ്ഞതാണ്. കേരളത്തിൽ 2010 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമധികം അവിവാഹിത അമ്മമാരുണ്ടായിരുന്നത് അട്ടപ്പാടിയിലാണെന്ന് മനസിലാക്കാം. 2006ലിത് അഞ്ഞൂറിലധികമായിരുന്നു. 2016 ലെ കണക്കുകൾ പ്രകാരം 113 അവിവാഹിത അമ്മമാരാണ് അട്ടപ്പാടിയിലുള്ളത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ എണ്ണത്തിൽ ഇക്കാലയളവിൽ കുറവുണ്ടായെങ്കിലും അട്ടപ്പാടിയിൽ മാറ്റമുണ്ടായില്ല.
എങ്കിലും പ്രതികരണ ശേഷിയില്ലാത്ത ജനവിഭാഗമായി അട്ടപ്പാടിക്കാരെ കാണരുത്. 2011 ൽ നടന്ന തെളിവെടുപ്പിലെത്തിയത് 25 അവിവാഹിത അമ്മമാർ. ആൻറി ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ നടത്തിയ തെളിവെടുപ്പിൽ പതിനെട്ടോളം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടൊരിക്കലും ഇത്തരം തെളിവെടുപ്പ് നടന്നതായി രേഖകളില്ല.
പെണ്‍കുട്ടികളെ നാടുകടത്തുന്നു
ആദിവാസി പെണ്‍കുട്ടികളെയും യുവതികളെയും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പതിവ് ഇപ്പോഴും തുടരുന്നു. നിരവധി ഏജൻറുമാരും പ്രവർത്തിക്കുന്നു. കുറുംബ മേഖലയിൽനിന്നാണ് പെണ്‍കുട്ടികളെ പ്രധാനമായും കടത്തിക്കൊണ്ടു പോകുന്നത്. നിയമങ്ങളൊന്നും പാലിക്കാതെ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനോട് ഉപമിക്കാവുന്ന കാര്യമാണ്.
ജോലിക്കെന്ന കാരണം പറഞ്ഞാണ് ഇവരെ കടത്തിക്കൊണ്ടുപോകുന്നത്. എന്നാൽ പിന്നീടിവർ ഒരിക്കലും മടങ്ങിയെത്തുന്നില്ല. തിരുപ്പൂരിലെ ബനിയൻ കന്പനികളിലേക്കും കോയന്പത്തൂരിനു സമീപപ്രദേശത്തെ സ്വകാര്യ കന്പനികളിലേക്കും ആളുകളെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് ഏജൻറുമാർ ഉൗരുകളെ സമീപിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആദിവാസി പെണ്‍കുട്ടികളുടെ കണക്ക് സർക്കാരിന്റേയോ ഐടിഡിപിയുടെയോ കൈവശമില്ല. നിരവധിപേർ വിവിധതരം പീഡനത്തിന് ഇരകളായി അവിടെ കഴിയുകയാണ്. പിന്നീടൊരിക്കലും ഇവരെക്കുറിച്ച് പുറംലോകം അറിയാറില്ല.
പെണ്‍കുട്ടികളെ പ്രദേശത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് തൂക്കം, ആരോഗ്യസ്ഥിതി എന്നിവ ഉറപ്പുവരുത്തുക, എസ്ടി പ്രൊമോട്ടർ, വില്ലേജ് അധികൃതർ, പഞ്ചായത്ത്, എടിഡിപി, കളക്ടർ എന്നിവരുടെ അനുവാദം വാങ്ങുക എന്നിവയ്ക്കുശേഷം മാത്രമേ ആദിവാസി പെണ്‍കുട്ടികളെ ഇതരസംസ്ഥാനത്തെ തൊഴിലിന് അയയ്ക്കാവൂവെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇതൊന്നും എവിടെയും പാലിക്കപ്പെടുന്നില്ല.
