എക്കാലത്തെയും അസാധ്യ കൂട്ടുകെട്ടായിരുന്നു നെടുമുടി വേണുവും കെപിഎസി ലളിതയും ഇന്നസെന്റും. ഓരോ വർഷത്തിന്റെ ഇടവേളയിൽ കാത്തുനിന്ന് മൂവരും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. 2021ൽ നെടുമുടിവേണുവും 2022ൽ കെപിഎസി ലളിതയും വിടവാങ്ങിയപ്പോൾ അവർക്കൊപ്പം ധൃതിയോടെ ഇന്നസെന്റും യാത്രയായി.
ഉറ്റ ചങ്ങാതിമാരെ ഉപേക്ഷിച്ച് എത്രനാൾ അവരെ തനിച്ച് അവിടാക്കുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ താൻകൂടി പോയെങ്കിലല്ലേ അവർക്ക് കഥകൾ കൂടുതൽ പറയാൻ സാധിക്കുകയുള്ളൂവെന്ന് ഓർത്തിട്ടുണ്ടാകും.
കെപിഎസി ലളിതയും ഇന്നസെന്റും വെള്ളിത്തിരയിൽ തീർത്ത കൂട്ടുകെട്ടുകൾ വളരെ വലുതാണ്. എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറിയ ഒട്ടനവധി ഹാസ്യരംഗങ്ങൾ. ചില സിനിമകളിൽ കെപിഎസി ലളിത തന്നെ വേണമെന്ന് താൻ നിർമാതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ, അങ്ങനെ നീളുന്നു ഇരുവരും തകർത്തഭിനയിച്ച സിനിമകളുടെ പട്ടിക.
ഇഷ്ടം എന്ന ചിത്രത്തിൽ ദിലീപിന്റെ അച്ഛനായി നെടുമുടിയും അച്ഛന്റെ കൂട്ടുകാരനായി ഇന്നസെന്റും തകർത്തഭിനയിച്ചപ്പോൾ ആ ചിരിക്കൂട്ട് പ്രേക്ഷകരിലേക്കെത്താൻ താമസമുണ്ടായില്ല.
നാവിൻതുന്പിലെ നർമം ഒരുപോലെ വിളന്പി ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഇന്നസെന്റ് പോയിരിക്കുന്നു. നേരത്തെ പോയി തനിക്കായി കാത്തിരിക്കുന്നവരുടെ അടുത്തേക്ക്.
സംവിധായകൻ ലാൽ കുറിച്ചത് പോലെ സ്വർഗം സന്പന്നമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.