"പിരിയാമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനം'
Thursday, November 10, 2022 3:42 PM IST
തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി 41-ൽ എത്തിനിൽക്കുകയാണ്. തെലുങ്ക് സിനിമാ മേഖലയിലെ ലേഡി സൂപ്പർസ്റ്റാറാണ് അനുഷ്ക. ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായിരുന്നു അനുഷ്ക. നായിക പ്രാധാന്യമുള്ള സിനിമകൾ തിയറ്ററിൽ എത്തിച്ച് വിജയം നേടിയിട്ടുള്ള നടി കൂടിയാണ് അനുഷ്ക.

ചുരുങ്ങിയ കാലയളവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്‍റെ പേരും അടയാളപ്പെടുത്തിയ അനുഷ്കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. പ്രായം 41 ആയെങ്കിലും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. അതിനാൽ തന്നെ പലപ്പോഴും അനുഷ്കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്.

ഏറ്റവും കൂടുതൽ തവണ അനുഷ്കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് പ്രഭാസിന്‍റെ പേരാണ്. പക്ഷെ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു. തന്‍റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്ക തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

"എനിക്ക് മുമ്പ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു. 2008ലൊക്കെയായിരുന്നു ആ പ്രണയം. പക്ഷെ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.

ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അവന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും' എന്നാണ് അനുഷ്ക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നായകന് അലങ്കാരമായിരിക്കുന്ന നായികയായി തന്നെയാണ് അനുഷ്കയും കരിയർ തുടങ്ങിയത്. എന്നാൽ അവിടെ നിന്ന് അനുഷ്ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നതാണ്.

അനുഷ്കയാണ് തങ്ങളെപ്പോലുള്ള നടിമാർക്ക് വേണ്ടി ഈ ഇൻഡസ്ട്രിയിൽ ഒരു പാത വെട്ടിയത്. ഒരു സ്ത്രീ കഥാപാത്രത്തിനും സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നും ആ സിനിമയ്ക്കും ബോക്സ് ഓഫീസിൽ പണം വാരാൻ സാധിക്കുമെന്നും അവർ തെളിയിച്ചു. അത്തരം സ്ക്രിപ്റ്റുകൾ ഉണ്ടാക്കാനും ചെയ്യാനും അത് എല്ലാവർക്കും പ്രചോദനമാകണം... എന്നാണ് അനുഷ്കയെ കുറിച്ച് മുമ്പൊരിക്കൽ സാമന്ത പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.