വിപണി വിശേഷം/കെ.ബി. ഉദയഭാനു
രാജ്യത്ത് ഇക്കുറി മൺസൂൺ അനുകൂലമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ കാർഷിക മേഖല നിറഞ്ഞമനസോടെ സ്വീകരിച്ചു. ഉത്പന്ന വിപണികളിൽ കാര്യമായ വില വ്യതിയാനമില്ല, കാർഷിക മേഖലകളിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ നീക്കം കുറഞ്ഞു. കുരുമുളകുവില വീണ്ടും ഉയർന്നു, ജാതിക്ക-ചുക്ക് വിലകളിൽ മാറ്റമില്ല. നാളികേരോത്പന്നങ്ങൾക്ക് തളർച്ച. റബർ ക്ഷാമത്തിനിടയിലും ടയർ വ്യവസായികൾ ഷീറ്റുവില ഉയർത്തിയില്ല. സ്വർണാഭരണ കേന്ദ്രങ്ങളിൽ വിലക്കയറ്റം.
കാലവർഷം കഴിഞ്ഞ രണ്ടു വർഷങ്ങളിലെപ്പോലെ ഇക്കുറിയും മികച്ചതായിരിക്കുമെന്ന ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ കാർഷിക മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു. മികച്ച മഴ ലഭ്യമായാൽ ഉത്പാദനം ഉയർത്താൻ നമ്മുടെ കർഷകർക്കാവും. കാലാവസ്ഥാ പ്രവചനം തോട്ടം മേഖലയ്ക്ക് വൻ ആവേശം പകരും.
കുരുമുളക്
കുരുമുളക് ലഭ്യത മുഖ്യവിപണികളിൽ ചുരുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. സീസൺ കാലയളവിൽ മുളക് ക്ഷാമം ഇത്ര മാത്രം രൂക്ഷമെങ്കിൽ ഓഫ് സീസണിൽ സ്ഥിതി എന്തായി മാറുമെന്ന ആശങ്കയിലാണു വ്യവസായികൾ. ഇന്ത്യയിൽ മാത്രമല്ല, ഇതര ഉത്പാദന രാജ്യങ്ങളിലും ചരക്ക് ക്ഷാമമുള്ളതിനാൽ വില എത്രമാത്രം ഉയരുമെന്നു കണക്ക് കൂട്ടുകയാണ് ഉത്തരേന്ത്യൻ വ്യവസായികൾ.
ഇറക്കുമതിക്ക് തുനിഞ്ഞാൽ വിദേശത്തും വില ഉയരുമെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ സീസണിൽ പരമാവധി മുളക് സംഭരിക്കാനുള്ള അണിയറ നീക്കത്തിലാണ് രാജ്യത്തെ പല വൻകിട സ്റ്റോക്കിസ്റ്റുകളും. പിന്നിട്ടവാരം 40,500 രൂപയിൽനിന്നു ഗാർബിൾഡ് കുരുമുളക് 41,100 ലേക്ക് മുന്നേറി. തിരക്കിട്ട് പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാനുള്ള നീക്കത്തിലാണ് അന്തർസംസ്ഥാന വ്യാപാരികൾ. ടെർമിനൽ വിപണിയെ തഴഞ്ഞ് ഉത്പാദന മേഖലകളിൽ നേരിട്ടിറങ്ങി കുരുമുളക് ശേഖരിക്കാനും അവർ ശ്രമം തുടങ്ങി.
ഇതിനിടെ വിനിമയവിപണിയിൽ രൂപയുടെ മൂല്യം 75.44വരെ ഇടിഞ്ഞശേഷം വാരാവസാനം 74.35 ലാണ്. രൂപയുടെ തിരിച്ചുവരവിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ മലബാർ കുരുമുളകുവില ടണ്ണിന് 5300 ഡോളറിൽ നിലകൊണ്ടു. വിയറ്റ്നാം ടണ്ണിന് 3700 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ബ്രസീലിൽ നിരക്ക് 3800 ഡോളറാണ്. ശ്രീലങ്കയും 3800 ഡോളറിന് മുളക് വാഗ്ദാനം ചെയ്തു.
