പുകവലിയും കള്ളുകുടിയുമില്ലാതെ അഭിനയിച്ചാലേ അവാര്‍ഡ് ലഭിക്കുകയുള്ളൂ: ഷൈന്‍ ടോം ചാക്കോ
Monday, June 13, 2022 10:32 AM IST
കള്ളു കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങള്‍ ഒഴിവാക്കി അഭിനയിച്ചങ്കിലേ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയുള്ളൂ എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മുഴുവന്‍ സമയവും ബീഡി വലിച്ചും കള്ളും കുടിച്ചും നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ പോയതെന്നും ഷൈന്‍ പറഞ്ഞു.

വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ് കുറുപ്പ്. ജൂറി അംഗങ്ങള്‍ ആ സിനിമ കണ്ടിട്ടില്ലെന്നു കരുതി ആശ്വസിക്കുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. അവാര്‍ഡുകള്‍ പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല. നല്ല രീതിയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് അവര്‍ സ്ക്രീനിലെത്തിച്ചത്.

സെറ്റ് വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയല്‍ ആണെന്ന് തോന്നിയതുകൊണ്ടാകാം ആര്‍ട് ഡയറ ക്ഷൻ ഇല്ലെന്ന് തോന്നിയത്. പിന്നെ വസ്ത്രലാങ്കാരം, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.

അഭിനയത്തിന്‍റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാലും മികച്ച നടനും മികച്ച സ്വഭാവ നടനും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ബെസ്റ്റ് ആക്ടറിന് ക്യാരക്ടര്‍ ഇല്ലേ?

മികച്ച നടനുള്ള അവാര്‍ഡ് എന്താണേലും എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം.''-ഷൈന്‍ ടോം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.