ആടിയും പാടിയും അവർ ശേഷി തെളിയിച്ചു സിഡിഎംആർപിയുടെ മുന്നാം വാർഷികം ആഘോഷിച്ചു
തേഞ്ഞിപ്പലം: ഈണങ്ങൾക്കൊപ്പം ചുവടുകൾ വെച്ചും മധുര ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചും നടനവൈഭവം പ്രദർശിപ്പിച്ചും തങ്ങൾ ഒന്നിലും പിന്നിലല്ലെന്ന് ഭിന്നശേഷി വിദ്യാർഥികൾ തെളിയിച്ചു. കാലിക്കട്ട് സർവകലാശാലാ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ (സിഡിഎംആർപി) കീഴിലെ വിവിധ കേന്ദ്രങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളിലൂടെ സദസ് കൈയടക്കിയത്. സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ കാലിക്കട്ട് സർവകലാശാലയിൽ സിഡിഎംആർപിയുടെ മൂന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ഭിന്നശേഷി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമത്തിലാണ് കലാപരിപാടികൾ അരങ്ങേറിയത്.
കാലിക്കട്ട് സർവകലാശാലാ ഓഡിറ്റോറിയത്തിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജീവിത സൗകര്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭ്യമാവേണ്ടതുണ്ടെന്നും അതിനായി പരിശ്രമിക്കുന്ന സിഡിഎംആർപിയുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പെയിസ് എഡ്യുക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജയൻ, സിഡിഎംആർപി ഡയറക്ടർ ഡോ. കെ. മണികണ്ഠൻ, സിൻഡിക്കറ്റ് അംഗം കെ.കെ. ഹനീഫ, സൈക്കോളജി വകുപ്പ് മേധാവി ഡോ. ബേബി ശാരി, കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസർ പരമേശ്വരൻ, സുമയ്യ, സിജോ എന്നിവർ പ്രസംഗിച്ചു. അറുനൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളുമാണ് സംഗമത്തിനെത്തിയത്. ചിട്ടയായ പരിശീലനത്തിലൂടെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏത് മേഖലയിലേക്കും കടന്നുവരാനാകുമെന്ന് ഡയറക്ടർ ഡോ. കെ. മണികണ്ഠൻ പറഞ്ഞു. സിഡിഎംആർപിയിലെ പ്രവർത്തകർ മൂന്ന് മാസം കൊണ്ടാണ് 350 ലധികം കുട്ടികളെ വാർഷികത്തിനായി പരിശീലിപ്പിച്ചത്.
ത്രിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ സമാപിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപക വിദ്യാഭ്യാസം: വെല്ലുവിളികളും പുതിയ സാധ്യതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാർ സമാപിച്ചു.
പരീക്ഷാ കണ്ട്രോളർ ഡോ. വി.വി. ജോർജ്കുട്ടി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിരമിക്കുന്ന അധ്യാപിക പ്രഫ. പി. ഉഷയെ ചടങ്ങിൽ ആദരിച്ചു. പ്രഫ. സി.നസീമ, പ്രഫ. പി.കെ. അരുണ, പ്രഫ. കെ.പി. മീര തുടങ്ങിയവർ പങ്കെടുത്തു.