ചുംബന രംഗങ്ങളിൽ ഒരിക്കലും അഭിനയിക്കില്ല
Monday, July 3, 2023 3:46 PM IST
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. സിനിമയിലോ സീരീസുകളിലോ ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് പ്രിയാമണി.

"ഞാൻ സ്ക്രീനിൽ ചുംബിക്കില്ല. അക്കാര്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നോ ആയിരിക്കും. അത് ഒരു റോൾ മാത്രമാണെന്നും അതെന്‍റെ ജോലിയാണെന്നും എനിക്കറിയാം, പക്ഷേ വ്യക്തിപരമായി സ്ക്രീനിൽ മറ്റൊരു പുരുഷനെ ചുംബിക്കുന്നത് എനിക്ക് കംഫർട്ടബിൾ അല്ല, അതിന് ഞാൻ എന്‍റെ ഭർത്താവിനോട് ഉത്തരം പറയണം.

2017 ൽ മുസ്തഫയെ വിവാഹം കഴിച്ചശേഷം എടുത്ത തീരുമാനമാണ്. അത് എന്‍റെ ഭാഗത്തുനിന്നുണ്ടാവേണ്ട ഒരു ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ പ്രണയിക്കുന്ന സമയത്തുപോലും, ഞാൻ ആരെയെങ്കിലും ചുംബിക്കേണ്ടതായുള്ള വേഷം ലഭിച്ചിട്ടില്ല, ഇനി ഇപ്പോൾ ഞാൻ അത് ചെയ്താലും, ഞാൻ അവരോട് തീർച്ചയായും പറയും, ഞാൻ അതിൽ അസ്വസ്ഥയാണെന്ന്.

എന്‍റെ ഏത് പ്രോജക്റ്റ് ഇറങ്ങിയാലും എന്‍റെ രണ്ടു കുടുംബാംഗങ്ങളും ഇത് കാണുമെന്ന് എനിക്ക് അറിയാം. ഇത് എന്‍റെ ജോലിയാണെന്ന് അവർക്കും അറിയാം, പക്ഷേ അവർക്കൊരു വിഷമമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

വിവാഹശേഷവും എന്‍റെ മരുമകൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്തിനാണ് മറ്റൊരാൾ അവളുടെ മേൽ കൈവയ്ക്കുന്നത്? എന്നൊന്നും അവർ ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ അത് തുറന്ന് പറയില്ലായിരിക്കാം, പക്ഷേ ഇത് എന്‍റെ വ്യക്തിപരമായ തീരുമാനമാണ്' - പ്രിയാമണി പറഞ്ഞു.

ഹിസ് സ്റ്റോറി എന്ന വെബ് സീരീസിൽ നിന്ന് ഒരു ഇന്‍റിമേറ്റ് രംഗം താൻ ഒഴിവാക്കിച്ചത് എങ്ങനെയാണെന്നും പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു. അടുത്തിടെ ഒരു സംഭവം ഉണ്ടായി. ഹിസ് സ്റ്റോറി എന്ന സീരീസിൽ എന്‍റെ ഭർത്താവായ കഥാപാത്രം ഒരു സ്വവർഗാനുരാഗിയാണ്.

സത്യദീപ് മിശ്ര ആയിരുന്നു നടൻ. അതിലൊരു മേക്കൗട്ട് സീൻ ചെയ്യേണ്ടതായി ഉണ്ടായിരുന്നു. സംവിധായകൻ കഥ പറയുമ്പോൾ ആ രംഗത്തിനെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ ഓൺസ്ക്രീനിൽ ചുംബിക്കാനോ മേക്കൗട്ട് ചെയ്യാനോ താൻ തയാറല്ലെന്ന് കരാറിൽ എഴുതിയിട്ടുണ്ടെന്ന് വ്യക്തമായി പറഞ്ഞു.

കവിളിൽ ഒരു ചുംബനം, അതിന് പുറത്ത് ഒന്നും തനിക്ക് കംഫർട്ടബിൾ അല്ല. അത്തരം രംഗങ്ങളുള്ള ഒരുപാട് പ്രോജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ അതെല്ലാം എനിക്ക് കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നും പ്രിയാമണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.