ഇത്ര സാങ്കേതികവളർച്ച നേടിയ കാലത്ത്, സർക്കാർ സ്ഥാപനങ്ങൾ ഈവിധം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ്. എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നും പേടിക്കാനില്ലെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കണം. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പ്രതിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതാണ്.
ആലപ്പുഴ പുറക്കാട് സൈക്കിൾ യാത്രികനെ രക്ഷിക്കാൻ വെട്ടിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച ദാരുണസംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തേണ്ടതാണ്. റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ ഇടിക്കാതിരിക്കാനാണ് സൈക്കിൾ വെട്ടിച്ചത്. അതായത്, മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രികർ മരിച്ചതും സൈക്കിൾ യാത്രികനു ഗുരുതരമായി പരിക്കേറ്റതും.
പക്ഷേ, റിപ്പോർട്ടുകളനുസരിച്ച് മറ്റൊരു വില്ലനുണ്ട്. അത് ഇടതുവശത്ത് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരുന്ന മണ്ണാണ്. ദേശീയപാതാ വികസന അഥോറിറ്റി ഓട നിർമിക്കാൻ കുഴിച്ചെടുത്ത മണ്ണ് യഥാസമയം നീക്കം ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, ബൈക്കിലുണ്ടായിരുന്ന കുടുംബം ഇന്നു ജീവനോടെ കാണുമായിരുന്നു. ഉത്തരവാദികൾ ഉത്തരം പറയേണ്ടതല്ലേ? ശിക്ഷിക്കപ്പെടേണ്ടതല്ലേ?
ടെലിഫോൺ കേബിൾ, ജലവിതരണ പൈപ്പുകൾ, ഓടനിർമാണം തുടങ്ങിയവയ്ക്കൊക്കെ എടുക്കുന്ന കുഴികളിൽ വീണും റോഡിൽ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന മൺകൂനകളിലും കൽക്കൂട്ടങ്ങളിലും തട്ടിമറിഞ്ഞും റോഡിലെ കുഴികളിൽ വീണും ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണും ടെലിഫോൺ ഇന്റർനെറ്റ് കേബിളുകളിൽ കുടുങ്ങിയുമൊക്കെ എത്ര മനുഷ്യരാണ് മരിക്കുന്നത്! പക്ഷേ, കാരണക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നുണ്ടോ? ആലപ്പുഴയിലെ അപകടത്തിലും ഇത്തരമൊരു വീഴ്ച ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഓട കുഴിച്ചപ്പോൾ എടുത്ത മണ്ണ് ആഴ്ചകളായി അവിടെ കിടക്കുകയാണ്. ഒരു വാഹനം മറ്റൊന്നിനെ മറികടന്നെത്തിയാൽ ഒതുക്കാനുള്ള ഇടമില്ല. ഞായറാഴ്ച രാവിലെ അന്പലപ്പുഴ ക്ഷേത്രദർശനത്തിനു പോയ പുറക്കാട് സ്വദേശി സുദേവ്, ഭാര്യ വിനീത, മകൻ ആദി എസ്. ദേവ് എന്നിവരാണ് മരിച്ചത്. പുന്നപ്ര സ്വദേശിയും മത്സ്യവിൽപ്പനക്കാരനുമായ പ്രകാശൻ, കാൽനടയാത്രക്കാരൻ പുറക്കാട് സ്വദേശി മണിയൻ എന്നിവർക്കാണു പരിക്കേറ്റത്.
ഇടതുവശത്ത് മൺകൂനയില്ലായിരുന്നെങ്കിൽ ബൈക്ക് അവിടേക്ക് ഒതുക്കാമായിരുന്നു. വലതുവശത്തേക്കു നീക്കേണ്ടിവന്ന ബൈക്കിൽ ടോറസ് ലോറിയിടിക്കുകയായിരുന്നു. മൺകൂനയ്ക്കു മുകളിൽ കിടക്കുന്ന ബൈക്കോ അതിലെ യാത്രക്കാരുടെ മൃതദേഹങ്ങളോ ഉത്തരവാദപ്പെട്ടവർ കാണുന്നുണ്ടോ?
ദേശീയപാതകളിലും സംസ്ഥാന പാതകളിലും വിവിധ ആവശ്യങ്ങൾക്കായെടുക്കുന്ന കുഴികൾ ആഴ്ചകളും മാസങ്ങളും അനാഥമായി കിടക്കുന്നത് പതിവാണ്. മൺകൂനകൾ കിലോമീറ്ററുകളോളം ദൂരത്തിലാകും കിടക്കുന്നത്. ഇത്ര സാങ്കേതികവളർച്ച നേടിയ കാലത്ത്, സർക്കാർ സ്ഥാപനങ്ങൾ ഈവിധം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് സർക്കാരുകളുടെ കെടുകാര്യസ്ഥതയാണ്.
എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നും പേടിക്കാനില്ലെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കണം. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പ്രതിയാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതാണ്.
വിദേശരാജ്യങ്ങളിലൊക്കെ എന്തൊക്കെയോ പഠിക്കാൻ പോകുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമൊന്നും അവിടത്തെ നല്ല കാര്യങ്ങളൊന്നും കാണുന്നില്ലെന്നു തോന്നുന്നു. അവിടെയൊക്കെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണും മെറ്റലുമൊക്കെ തൊട്ടുപിന്നാലെ നീക്കം ചെയ്യും. ആവശ്യത്തിനു മുന്നറിയിപ്പുകളും അടയാളങ്ങളും റോഡിലുണ്ടാകും.
ഹംപുകൾ വാഹനങ്ങൾ ഇടിച്ചുമറിയുന്ന വിധത്തിലല്ല, ശാസ്ത്രീയമായാണ് സ്ഥാപിക്കുന്നത്. വാഹനങ്ങൾക്കു ചെറിയ പ്രകന്പനം മാത്രമുണ്ടാക്കുന്ന വേഗനിയന്ത്രണമാണ് ആദ്യം. പിന്നെയതിന്റെ ഉയരം കൂടിവരും. അതായത്, വേഗം നിയന്ത്രിക്കാനാണ്, ആളെ കൊല്ലാനല്ല അത്തരം സംവിധാനങ്ങൾ.
കഴിഞ്ഞ വർഷം ഗതാഗത മന്ത്രാലയം പുറത്തുവിട്ട 2022ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതാണ്. ദേശീയപാതകളിലെ അപകടങ്ങളുടെ പട്ടികയിൽ രാജ്യത്തു രണ്ടാമതും. ദേശീയപാതകളിലെ അപകടങ്ങളിൽ 11.6 ശതമാനവും കേരളത്തിലാണ്. ആലപ്പുഴയിലേതുപോലെയുള്ള അപകടങ്ങളാണ് നമ്മെ പട്ടികയുടെ മുകളിലേക്ക്, പട്ടടയിലേക്ക് എന്നപോലെ കയറ്റിവയ്ക്കുന്നത്.
എഐ കാമറകൾ വച്ചും ആളുകൾക്കു പിഴയിട്ടും റോഡപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ നല്ലതാണ്. പക്ഷേ, നാടെങ്ങും സർക്കാരുകളുടെ അനാസ്ഥയൊരുക്കുന്ന മരണക്കുരുക്കുകൾ കാണാൻ കാമറ പോരാ, കാര്യപ്രാപ്തി വേണം. ആലപ്പുഴയിൽ ഉൾപ്പെടെ ഏതൊരപകടത്തിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെങ്കിൽ ആ പേരുകൾ കുറ്റപത്രത്തിലുണ്ടാകണം.