നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ് ആദ്യമാസങ്ങളിൽതന്നെ ക്രൂഡോയിൽ വില താഴ്ന്നുതുടങ്ങി. ജനങ്ങൾക്കു നല്ലദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിക്കു വാക്ക് പാലിക്കാൻ ഒന്നാന്തരം അവസരമായിരുന്നു അത്. ക്രൂഡ് വില 115 ഡോളറിൽനിന്ന് പടിപടിയായി താഴ്ന്ന് 35 ഡോളർവരെയെത്തിയെങ്കിലും ആർത്തിപൂണ്ട ധനമന്ത്രി വിലക്കുറവിന്റെ ആനുകൂല്യം സാമാന്യ ജനത്തിനു നൽകാതെ തന്ത്രപൂർവം കരുക്കൾ നീക്കി. പെട്രോൾ, ഡീസൽ വിലകൾ താഴാതെ പിടിച്ചുനിർത്തിക്കൊണ്ട് നവംബർ 2014നും ജനുവരി 2017നുമിടയിൽ ഒന്പതു തവണ എക്സൈസ് തീരുവ വർധിപ്പിച്ചു.
അങ്ങനെ ക്രൂഡ് വിലയിടിവിന്റെ നേട്ടം പൂർണമായും ഖജനാവിലേക്കൊഴുക്കി. കേന്ദ്രത്തിനു ലഭിക്കുന്ന എക്സൈസ് നികുതി പെട്രോളിനു ലിറ്ററിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ്. പെട്രോളിയം ഉത്പന്നങ്ങളിൽനിന്നുള്ള എക്സൈസ് നികുതി വരുമാനം 201415 ലെ 99,184 കോടി രൂപയിൽനിന്ന് 201718ൽ 2,52,805 കോടി രൂപയായി ഉയർന്നു.
ക്രൂഡോയിൽ വില തിരിച്ചുകയറിത്തുടങ്ങിയപ്പോൾ നേരത്തേ വർധിപ്പിച്ച എക്സൈസ് നികുതി ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന സാദാ ജനത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. 2017 ഒക്ടോബറിൽ രണ്ടു രൂപയുടെയും 2018 ഒക്ടോബറിൽ രണ്ടര രൂപയുടെയും ഇളവ് നൽകിക്കൊണ്ട് തീരുവകുറയ്ക്കലിന്റെ അധ്യായം കേന്ദ്രം അടച്ചു. പെട്രോൾ ഡീസൽ വിലകൾ നൂറു രൂപയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു.
ക്രൂഡോയിൽ വില കുറഞ്ഞാലും കൂടിയാലും ഒന്നാമത്തെ ഗുണഭോക്താവ് തങ്ങൾ തന്നെയാണെന്ന് കേന്ദ്രസർക്കാർ തെളിയിച്ചു. സാധാരണക്കാരന് അവകാശപ്പെട്ട നല്ല ദിനങ്ങൾ കേന്ദ്രസർക്കാർ കൈയടക്കി.
നല്ലദിനങ്ങൾ കൈവശപ്പെടുത്തിയ രണ്ടാമത്തെ വിഭാഗം പൊതുമേഖലാ സ്വകാര്യമേഖലാ എണ്ണക്കമ്പനികളാണ്. അവ എണ്ണയിലെ വരുമാനം കൊണ്ടു തടിച്ചുകൊഴുത്തു. ഉദാഹരണത്തിന്, മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിയുടെ അറ്റലാഭം ഈ വർഷം 20.6 ശതമാനം വർധിച്ച് 36,075 കോടി രൂപയിലെത്തി. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലിന്റെ അറ്റലാഭം 21,346 കോടിയും ഭാരത് പെട്രോളിയത്തിന്റേത് 7,919 കോടിയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റേത് 6357 കോടിയും ആയി ഉയർന്നു. ഇങ്ങനെ ക്രമാതീതമായി ഉയരുന്ന, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതി, ഗവൺമെന്റിനു ലഭിക്കുന്ന ലാഭവിഹിതം, ഇതര ഓഹരി ഉടമകൾക്ക് നൽകുന്ന ലാഭവിഹിതത്തിന്മേലുള്ള നികുതി എന്നിങ്ങനെ വൻതുകകൾ വീണ്ടും കേന്ദ്ര ഖജനാവിലേക്കെത്തുന്നു.
എണ്ണയുമായി ബന്ധപ്പെട്ട് 201718 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഗവൺമെന്റിനു ലഭിച്ച വരുമാനങ്ങൾ കാണുക.