വന്ധ്യതയും അരിവാൾ രോഗവും
അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു മാത്രമല്ല ത്വക് രോഗവും വന്ധ്യതയും അരിവാൾ രോഗവുമുണ്ട്. ശുചിത്വമില്ലായ്മയിൽ നിന്നും തുടങ്ങുന്ന ത്വക് രോഗം പലരിലും തോൽ ഉരിഞ്ഞുപോകുന്ന അവസ്ഥയിൽ വരെ കൊണ്ടെത്തിച്ചെന്നു പഠനം വ്യക്തമാക്കുന്നു. പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം കൂടുതലായത് പുരുഷവന്ധ്യതയും കൂട്ടിയിട്ടുണ്ട്. പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും പുകയില ഉത്പന്ന ഉപഭോഗം കൂടുതലാണ്. അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ചവർ ഇരുനൂറ്റിയന്‍പതോളം വരും. രണ്ടായിരത്തിലധികം രോഗവാഹകരുണ്ടെന്നാണ് കണക്ക്. രോഗികളുടെ എണ്ണം പെരുകുന്പോളും വിവിധ പാക്കേജുകളുടെ ഗുണാവസ്ഥ ആദിവാസികൾക്കു ലഭിക്കുന്നില്ല. ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനാകില്ലെങ്കിലും തീവ്രത കുറയ്ക്കാനാകും. തണുപ്പേറ്റാൽ ശക്തമായ പനിയും അസഹ്യമായ വേദയും നല്‍കുന്നതാണ് പാരന്പര്യ ജന്യമായ ഈ രോഗം. തലമുറകളിലേക്കു പകരുന്ന രോഗമെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഇങ്ങോട്ടു വേണ്ടരീതിയിൽ പതിക്കുന്നില്ല. രോഗം മൂലം തൊഴിൽ രഹിതരായവർക്കു 2000 രൂപ പെൻഷനായി അനുവദിച്ചിരുന്നതു കൃത്യമായി ലഭിക്കുന്നുമില്ല.
അട്ടപ്പാടിയിലെ ക്രിമിനൽവത്കരണം
അട്ടപ്പാടിയെ ആർക്കും വേണ്ടെങ്കിലും ക്രിമിനലുകൾക്കു വേണം. ഇത്രയും സുരക്ഷിതമായി ഒളിച്ചു താമസിക്കാൻ സാധിക്കുന്ന വേറൊരു സ്ഥലം കേരളത്തിലില്ല. സാധാരണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായവരും ജാമ്യമെടുത്തു മുങ്ങിയവരും വരെ അട്ടപ്പാടിയെയാണ് ശരണം പ്രാപിക്കുന്നത്. ഇതു കാലങ്ങളായുള്ള സ്ഥിതിവിശേഷമാണ്. പലരും ഒളിച്ചു താമസിക്കുന്നവർ മാത്രല്ല. വ്യാജപ്പേരിൽ ഭൂമി സന്പാദിച്ചവരും വിവാഹം കഴിച്ചു താമസിക്കുന്നവരും ഇവിടെ നിരവധിയുണ്ട്.
ജാമ്യമെടുക്കാനാകാതെ ജയിലിൽ കുടുങ്ങിക്കിടക്കുന്ന നിരവധി അട്ടപ്പാടിക്കാരുണ്ട്. ആദിവാസി സമൂഹത്തിലെ മിക്കവരും ശിക്ഷാ കാലാവധി കഴിഞ്ഞും സബ്ജയിലുകളിൽ കഴിയുന്നു. നിരവധി പുരുഷന്മാർക്കു പുറമെ സ്ത്രീകളും ജയിലിലുണ്ട്. ജാമ്യമെടുക്കാൻ കഴിയുന്ന പല കേസുകളിലും ജാമ്യത്തുക തികയാത്തതിനാലോ, ജാമ്യത്തിനു ആളെ കിട്ടാത്തതിനാലോ റിമാൻഡു കാലാവധി കഴിയും വരെ കിടക്കേണ്ടി വരുന്നവരുണ്ട്. ആദിവാസി കുടുംബങ്ങളെ മുതലെടുക്കാൻ വട്ടിപ്പലിശക്കാരും അട്ടപ്പാടിയിൽ തന്പടിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമായ ഉൗരുകൾ കേന്ദ്രീകരിച്ചു പലിശയ്ക്കു പണം നല്‍കുകയും പിന്നീട് അവരുടെ ഭൂമി സ്വന്തമാക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.
