മലയാളസിനിമയിലെ ഭൂരിഭാഗം നടീനടന്മാരേയും അഭിനയിപ്പിച്ച് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ട്വന്റി-ട്വന്റി ചിത്രം പോലെയാണ് നിര്‍മാതാവ് ഔസേപ്പച്ചന് വാളക്കുഴിയുടെ രചനാവൈഭവം പ്രകടമാക്കിയ "ഞാനും നിങ്ങള്‍ അറിഞ്ഞവരും' എന്ന ഗ്രന്ഥവും.
കുഞ്ചാക്കോ, നവോദയ അപ്പച്ചന്, ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, എ.ആര്. റഹ്മാന്, സിബിമലയില്‍, നദിയാ മൊയ്തു, മീന തുടങ്ങി പ്രിയ വാര്യര്‍ വരെ-സിനിമയിലെ നൂറുപ്രശസ്തരെ കുറിച്ചുള്ള ഓര്‍മകളാണ് ഗ്രന്ഥത്തിലുടനീളം.
നോക്കെത്താദൂരത്ത് കണ്ണും നട്ട്
1983-ല്‍ ഈറ്റില്ലമെന്ന ചിത്രത്തിലെ സഹസംവിധായകനിലും 85-ലെ നോക്കെത്താദൂരത്ത് കണ്ണും നട്ടിലെ നിര്‍മാതാവിലും തുടങ്ങി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള്, റാംജിറാവു സ്പീക്കിംഗ്, സാന്ത്വനം, സാഗരം സാക്ഷി, ഹിറ്റ്ലര്‍, ഓര്‍മച്ചെപ്പ്, കാരുണ്യം, ഫ്രണ്ട്സ്, കിംഗ് ലയര്‍, ഒരു അഡാര്‍ ലൗ വരെയുള്ള 25-ഓളം ചിത്രങ്ങളൊരുക്കിയ ഔസേപ്പച്ചന് വാളക്കുഴി 40വര്‍ഷത്തോളം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ കണ്ടും കേട്ടും അറിഞ്ഞതുമായ സംഭവങ്ങളെ തന്റെ പുസ്തകത്തിലൂടെ പ്രതിപാദിക്കുകയാണ്.
82-ല്‍ 31 പേര്
സിനിമയിലെ നൂറു പ്രശസ്തരെ കുറിച്ചാണ് പുസ്തകത്തില്‍ ഉള്ളത്. 82 പേരെ കുറിച്ച് വിശദമായി എഴുതിയപ്പോള്‍ 18 പേരെ കുറിച്ചു പരാമര്‍ശം മാത്രം. 82-ല്‍ 31 പേര് ഔസേപ്പച്ചന് വാളക്കുഴി നിര്‍മിച്ചതോ നിര്‍മാണ പങ്കാളിയായതോ വിതരണം ചെയ്തതോ ആയ സിനിമകളിലൂടെ അരങ്ങേറുകയോ ആദ്യമായി മുഴുനീള കഥാപാത്രം ചെയ്തവരോ ആണ്.
വെള്ളിത്തിരയിലെ സീനുകള്‍ എന്ന പോലെ ഓരോരുത്തരേയും കുറിച്ചുളള അനുഭവങ്ങള്‍ അനുസ്യൂതം അദേഹത്തിന്റെ വരികളിലൂടെ ഒഴുകുന്നു.
കുഞ്ചാക്കോ മുതൽ
‘11-ാം വയസുമുതല്‍ 52 വര്‍ഷക്കാലം സിനിമയിലൂടെ നിങ്ങളറിഞ്ഞവരുമായി, നിങ്ങളറിയാത്ത ചിലത്, സംസാരഭാഷയില്‍ ലളിതമായ കുറച്ചുവരികളിലൂടെ-തന്റെ രചനയെ കുറിച്ച് ഔസേപ്പച്ചന് വാളക്കുഴി പറയുന്നത് തന്നെ ഇതാണ്. അതുകൊണ്ടുതന്നെ കുഞ്ചാക്കോയും നവോദയ അപ്പച്ചനും ബോബന് കുഞ്ചാക്കോയും ഫാസിലുമൊക്കെ ആദ്യം തന്നെ കടന്നുവരുന്നു.
ഇന്നസെന്റിന്റെ അവതാരിക
നടന് ഇന്നസെന്റാണ് അവതാരികയെഴുതിയിരിക്കുന്നത്. പറഞ്ഞുറപ്പിച്ചതിലും അയ്യായിരം രൂപ കൂടുതല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിന്റെ പ്രതിഫലമായി നല്‍കിയതിന്റെ ഓര്‍മകള്‍ അവതാരികയില്‍ ഇന്നസെന്റ് കുറിക്കുന്നുണ്ട്. തന്നെ സിനിമാ തിരക്കിലൂടെ നടക്കാന്‍ പ്രാപ്തനാക്കിയതും ഔസേപ്പച്ചനാണെന്നും അദ്ദേഹം സ്മരിക്കുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍
മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയദര്ശന്, നെടുമുടി വേണു, ജെറി അമല്‍ദേവ്, സുരേഷ് ഗോപി, സിബി മലയില്‍, മുകേഷ്, ജഗദീഷ്, കെ.എസ്. ചിത്ര, ജലജ, പത്മിനി, നദിയാ മൊയ്തു, സംവിധായകന് കമല്‍, ജയറാം, രേവതി, കാവേരി, ഖുശ്ബു, സായികുമാര്‍, രേഖ, എ.ആര്. റഹ്മാന്, സംവിധായകന് സിദ്ദിഖ്, മീന, മഞ്ജുവാര്യര്‍, ജയസൂര്യ, സുകന്യ, ലോഹിതദാസ്, ഇന്ദ്രന്‍സ് തുടങ്ങി മലയാള സിനിമയില്‍ തിളങ്ങിയവരും തിളങ്ങുന്നവരുമായ എല്ലാവരേയും സംബന്ധിച്ച ഓര്‍മകള്‍ ഇതിലുണ്ട്.
ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാലാണ് നിര്‍മാതാവ് സുരേഷ്കുമാറിനു നല്കി പുസ്തകം പ്രകാശനം ചെയ്തതും.