കസ്റ്റംസ് തീരുവ 11966 കോടി
എക്സൈസ് ഡ്യൂട്ടി. 251805 കോടി
പൊതുമേഖലാ എണ്ണ
ക്കമ്പനികളുടെ ലാഭത്തി
ന്മേലുള്ള നികുതി 33021 കോടി
ലാഭവിഹിതം 14575 കോടി
ലാഭവിഹിത നികുതി 5981 കോടി
ആകെ. 3,17,348 കോടി
നല്ല ദിനങ്ങൾ വന്നുചേർന്ന മൂന്നാമത്തെ വിഭാഗം സംസ്ഥാന ധനമന്ത്രിമാരാണ്. എണ്ണയിന്മേലുള്ള കേന്ദ്രഗവൺമെന്റ് വരുമാനമായ എക്സൈസ് നികുതി ഒരു നിശ്ചിത തുകയാണ്. പെട്രോൾ, ഡീസൽ വിലകൾ വർധിക്കുമ്പോൾ എക്സൈസ് നികുതി ആനുപാതികമായി വർധിക്കുന്നില്ല. പക്ഷേ, സംസ്ഥാനങ്ങളുടെ വാറ്റ് നികുതി നിശ്ചിത ശതമാനമാണ്. എണ്ണവിലവർധനയ്ക്ക് ആനുപാതികമായി വാറ്റ് നികുതിയും വർധിക്കുന്നു. കേരളത്തിൽ പെട്രോളിന്റെ വാറ്റ് 30.11 ശതമാനമാണ്. പെട്രോൾ വില എണ്ണക്കമ്പനികൾ കൂട്ടുമ്പോൾ സംസ്ഥാന സർക്കാരിന്റെ നികുതിവരുമാനം വർധിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ പാൽ ചുരത്തുന്ന കറവപ്പശുവായി പെട്രോളിയം ഉത്്പന്നങ്ങൾ മാറിയിരിക്കുന്നു. 30.11 ശതമാനം വാറ്റ് എന്നത് നിലവിൽ ഒരുലിറ്റർ പെട്രോളിന് 20 രൂപയോളം വരും. ഇതിനു പുറമെ കേന്ദ്രം ഈടാക്കുന്ന എക്സൈസ് നികുതിയുടെ 42 ശതമാനവും കൂടി സംസ്ഥാനത്തിനു ലഭിക്കുന്നു. ഈ വിഹിതം എട്ടു രൂപ 18 പൈസയാണ്. അതായത്, കേരളത്തിൽ ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് നികുതിയിനത്തിൽ 27 രൂപയെങ്കിലും ലഭിക്കുന്നു. ധനമന്ത്രി ഈ വിവരം ഉള്ളിൽ ഒളിപ്പിച്ച് സാമ്പത്തിക ഞെരുക്കം, ഞെരുക്കം എന്ന് ഉരുവിട്ടു നടക്കുകയാണ്.
കേന്ദ്രത്തിൽ യുപിഎ ഭരണം നിലനിന്ന കാലഘട്ടത്തിൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്തിയിരുന്ന ഇടതുപാർട്ടികൾ ഓരോ ഇന്ധന വിലവർധനയിലും പിറ്റേന്നു തന്നെ ഒരു സംസ്ഥാന ഹർത്താലും പിന്നീട് ഒരു ഭാരത് ബന്ദും നടത്തി മൻമോഹൻസിംഗിനെ വിറപ്പിച്ച് നിരക്ക് കുറപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ കേരളത്തിൽ ഭരണത്തിലുള്ള ഇടതുപക്ഷം സ്വന്തം പ്രജകൾക്കു സ്വന്തം നിലയിൽ നികുതിയിളവ് നൽകാൻ അവസരമുണ്ടായിട്ടും അതിനു തയാറാകുന്നില്ല. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിലെ ജനങ്ങൾക്ക് ഇന്ധനവിലയിൽ നൽകുന്ന ഏതിളവും ആശ്വാസമായിരിക്കും.
സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഇന്ധനവിലയിൽ ഇളവു നൽകാത്തപക്ഷം അധികം വൈകാതെ വീണ്ടും ഒരു ബസ്, ഓട്ടോ, ടാക്സി നിരക്കുവർധനയ്ക്ക് സർക്കാർ നിർബന്ധിതരാകും.
ഇന്ധനവിലക്കയറ്റം പിടിച്ചുനിർത്താൻ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
1. ക്രൂഡോയിൽ വില താഴ്ന്നുകൊണ്ടിരുന്നപ്പോൾ എൻഡിഎ സർക്കാർ ചുമത്തിയ എക്സൈസ് നികുതി പൂർണമായും എടുത്തു കളയുക.
2. സംസ്ഥാനങ്ങൾ ഈടാക്കുന്ന വാറ്റ് നികുതി ശതമാനക്കണക്ക് മാറ്റി പരമാവധി 12 അല്ലെങ്കിൽ 15 രൂപ എന്ന് നിജപ്പെടുത്തുക.
3. 50 ശതമാനം എന്ന ഒരു നികുതി സ്ളാബ് ഏർപ്പെടുത്തിക്കൊണ്ടാണെങ്കിൽപോലും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക.
4. കേന്ദ്ര എക്സൈസ് നികുതി കൂടി ഉൾപ്പെടുന്ന ഇന്ധനവിലയിൽനിന്നു വാറ്റ് ഈടാക്കാതിരിക്കുക.
5. പെട്രോൾ, ഡീസൽ വിലനിർണയാധികാരം ഗവൺമെന്റ് തിരിച്ചെടുക്കുക.
കെ.വി. ചാക്കോ കുടകല്ലുങ്കൽ, വെള്ളിയാമറ്റം