സംവിധായകൻ ബാബു പിഷാരടി (ബാബു -59) അന്തരിച്ചു. പുലർച്ചെ 6.45ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തൃശൂർ ചെന്പൂക്കാവിലെ വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.
അധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ. ലാൽ ജോസ് ചിത്രമായ "തട്ടും പുറത്ത് അച്യുതൻ' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായ ശ്രവണയും അസിസ്റ്റന്റ് കാമറാമാൻ ദർശനും മക്കളാണ്. സംസ്കാരം ഇന്നു വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് അനിൽ-ബാബു എന്ന കൂട്ടുകെട്ടിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായിരുന്നു ബാബു നാരായണൻ എന്ന ബാബു പിഷാരടി. കോഴിക്കോട് സ്വദേശിയാണ്.
ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് പി.ആർ.എസ്. ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. "അനഘ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി. നെടുമുടി വേണു, പാർവതി, മുരളി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ "പൊന്നരഞ്ഞാണം' എന്ന ചിത്രം സംവിധാനം ചെയ്തു.
ഇതിന് ശേഷമാണ് അനിലിന്റെ "പോസ്റ്റ് ബോക്സ് നന്പർ 27' എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുകയുമായിരുന്നു. അങ്ങനെ അനിൽ ബാബു എന്ന ഇരട്ട സംവിധായകരുടെ വിജയ കൂട്ടുകെട്ടിന് തിടക്കം കുറിക്കുകയും നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ പിറവിയെടുക്കുകയും ചെയ്തു.
1992-ൽ "മാന്ത്രികചെപ്പ്' എന്ന ചിത്രത്തിലൂടെ അനിൽ ബാബു എന്ന ജോഡി മലയാളത്തിൽ സംവിധായകരായി അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി ഇരുവരും മാറി.
വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സണ്സ്, അച്ഛൻ കൊന്പത്ത് അമ്മ വരന്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പട്ടാഭിഷേകം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, കുടുംബവിശേഷം, സ്ത്രീധനം, ഉത്തമൻ, പകൽപ്പൂരം, വാൽക്കണ്ണാടി, ഞാൻ സൽപ്പേര് രാമൻകുട്ടി തുടങ്ങി നിരവധി ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ പിറന്നു. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു.
മമ്മൂട്ടിയും ദിലീപും ശാലിനിയും ശോഭനയും അഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോത്സവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിലുണ്ട്. 2004 ൽ ഇറങ്ങിയ "പറയാം' എന്ന ചിത്രമായിരുന്നു കൂട്ടുകെട്ടിലെ അവസാന ചിത്രം.
മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരൻ സംവിധാനം ചെയ്ത "കേരളവർമ്മ പഴശിരാജ' എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത" ടു നൂറാ വിത്ത് ലൗ' എന്ന ചിത്രം 2014-ൽ പുറത്തു വന്നു. മംമ്തയ്ക്ക് പുറമേ കനിഹ, മുകേഷ്, കൃഷ് ജെ. സത്താർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.