അമിതവേഗവും അശ്രദ്ധയും ഉണ്ടാക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് ഈ പംക്തിയിൽ പല തവണ എഴുതിയിട്ടുണ്ട്. പക്ഷേ, യാത്രക്കാരുടെയും അധികാരികളുടെയും ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നതാണു വാഹനാപകടങ്ങളുടെ പെരുപ്പം സൂചിപ്പിക്കുന്നത്. വേഗപരിധി ലംഘിച്ച നാലരലക്ഷത്തിലേറെ വാഹനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ട്രാഫിക് പോലീസിന്റെ കാമറയിൽ കുടുങ്ങി. കൃത്യമായി പറഞ്ഞാൽ 4,54,567 കേസുകൾ. ഇവയിൽ 1,56,975 കേസുകളിൽനിന്നായി പിഴയിനത്തിൽ സർക്കാരിനു ലഭിച്ചത് 6,39,51,600 രൂപ. ഒരു ദിവസംതന്നെ ഒന്നിലധികം തവണ വേഗപരിധി ലംഘിച്ചവരുണ്ട്. ഒരു മാസത്തിനിടെ പലതവണ പിടികൂടപ്പെട്ടവരുമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, ഗതാഗതനിയമം ലംഘിച്ചതിന്റെ പേരിൽ 47,367 പേരുടെ ഡ്രൈവിംഗ് ലൈസൻസാണു സസ്പെൻഡ് ചെയ്യപ്പെട്ടത്. റോഡുകളിലെ നിരീക്ഷണ കാമറകളാണ് ഇത്രയും അമിതവേഗക്കാരെ പിടികൂടിയത്. കാമറകൾ പരിമിതമായിട്ടും ഇത്രയേറെ കേസുകൾ പിടികൂടിയെന്നു പറയുന്പോൾ നമ്മുടെ ഡ്രൈവിംഗ് സംസ്കാരം എവിടെ എന്ന് ഊഹിക്കാം.
അമിതവേഗത്തിൽ വാഹനമോടിക്കുന്നവരിൽ പലരും ഒരുപക്ഷേ സ്വന്തം സുരക്ഷിതത്വത്തിൽ ശ്രദ്ധാലുക്കളായിരിക്കാം. പക്ഷേ തങ്ങൾമൂലം മറ്റുള്ളവർക്കുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് അവർ ചിന്തിക്കുന്നതായി തോന്നുന്നില്ല. മറ്റു വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പാഞ്ഞുപോകുന്ന ചിലർ ജീവനോടെ ലക്ഷ്യത്തിലെത്തുന്നുണ്ടെന്നുവരാം. പക്ഷേ, അവരിൽ ചിലർ നിരപരാധികളെ അപകടത്തിൽപെടുത്താറുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്തു വാഹനാപകടങ്ങളിൽ മരിച്ചവരുടെ സംഖ്യ 4,303 ആണ്. 40,181 വാഹനാപകട കേസുകളാണു രജിസ്റ്റർ ചെയ്തത്. ചെറിയ അപകടങ്ങൾ ഈ കണക്കിൽ പെടുന്നില്ല. അപകടത്തിൽനിന്ന് അദ്ഭുതകരമായി ആളുകൾ രക്ഷപ്പെടുന്ന എത്രയോ സംഭവങ്ങളുണ്ട്. അവയൊക്കെ കണക്കിനു പുറത്ത്. സംസ്ഥാനത്തു ബൈക്കപകടങ്ങളില്ലാത്ത ദിവസമുണ്ടോയെന്നു സംശയം. ഡ്രൈവിംഗ് ലൈസൻസെടുക്കാൻ പ്രായമാകുന്നതിനു മുന്പുതന്നെ റേസ് ബൈക്കുകളെടുത്തു കറങ്ങുന്ന കൗമാരക്കാർ ഏറെയാണ്. പുള്ളിംഗ് പവർ ഏറെയുള്ള ഇത്തരം ബൈക്കുകളിലുള്ള യാത്ര കൗമാരക്കാർക്കും സാഹസികർക്കും ആവേശമത്രേ. ഇത്തരം ചില ബൈക്കുകൾ അപകടമുണ്ടാക്കുന്നതിനു കുപ്രസിദ്ധമാണ്. അപകടങ്ങളേറിയതോടെ ചില കന്പനികൾ അത്തരം ബൈക്കുകളുടെ നിർമാണം നിർത്തി. പഴയതെങ്കിലും സംഘടിപ്പിച്ചു സാഹസികയാത്ര നടത്താൻ ചില അപക്വമനസുകൾക്കു വെന്പലാണ്. ഇത്തരം വാഹനങ്ങൾ തങ്ങളുടെ കുട്ടികൾക്കു വാങ്ങിക്കൊടുക്കാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
ലൈസൻസിംഗ് പ്രായം ആകുന്നതിനു മുന്പുതന്നെ ബൈക്ക് ഓടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ പോലീസ് കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്കായി പ്രത്യേക നിർദേശം പുറപ്പെടുവിച്ചിരുന്നു. കുട്ടികളുടെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾക്കെതിരേ കേസെടുക്കുമെന്നു പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പുതിയ തരം ബൈക്കുകളിൽ ഭ്രമമുണ്ടാകുന്ന കൗമാരക്കാരെ സാഹസങ്ങളിൽനിന്നു പിന്തിരിപ്പിക്കുന്നതു വിഷമകരമായിരിക്കും. മാതാപിതാക്കളുടെ ഉപദേശവും ശാസനയും ഉത്കണ്ഠയുമൊന്നും വകവയ്ക്കാത്ത കുട്ടികളുണ്ടെന്നതു ദുഃഖകരവും ആശങ്കാജനകവുമായ യാഥാർഥ്യമാണ്. ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ജീവനൊടുക്കിയ കുട്ടികളും നിരന്തര സമ്മർദം ചെലുത്തി വാങ്ങിയ ബൈക്കിൽ സഞ്ചരിച്ച് അപകടമരണം സംഭവിച്ച കൗമാരക്കാരുമുണ്ട്. കുട്ടികളുടെ പിടിവാശിക്കു വഴങ്ങാതെ അപകടസാധ്യതയെക്കുറിച്ചു മുന്നറിയിപ്പു നൽകാനും പ്രായപൂർത്തിയായശേഷം മാത്രമേ വാഹനമോടിക്കാൻ തുനിയാവൂ എന്നു കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ മാതാപിതാക്കൾ തയാറാകണമെന്നു കഴിഞ്ഞയാഴ്ച കേരള പോലീസ് പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിൽ പറയുന്നു.
