തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച നടി അംബിക റാവു സഹസംവിധായകയുടെ റോളിൽ നിന്നും സ്വതന്ത്ര സംവിധായിക എന്ന സ്വപ്നം ബാക്കിവച്ചാണ് യാത്രയായത്. നടിയെന്ന നിലയിൽ താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ പ്രകടനംകൊണ്ട് മികച്ച അഭിനേത്രി എന്ന് അടയാളപ്പെടുത്തിയ അംബിക മലയാള സിനിമയിൽ സഹസംവിധായകയെന്ന നിലയിൽ ശ്രദ്ദേയയായിരുന്നു.
സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹസംവിധായകയായി തുടങ്ങിയ അംബിക പിന്നീട് പ്രമുഖ സംവിധായകർക്കൊപ്പം കാമറയ്ക്കു പിന്നിൽ പ്രവർത്തിച്ചു. ഹലോ, ബിഗ് ബി, റോമിയോ, പോസിറ്റീവ്, പരുന്ത്, മായാബസാർ, കോളജ് കുമാരൻ, ടു ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, സാൾട്ട് ആന്റ് പെപ്പർ, തിരുവന്പാടി തന്പാൻ, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് 36-ാം വയസിൽ അവർ സിനിമയിൽ പ്രവേശിച്ചത്. സിനിമയെക്കുറിച്ച് നല്ല ധാരണയായ ശേഷം സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന മോഹം അവർക്കുണ്ടായിരുന്നു. അതിനിടെയാണ് രോഗം ബാധിച്ചതും സ്വപ്നങ്ങൾക്ക് പായ്ക്കപ്പ് പറയേണ്ടി വന്നതും. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അംബിക മരണത്തിന് കീഴടങ്ങുന്നത്. അടുത്തിടെ കോവിഡും ബാധിച്ചിരുന്നു.
20 വർഷത്തോളം സിനിമ മേഖലയിൽ തന്റെ സാന്നിധ്യമറിയിച്ച അംബിക സെറ്റുകളിൽ അറിയപ്പെട്ടിരുന്നത് "ദി കോച്ച്' എന്ന പേരിലാണ്. അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾ പറയേണ്ടി വരുന്പോൾ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ചിരുന്നത് പലപ്പോഴും അവരാണ്.
കുന്പളങ്ങി നൈറ്റ്സ്, ഗ്രാമഫോണ്, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നക്കൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കുന്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന കഥാപാത്രം അംബിക റാവുവിന്റെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. അസുഖത്തെ തുടർന്ന് രണ്ടുവർഷമായി അഭിനയരംഗത്ത് സജീവമല്ലായിരുന്നു. തൃശൂർ പാട്ടുരായ്ക്കലിൽ തിരുവന്പാടി ക്ഷേത്രത്തിനു സമീപം സഹോദരനും തബല മൃദംഗം കലാകാരനുമായ അജിത്തിന്റെ രാമേശ്വര ഭവൻ എന്ന വീട്ടിലായിരുന്നു താമസം.
അംബികയുടെ ചികിത്സക്കായി സംവിധായകരായ ലാൽ ജോസ്, അനൂപ് കണ്ണൻ, നടൻമാരായ സാദിഖ്, ഇർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സഹായ സമിതി രൂപവൽക്കരിച്ച് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു.
സംവിധാനം അംബിക റാവു എന്ന് വെള്ളിത്തിരയിൽ പേരു തെളിയുന്നത് കാണണമെന്ന മോഹവും നല്ലൊരു ചിത്രമെന്ന സ്വപ്നവും മനസിലിട്ട് താലോലിച്ച് അത് യാഥാർഥ്യമാക്കാൻ കഴിയാതെയാണ് അവർ ഓർമചിത്രമാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.