തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് സെല്‍ഫ് ഫിനാന്‍സിംഗ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും യോഗ്യത, നിയമനം തുടങ്ങിയവ സംബന്ധിച്ച ചട്ടങ്ങള്‍ പഠിക്കാന്‍ ഡോ.സി.എല്‍ .ജോഷി കണ്‍വീനറായ കമ്മറ്റിയെ ചുമതലപ്പെടുത്തി. കാലിക്കട്ട് സര്‍വകലാശാല ചേര്‍ന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
മറ്റുതീരുമാനങ്ങള്‍ : അന്തരിച്ച ഗവേഷക വിദ്യാർഥിനി പ്രിയാരാജന്റെ തിസീസ് മറ്റ് വ്യവസ്ഥകള്‍ ഒഴിവാക്കി മൂല്യനിര്‍ണയം നടത്തി മരണാനന്തര ഡോക്ടറേറ്റ് നല്‍കുന്നത് പരിഗണിക്കും.
റോവര്‍ സ്കൗട്ട്, റേഞ്ചര്‍ സ്കൗട്ട് എന്നിവ കോളജുകളില്‍ തുടങ്ങുന്നതിനുള്ള കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ അപേക്ഷ കോഴ്സുകള്‍ക്കും ഗവേഷണത്തിനുമുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ടുനല്‍കും. കെ.സൈനുല്‍ ആബിദീന്‍ , പി.റൈഹാനത്ത്, പി.സയ്യിദ് മുഹമ്മദ് ഷാക്കിര്‍ (അറബിക്), എന്‍ .രേവതി (എഡ്യുക്കേഷന്‍), സജ്ന മണ്ണത്തൊടി (ബോട്ടണി), പി.പി.മോളി, കെ.ജി.സംഗീത, ബി.സൗമ്യ (കെമിസ്ട്രി), കെ.രാഹുല്‍ , ടി.മുഹമ്മദ് നിഷാദ് (കോമേഴ്സ്), ഇ.എം.സുഹ്റ (ഇലക്ട്രിക്കല്‍ എൻജിനിയറിംഗ്), ശാന്തി വിജയന് (ഇംഗ്ലീഷ്), പി.എ.കല (ലൈബ്രറി സയന്‍സ്) എന്നിവര്‍ക്ക് പിഎച്ച്ഡി നല്‍കും.
പിജി പരീക്ഷയുടെ ബേസ് മൊഡ്യൂള്‍ സോഫ്റ്റ്വെയര് മലയാളം സര്‍വകലാശാലയ്ക്ക് സൗജന്യമായി നല്‍കും.വയനാട് ചെതലയം ഐടിഎസ്ആറില്‍ ആന്ത്രോപോളജി മ്യൂസിയം തുടങ്ങും. അതില്‍ ഇന്ത്യന്‍ ആന്ത്രോപോളജിക്കല്‍ സര്‍വേക്ക് സ്ഥലം അനുവദിക്കും. സര്‍വകലാശാലാ സുവോളജി പഠനവകുപ്പും ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയും തമ്മില്‍ ഗവേഷണത്തിനും മറ്റ് വിദ്യാഭ്യാസ, സാംസ്കാരിക വിനിമയ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഒപ്പുവെച്ച ധാരണാപത്രം അംഗീകരിച്ചു. 90 കുട്ടികളെ അനുമതിയില്ലാതെ പ്രവേശിപ്പിച്ച നെന്മാറ നേതാജി മെമ്മോറിയല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന്റെ വിശദീകരണം തള്ളി. ഡോ.സി.എല്‍ .ജോഷി, ഡോ.സി.സി.ബാബു, ഡോ.ജി.റിജുലാല്‍ , കെ.കെ.ഹനീഫ എന്നിവരടങ്ങുന്ന സമിതി വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും.
കാലിക്കട്ട് സര്‍വകലാശാലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ സ്റ്റേഡിയം ദേശീയ ,സംസ്ഥാന കായിക രംഗത്ത് ശ്രദ്ധനേടുന്നു. നിരവധി ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായിട്ടുള്ള ഈ സ്റ്റേഡിയം ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തിയതികളില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ കൗമാരമിടുക്കിന് സാക്ഷിയാവുകയാണ്.
ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുള്ള കേരളത്തിന്റെ സെലക്ഷന് ട്രയല്‍സ് കാലിക്കട്ട് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഈ ദിവസങ്ങളില്‍ 14, 15 വയസിന് താഴെയുള്ളവര്‍ക്ക് വേണ്ടി (2003 ജനുവരി ഒന്നിനും 2004 ജനുവരി ഒന്നിനും ശേഷം ജനിച്ചവര്‍ ) നടത്തും. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ മേല്‍ നോട്ടത്തിലാണ് സെലക്ഷന് . ഒരു സ്റ്റേഡിയത്തില്‍ രണ്ട് പുല് മൈതാനങ്ങള്‍ എന്നത് കാലിക്കട്ടിന്റെ മാത്രം പ്രത്യേകതയാണ്. കേരളത്തിലെ മിക്ക കായിക മത്സരങ്ങള്‍ക്കും സെലക്ഷന് ട്രയലിനും ഈ സ്റ്റേഡിയത്തെയാണ് വിവിധ ഏജന്‍സികള്‍ ആശ്രയിക്കുന്നത്. നിലവിലുള്ള സര്‍വകലാശാലാ സ്റ്റേഡിയത്തെ രാജ്യാന്തര മത്സരങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റുന്നതിന് 25 കോടിയുടെ സ്പോര്‍ട്സ് പവലിയന് , ഫ്ളെഡ് ലൈറ്റ് പദ്ധതികള്‍ എന്നിവ കേരള സർക്കാരിന്റെ പരിഗണനയിലാണ്. ഈ പദ്ധതി സര്‍വകലാശാലയ്ക്ക് അനുവദിച്ച കിഫ്ബി ഫണ്ടില്‍ വകയിരുത്തുന്നത് പരിശോധിക്കും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം അനുയോജ്യമാകുന്നതാണ്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന്, ആര് .വി.രാജ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന് തുടങ്ങി വിവിധ സെലക്ഷനുകള്‍ക്കും ഇതിനകം ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം കാത്തിരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം വരുന്നതോടെ ഈ മേഖലയിലും ദേശീയഅന്തര്‍ ദേശീയ മത്സരങ്ങള്‍ക്കും വേദിയാവാന്‍ സര്‍വകലാശാലയ്ക്ക് സാധിക്കും.
സെനറ്റ് തെരഞ്ഞെടുപ്പ് തേഞ്ഞിപ്പലം:കാലിക്കട്ട് സര്‍വകലാശാലാ സെനറ്റിലെ അഫിലിയേറ്റഡ് കോളജ് പ്രിന്‍സിപ്പല്‍ മണ്ഡലം തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടിയതായി വരണാധികാരി അറിയിച്ചു.
അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം തേഞ്ഞിപ്പലം: കാലാവസ്ഥാ വ്യതിയാനം സാമ്പത്തികപാരിസ്ഥിതിക വിഷയങ്ങളിലൂടെ എന്ന വിഷയത്തില്‍ ഫെബ്രുവരി 14, 15 തിയതികളില്‍ വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജില്‍ വെച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. കാലിക്കട്ട് സര്‍വകലാശാലാ ഡോ.ജോണ്‍ മത്തായി സെന്റര്‍ ഇക്കണോമിക്സ് പഠനവിഭാഗത്തിന്റേയും എംഇഎസ് അസ്മാബി കോളജ് ഇക്കണോമിക്സ് പഠനവിഭാഗത്തിന്റേയും ആഭിമുഖ്യത്തിലാണ് സമ്മേളനം. കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനും പങ്കെടുക്കുന്നതിനും 9497249615 എന്ന നമ്പറില്‍ ബന്ധപ്പെടണം. പ്രബന്ധങ്ങളുടെ സംക്ഷിപ്തരൂപം ഫെബ്രുവരി ഏഴിന് മുമ്പും പൂര്‍ണരൂപം ഫെബ്രുവരി 12ന് മുമ്പും
[email protected] ഇമെയിലില്‍ ലഭിക്കണം.