ഏറ്റവും കുറഞ്ഞ വേഗത്തിൽ ബസുകൾ നീങ്ങേണ്ട ബസ് സ്റ്റാൻഡുകളിൽപ്പോലും അപകടങ്ങൾ ധാരാളമുണ്ടാവുന്നു. ഏതാനും ദിവസംമുന്പാണ് എരുമേലി ബസ് സ്റ്റാൻഡിൽ ബസ് പിന്നോട്ട് എടുത്തപ്പോൾ ഭിക്ഷാടകയായ വൃദ്ധ ബസ് കാലിൽ കയറി മരിച്ചത്. ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ ഇരുപതു മിനിറ്റോളം വൃദ്ധ അപകടസ്ഥലത്തു കിടന്നു. ആളുകൾ ഏറെയുള്ള ബസ് സ്റ്റാൻഡുകളിൽപ്പോലും ഇതാണു സ്ഥിതി. പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും കാൽനടക്കാർക്കു കടന്നുപോകാൻ സീബ്രാ ക്രോസിംഗും വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ ഹംപുകളും വേണ്ടതാണ്. പക്ഷേ, പല സ്ഥലങ്ങളിലും അതില്ല. അവയുള്ള സ്ഥലങ്ങളിൽപ്പോലും ശ്രദ്ധിച്ചു വാഹനമോടിക്കാൻ ചിലർ മറക്കുന്നു.
റോഡുകളിലെ സൈൻ ബോർഡുകളും വരകളും പ്രധാനമായി വാഹനമോടിക്കുന്നവർക്കു വേണ്ടിയാണെങ്കിലും ചിലതു കാൽനടക്കാരും ശ്രദ്ധിക്കേണ്ടവയാണ്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശാനുസരണമാണു സിഗ്സാഗ് വരകൾ റോഡിൽ വരയ്ക്കുന്നത്. ഈ വരയുള്ള വശങ്ങളിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ ഓവർടേക്ക് ചെയ്യാനോ പാടില്ല. കാൽനടക്കാരുടെ സുരക്ഷയ്ക്കായാണ് ഈ വരകളിടുന്നത്.
ഇവിടെ വാഹനങ്ങൾക്കനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഇതു പരിശോധിക്കാൻ കാമറകൾ സജ്ജീകരിച്ചിട്ടുമുണ്ട്.
റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു "സേഫ് സോൺ' പദ്ധതി ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക മേഖലകൾ തെരഞ്ഞെടുത്ത് അവിടെ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്താനാണു പരിപാടി. തൃശൂർ പോലീസ് അക്കാദമിയിൽ മോട്ടോർ വാഹനവകുപ്പിനുവേണ്ടി പ്രത്യേക പരിശീലനം നൽകിയ 53 പുതിയ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സജ്ജമായിട്ടുണ്ട്. മോശം റോഡുകളേക്കാൾ ഇപ്പോൾ അപകടം കൂടുതലുണ്ടാകുന്നത് നല്ല രീതിയിൽ നിർമിച്ച റോഡുകളിലാണെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നടപടികൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പു തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നവീന സാങ്കേതികവിദ്യയിലുള്ള കാമറകൾ നിരത്തുകളിൽ സ്ഥാപിക്കും. കാമറകൾ വച്ചിട്ടുള്ള സ്ഥലത്തു മാത്രം നിയന്ത്രിതവേഗത്തിൽ ഓടിച്ചു ശിക്ഷയിൽനിന്നു രക്ഷപ്പെടുന്നവരെ പിടികൂടാൻ പുതിയ സംവിധാനം സഹായിക്കും.
ഇടതുവശത്തുകൂടി ഓവർടേക്കിംഗ് നടത്താതിരിക്കുക, അപകടകരമായ റോഡ് മുറിച്ചുകടക്കൽ ഒഴിവാക്കുക തുടങ്ങിയ അടിസ്ഥാന ട്രാഫിക് മര്യാദകളെങ്കിലും നാം പാലിച്ചാൽ ധാരാളം അപകടങ്ങൾ ഒഴിഞ്ഞുപോകും.