കോവിഡ് ലോക്ക് ഡൗൺ കാലാവധി മേയ് മൂന്നുവരെ ദീർഘിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ വെളിച്ചത്തിൽ ഇളവുകൾ സംബന്ധിച്ച് ഇന്നു സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നിർണായകമാണ്
കോവിഡിനെ ചെറുക്കാനുള്ള ലോക്ക് ഡൗൺ മേയ് മൂന്നുവരെ ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ അനുഭവിച്ചുവരുന്ന ക്ലേശങ്ങൾ കൂടുതൽ രൂക്ഷമാകാനിടയുണ്ട്. പക്ഷേ, അനിവാര്യമായ ഈ സുരക്ഷാ നടപടിയോടു ചേർന്നുനിന്നു രാജ്യത്തെ വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ എല്ലാവരും അണിചേരേണ്ടിയിരിക്കുന്നു. കോവിഡ് വ്യാപനം തടയാൻ പൊതുവേ ഫലപ്രദമായ നടപടികളാണു രാജ്യത്തു നടപ്പാക്കുന്നതെങ്കിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു പറയുന്പോഴും മരണസംഖ്യ ഉയരുന്നു. രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 12,000 കവിഞ്ഞു. അതീവ ഗുരുതര രോഗബാധയുള്ള ഹോട്ട് സ്പോട്ടുകളായി 170 ജില്ലകളാണുള്ളത്. രോഗവ്യാപനസാധ്യതയുള്ള ജില്ലകൾ 207.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ദിവസങ്ങളിലെ ജനജീവിതം.
കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണു കേരളം. ഇക്കാരണത്താലാണു ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമൊക്കെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ പ്രകീർത്തിക്കപ്പെടുന്നത്. അഭിമാനകരമായ ഈ നേട്ടത്തിനു പ്രധാന കാരണങ്ങൾ കേരളീയർ പൊതുവേ ആരോഗ്യത്തിൽ ശ്രദ്ധയുള്ളവരാണെന്നതും ഏറെക്കാലമായി സംസ്ഥാനം പൊതുജനാരോഗ്യ രംഗത്തു കൃത്യമായ ഇടപെടലുകൾ നടത്തുന്നുവെന്നതുമാണ്. പ്രാഥമികാരോഗ്യരംഗത്ത് പതിറ്റാണ്ടുകളായി നാം ഏറെ ശ്രദ്ധ പുലർത്തിപ്പോരുന്നു. ഇക്കാര്യങ്ങൾക്കു പുറമേ, തങ്ങൾ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ലോക്ക് ഡൗൺ സാഹചര്യത്തോടു കേരള ജനത നല്ല സഹകരണം കാട്ടുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കുക എന്നതു മാത്രമാണു കോവിഡിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം എന്നു കേരളം തുടക്കത്തിലേ മനസിലാക്കി, അതനുസരിച്ചു കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഇക്കാര്യത്തിൽ ചില വികസിത രാജ്യങ്ങൾപോലും കാണിച്ച അനവധാനത അവർക്ക് എത്രമാത്രം തിരിച്ചടിയായി എന്നു നാം കാണുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ഇടപഴകലിനും ഏറെ പ്രാധാന്യം കൊടുത്തുപോന്ന ആ ജനതകൾ ലോക്ക് ഡൗണിന്റെ പ്രാധാന്യം മനസിലാക്കാൻ വൈകിപ്പോയി. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വലിയ നാശമുണ്ടാക്കിയത് അതുകൊണ്ടുതന്നെ.
കേരളം ലോക്ക് ഡൗണിന്റെ മൂന്നാഴ്ചകൾ വളരെ ഫലപ്രദമായി പിന്നിട്ടു. ഇക്കാര്യത്തിൽ ഒട്ടുമിക്ക പോലീസുകാരുടെയും സേവനം അഭിനന്ദനീയമാണ്. ജനങ്ങളെ പോലീസ് അനാവശ്യമായി കഷ്ടപ്പെടുത്തിയതും ധിക്കാരം കാട്ടിയതുമായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ഇന്നലെ പുനലൂരിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത വയോധികനെ ആശുപത്രിയിൽനിന്നു കൊണ്ടുപോകാൻ മകൻ ഓടിച്ചുകൊണ്ടുവന്ന ഓട്ടോറിക്ഷ പോലീസ് തടഞ്ഞതിനാൽ മകൻ പിതാവിനെ ഒരു കിലോമീറ്ററോളം ചുമന്നുകൊണ്ടു പോകേണ്ടിവന്നതുപോലുള്ള സംഭവങ്ങൾ മറക്കാവുന്നതല്ല. എന്നിരുന്നാലും പൊതുവേ വളരെ ക്ലേശകരമായ ദൗത്യം ഏറെ പരാതികൾക്കിടനൽകാതെ ഈ കൊടുംവേനലിന്റെ കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടാണു പോലീസ് സേന നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളാണു കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. കോവിഡ് പ്രോട്ടോകോൾ നമ്മുടെ സുരക്ഷയ്ക്കുവേണ്ടിയാണെന്ന കാര്യം മറക്കരുത്. അതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവരോട് അസഹിഷ്ണുത കാട്ടാതിരിക്കാൻ പോലീസും ശ്രദ്ധിക്കണം. ഇനിയുള്ള ദിവസങ്ങളിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോലീസുകാരുടെ നടപടികളും പെരുമാറ്റവും ജനങ്ങൾക്കു വിഷമകരമാകാതിരുന്നാൽ അവരുടെ സേവനത്തെ ജനം വിലമതിക്കും. മറിച്ചായാൽ ജനങ്ങൾക്കു പോലീസിനോടു വിരോധമേ തോന്നൂ. ജനങ്ങളുടെ മനസിൽ മുറിവുണ്ടാക്കാതിരിക്കാൻ പോലീസും പോലീസിനെ പ്രകോപിപ്പിക്കാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കണം. പഞ്ചാബിൽ ഒരു അക്രമിസംഘം പോലീസുകാരന്റെ കൈപ്പത്തി വെട്ടിയ സംഭവവും ന്യൂഡൽഹിയിൽ മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കു വ്യാപാരികൾ സാധനങ്ങൾ കൊടുക്കാതിരുന്ന സംഭവവുമൊക്കെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള കടുംകൈകളാണ്. കോവിഡ് രോഗികളെ ശുശ്രൂഷിച്ചുവെന്നതാണത്രേ ആ നഴ്സുമാർ ചെയ്ത കുറ്റം. മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ വൈമുഖ്യം കാട്ടരുത്.
കേന്ദ്ര നിർദേശങ്ങളുടെ വെളിച്ചത്തിൽ, പൊതുഗതാഗതം മേയ് മൂന്നുവരെ നടക്കില്ല. യാത്രാ ട്രെയിൻ, മെട്രോ, വിമാനസർവീസുകളും ഉണ്ടാവില്ല. ചരക്കുവണ്ടികൾ ഒഴിച്ചുള്ള വാഹനങ്ങളുടെ റോഡ് ഗതാഗതത്തിനും നിരോധനമുണ്ട്. കേന്ദ്ര മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ഇരുപതിനുശേഷം നടപ്പാക്കേണ്ട ഇളവുകളെ സംബന്ധിച്ച് ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണു കരുതുന്നത്.
കേരളത്തിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണെങ്കിലും ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര നിർദേശങ്ങൾക്കപ്പുറമുള്ള തീരുമാനങ്ങൾക്കു സാധ്യത കുറവാണ്. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെടുന്ന കേന്ദ്രം സംസ്ഥാനങ്ങൾക്കു കൂടുതൽ പണം നൽകാൻ സന്നദ്ധമാകണമെന്നു സംസ്ഥാന ധനമന്ത്രി ആവശ്യപ്പെടുന്നു. കാർഷിക മേഖലയിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാനാവണം.
അതിൽ പ്രധാനം ഇപ്പോൾ വിളവെടുക്കുന്ന ഉത്പന്നങ്ങൾ നശിച്ചുപോകാനിടയാകാതെ എത്രയും വേഗം സംഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുക എന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഴ, പൈനാപ്പിൾ, ചീര, പടവലം, പിടിപ്പയർ തുടങ്ങിയവ വിളവെടുപ്പിനു പാകമായി കിടക്കുകയാണ്. ഇവ സംഭരിച്ചു വിപണിയിലെത്തിക്കാൻ സർക്കാരിന് ഫലപ്രദമായ സംവിധാനങ്ങളില്ല. ഭക്ഷ്യസ്വയംപര്യാപ്തതയിൽ വളരെ പിന്നാക്കം നിൽക്കുന്ന കേരളം കൃഷിമേഖലയിൽ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെങ്കിലും ഇപ്പോഴത്തെ അടിയന്തരാവശ്യം ഈ വിളകൾ ശേഖരിച്ചു വിപണിയിലെത്തിക്കുകയെന്നതാണ്.
സാമൂഹ്യ അകലം പാലിച്ചു തൊഴിലുറപ്പു പദ്ധതി നടപ്പാക്കാൻ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാർക്കു തൊഴിലും വരുമാനവും ലഭ്യമാക്കുന്ന ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കണം. ക്ഷീരോത്പാദന മേഖലയ്ക്കു പ്രഖ്യാപിച്ച ഇളവുകളും കേരളം പ്രയോജനപ്പെടുത്തണം. കോവിഡിനെ തോൽപ്പിക്കാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കാണിച്ച ജാഗ്രത തുടരുന്നതോടൊപ്പം ജനജീവിതം പരമാവധി ആയാസരഹിതമാക്കാനുള്ള സർക്കാർ നടപടികളുമുണ്ടാവണം. സംസ്ഥാന മന്ത്രിസഭ ഇന്നെടുക്കുന്ന തീരുമാനങ്ങൾ അതിനു സഹായകമാകുമെന്നു പ്രതീക്ഷിക്കാം.