ചുക്ക്
ചുക്കുവില ഒരു മാസമായി സ്റ്റെഡിയാണ്. മാർച്ചിൽ വില ഇടിഞ്ഞതിനാൽ സ്റ്റോക്കുള്ള ചുക്ക് വിൽപ്പനയ്ക്ക് ഇറക്കാൻ പലരും താത്പര്യം കാണിച്ചില്ല. നോമ്പ് കാലത്തെ ആവശ്യങ്ങൾക്കുള്ള ചുക്ക് സംഭരണം അറബ് രാജ്യങ്ങൾ പൂർത്തിയാക്കി. ആഭ്യന്തര ഇടപാടുകാർ ചുക്കിൽ താത്പര്യം കാണിച്ചു. വിവിധയിനം ചുക്കിന് 17,000-19,000 രൂപയിൽ വിപണനം നടന്നു.
ജാതിക്ക
ജാതിക്ക ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യൻ വ്യവസായികൾ. വിദേശ കയറ്റുമതി ലക്ഷ്യമാക്കി ഇതര ഇടപാടുകാരും പുതിയ ജാതിക്കയിൽ പിടിമുറുക്കാൻ ഒരുങ്ങുന്നു. പിന്നിട്ടവാരം ജാതിക്ക വില സ്റ്റെഡിയാണ്. ജാതിക്ക തൊണ്ടൻ കിലോ 240-260 രൂപയിലും തൊണ്ടില്ലാത്ത് 525-550, ജാതിപത്രി 1300‐1600 രൂപയിലുമാണ്.
ഏലം
ലേല കേന്ദ്രങ്ങളിൽ വാരത്തിന്റെ രണ്ടാം പകുതിയിൽ ഏലക്ക വരവ് ഉയർന്നതു വാങ്ങലുകാർക്ക് ആശ്വാസം പകർന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭ്യമായതു സ്റ്റോക്കിസ്റ്റുകളെ ചരക്കിറക്കാൻ പ്രേരിപ്പിച്ചു. വാരാവസാനം പ്രതിദിനം ഏതാണ്ട് മുക്കാൽ ലക്ഷം കിലോ ഏലക്ക ലേലത്തിന് എത്തി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്തുണ്ട്.
നാളികേരം
നാളികേര വിളവെടുപ്പ് വ്യാപകമായതോടെ പച്ചത്തേങ്ങ വരവ് കനത്തതുകണ്ടു കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വിപണിയിൽ ഇറക്കാൻ ഉത്സാഹിച്ചു. വിഷു കഴിഞ്ഞതോടെ ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങി. കൊച്ചിയിൽ എണ്ണവില 19,650ൽനിന്ന് 19,300 രൂപയായി. കൊപ്രയ്ക്ക് 200 രൂപ കുറഞ്ഞ് 12,800 രൂപയായി.
റബർ
കൊച്ചി, കോട്ടയം വിപണികളിൽ റബർ ഷീറ്റിന് ക്ഷാമം രൂക്ഷമെങ്കിലും വില ഉയർത്താൻ വ്യവസായികൾ തയ്യാറായില്ല. ഡിമാൻഡ് കുറഞ്ഞതോടെ നാലാം ഗ്രേഡ് റബർവില 16,700 ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് 15,900-16,400 രൂപയിൽ വാരാന്ത്യം ഇടപാട് നടന്നു.
സ്വർണം
ആഭരണവിപണികളിൽ പവൻ തിളങ്ങി. പവൻ 34,720നിന്നു 35,320 രൂപയായി. ഗ്രാമിനു വില 4415 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 30 ഡോളർ പോയവാരം ഉയർന്നു. 1744 ഡോളറിൽനിന്ന് 1784 ഡോളർവരെ മഞ്ഞലോഹ വില പിന്നിട്ടവാരം ഉയർന്നു. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 1763 ഡോളറിലെ പ്രതിരോധം തകർത്താൽ സ്വർണം 1800 ലേക്കുയരാനുള്ള കരുത്തു കണ്ടത്താൻ ശ്രമം നടത്തുമെന്ന കാര്യം. വാരാന്ത്യം സ്വർണം 1776 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.