ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ പതിനാലും പതിനഞ്ചും രാജ്യത്തെ ഓരോ പൗരനും നിയമത്തിന്റെ മുൻപിൽ തുല്യ അവകാശം വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതിയുടെയോ, മതത്തിന്റെയോ, വർഗത്തിന്റെയോ, ഭാഷയുടെയോ, ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു വിവേചനവും പാടില്ലെന്ന് ഭരണഘടന അനുശാസിക്കുന്നു. ഹിന്ദു മതത്തിലെ ദളിതരുടെ ഉന്നമനം കണക്കിലെടുത്ത് എസ്സി, എസ്ടി വിഭാഗത്തിനായി 1950ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശഭരണഘടനാ സ്ഥാപനങ്ങൾ, നിയമനിർമാണസഭകൾ തുടങ്ങിയ സാമൂഹ്യസാന്പത്തികസാംസ്കാരിക മേഖലകളിൽ പ്രത്യേക സംവരണം നടപ്പാക്കുകയുണ്ടായി.
തുടർന്ന് 1956ൽ 1950ലെ രാഷ്ട്രപതിയുടെ ഉത്തരവിൽ ഭേദഗതിവരുത്തിക്കൊണ്ട് ബുദ്ധമതക്കാരെയും സിക്കുമതക്കാരെയും പ്രത്യേക സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇവരിൽ ജാതിസന്പ്രദായം നിലവിലില്ല. എന്നാൽ, ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ജാതിസന്പ്രദായം നിലവിലില്ലെന്നുള്ള കാരണം പറഞ്ഞ് പ്രസ്തുത മതവിശ്വാസികളിൽ ഉൾപ്പെട്ട ദളിതർക്ക് നീതിനിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ രണ്ടര ശതമാനം മാത്രം വരുന്ന ക്രിസ്തീയ സമൂഹത്തിലെ ദളിത് ക്രൈസ്തവർ ഭൂരിപക്ഷവും ഗ്രാമീണ മേഖലകളിലാണ് അധിവസിക്കുന്നത്. അപ്രകാരം തന്നെ ദളിത് മുസ്ലിംകളും ഇവരുടെ സാമൂഹിക, സാന്പത്തിക സ്ഥിതി ദളിത് ഹിന്ദുക്കളിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇവർ പ്രത്യേക സംവരണം ആവശ്യപ്പെട്ടുകൊണ്ട് മാറി മാറി വന്ന സർക്കാരുകളിൽ വേണ്ട സമ്മർദം ചെലുത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
അതേസമയം, ഈ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ രാജ്യത്തെ മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തുകയുണ്ടായി. എന്നാൽ, ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിംകൾക്കും പ്രത്യേക സംവരണം ഏർപ്പെടുത്തുന്നതിൽ അങ്ങേയറ്റം എതിർപ്പു പ്രകടിപ്പിക്കുന്നത് ബിജെപിയും സംഘപരിവാറുമാണെന്നുള്ളതു വിസ്മരിച്ചുകൂടാ.
ആയതിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന സർക്കാർ പാർട്ടി ഭേദമന്യേ ദളിത് ക്രൈസ്തവർക്കും ദളിത് മുസ്ലിംകൾക്കും അവരുടെ മത വിശ്വാസത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ട പ്രത്യേക സംവരണം ന്യായമായി പരിഗണിക്കുമെന്നു പ്രതീക്ഷിക്കാം.
തോമസ് മുളയ്ക്കൽ, ബംഗളൂരു.