ഒറ്റുകാരായും ചിത്രീകരിക്കപ്പെടുന്നു
അട്ടപ്പാടിയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടോയെന്നതു ആഭ്യന്തരവകുപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സംഭവമാണ്. അതെന്തു തന്നെയായാലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ അട്ടപ്പാടിയിലെ പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്.
സർക്കാർ സംവിധാനത്തെ അപായപ്പെടുത്തുക എന്ന ലക്ഷ്യമാണ് പൊതുവെ മാവോയിസ്റ്റ് സംഘടനകൾക്കുള്ളത്. അട്ടപ്പാടിയിലെ ഇത്തരം സംഭവങ്ങൾ പോലീസ് വകുപ്പിനു വിടാം. പക്ഷെ ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നം ഇതല്ല. അവരെ മാവോയിസ്റ്റുകളുടെ ഒറ്റുകാരായി സമൂഹം ഇപ്പോൾ ചിത്രീകരിച്ചു വരികയാണ്. മാവോയിസ്റ്റുകളുടെ രംഗപ്രവേശത്തിനു വഴിയൊരുക്കിയതു ആദിവാസികളാണെന്ന തെറ്റിദ്ധാരണ പരത്തുന്ന സ്ഥിതിവിശേഷവുമുണ്ട്. മാവോയിസ്റ്റുകൾ ആദിവാസികളെ ചതിക്കുഴിയിലാക്കുന്നതും ആദിവാസികളിൽ മനഃപൂർവം കെട്ടിവയ്ക്കുന്ന ഒറ്റുകാരെന്ന ലേബൽ സംബന്ധിച്ചും കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണ്.
ആദിവാസികളെ കുടുക്കാൻ വ്യാജമദ്യമാഫിയയും
1994ൽ എ.കെ. ആൻറണി സർക്കാരാണ് അട്ടപ്പാടിയിൽ സന്പൂർണ മദ്യനിരോധനം നടപ്പാക്കിയത്. പക്ഷെ ഇവിടത്തെ ആദിവാസികളെ ഗ്രസിച്ചിരിക്കുന്ന പ്രധാന പ്രശ്നമാണ് വ്യാജമദ്യ ദുരുപയോഗം. ഏറെ പിന്നോക്കം നിൽക്കുന്ന കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലൊന്നും തന്നെ സന്പൂർണമായി മദ്യം നിരോധിച്ചിട്ടില്ല. അട്ടപ്പാടിയിലാകട്ടെ, മദ്യനിരോധനം യാഥാർഥ്യമായിട്ട് ഇപ്പോൾ രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.മദ്യനിരോധനം മുതലാക്കി മദ്യമാഫിയകൾ അട്ടപ്പാടിയിലേക്കു മദ്യമൊഴുക്കുന്നതാണ് കുടിച്ചുമരിക്കുന്ന ആദിവാസികളുടെ എണ്ണം വർധിക്കാൻ കാരണം.
അട്ടപ്പാടിയിൽ എന്തു പാക്കേജ് നടപ്പാക്കിയാലും കുടിൽ വ്യവസായം പോലെ നടക്കുന്ന വ്യാജവാറ്റും കഞ്ചാവുകൃഷിയും പെരുകകുയാണ്. അട്ടപ്പാടി പാക്കേജിൽ ഉൾപ്പെടുത്തി അഗളിയിൽ പുതിയ എക്സൈസ് യൂണിറ്റിന് രൂപംനല്‍കിയിട്ടുണ്ടെങ്കിലും വ്യാജവാറ്റിനു ശമനമായിട്ടില്ല. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ഇരുനൂറോളം പേരാണ് മദ്യത്തിനടിമപ്പെട്ടു മരണം വരിച്ചത്. ബസുകളിലും മറ്റു വാഹനങ്ങളിലുമായി മദ്യം അനധികൃതമായി ഇവിടെയെത്തിച്ച് വില്പന നടക്കുന്നുണ്ട്. അട്ടപ്പാടിയുടെ സ്ഥിരം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് മദ്യക്കടത്തും അറസ്റ്റും.
സൗകര്യങ്ങളുണ്ട്, അർപ്പണബോധമില്ല
ഇരുപത്തിയെട്ട് ആരോഗ്യ സബ് സെന്ററുകളും മൂന്ന് പിഎച്ച്സികളും ഒരു സാമൂഹ്യാരോഗ്യകേന്ദ്രവും ഒരു സ്പെഷാലിറ്റി ആശുപത്രിയുമാണ് അട്ടപ്പാടി മേഖലയിൽ ആദിവാസികൾക്കായുള്ളത്. ഗതാഗത സൗകര്യം കുറവുള്ള ഉൗരുകളിലേക്കായി അഞ്ച് മൊബൈൽ യൂണിറ്റുകളുണ്ട്. സബ് സെന്ററുകളുടെ അറ്റകുറ്റപ്പണി നടത്തി 24 മണിക്കൂറും സേവനസന്നദ്ധമാക്കിയിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരും നവജാതശിശു ഐസിയുവുണ്ട്.
ജില്ലാ ആശുപത്രിയുടെ ഗ്രേഡിൽ അട്ടപ്പാടിയിൽ പ്രവർത്തനം തുടങ്ങിയതാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി. സംസ്ഥാനത്തെ ഏതൊരു ജില്ലാ ആശുപത്രിയോടും കിടപിടിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് സർക്കാർ ഇവിടെ ലക്ഷ്യമിട്ടത്. കെട്ടിടത്തിന്റെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി. അടിസ്ഥാന സൗകര്യമൊരുക്കാൻ സന്നദ്ധത കാണിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് പിൻതിരിഞ്ഞു നില്‍ക്കുന്നത് ആശുപത്രി നടത്തിപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
ആദിവാസി സ്ത്രീകൾ ആശുപത്രിയിലെത്താൻ മടി കാണിക്കുന്നതിനാൽ ആരോഗ്യവകുപ്പ് ജീവനക്കാർ ഓരോ ഉൗരിലുമെത്തി അവരെ ആശുപത്രിയിൽ എത്തിക്കേണ്ടിയും വരുന്നുണ്ട്.
നിലവിലെ മൂന്ന് സർക്കാർ ആശുപത്രികളിലേക്കും എത്തിപ്പെടാൻ പല ഉൗരുനിവാസികൾക്കും സാധിക്കുന്നില്ലെന്നതും യാഥാർഥ്യമാണ്. അതുകൊണ്ടാണ് പ്രസവം പോലും ഉൗരുകളിൽ നടക്കുന്നത്. പ്രത്യേക സർവേ നടത്തി അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കണം ആശുപത്രികൾ തുടങ്ങേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടണം. ഉൗരുകളിൽ തന്നെ വേണമെന്നില്ല, രണ്ടോ മൂന്നോ ഉൗരുകളെ ബന്ധിപ്പിക്കാൻ കഴിയുന്ന ഇടങ്ങൾ കണ്ടെത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. എത്രയും പെട്ടെന്നു ഫസ്റ്റ് എയ്ഡ് കിട്ടാനുള്ള സൗകര്യം അട്ടപ്പാടിയിൽ ലഭ്യമാക്കിയാൽ മാത്രമേ കൂടുതൽ പ്രതിസന്ധികളിൽ നിന്നും അട്ടപ്പാടിക്കാർ രക്ഷപ്പെടൂ.
ആരോഗ്യപ്രവർത്തകരെ ഉൗരിൽനിന്ന് അകറ്റിനിർത്തുന്ന ഘടകം യാത്രാപ്രശ്നമാണ്. ശിശുമരണം കൂടുതൽ റിപ്പോർട്ടു ചെയ്ത ആനവായി ഉൗരിലെത്താൻ അരപ്പകൽ കാൽനടയാത്ര തന്നെ ശരണം. അവിടെനിന്നും 12 കിലോമീറ്റർ അകലെയാണ് മുക്കാലി ഉൗര്. മുക്കാലിയിൽ നിന്നും മറ്റൊരു വഴിയിലൂടെ 20 കിലോമീറ്ററോളം നടന്നുവേണം അഗളി ആശുപത്രിയിലെത്താൻ. ഇതുതന്നെയാണ് ആദിവാസികളെ ആശുപത്രിയിലെത്തിക്കാൻ വിമുഖത കാണിക്കുന്ന ഘടകവും.
തയാറാക്കിയത്:
എം.വി. വസന്ത്