തൃശൂർ: കേരള സംഗീതനാടക അക്കാദമിയുടെ പ്രഫഷണൽ നാടകമത്സരത്തിൽ അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വേറിട്ട കാഴ്ചകൾ’ മികച്ച നാടകമായി തെരഞ്ഞെടുത്തു. ഈ നാടകം സംവിധാനം ചെയ്ത വത്സൻ നിസരിയാണ് മികച്ച സംവിധായകൻ. വേറിട്ട കാഴ്ചകളിലെ അഭിനയത്തിനു തോമ്പിൽ രാജശേഖരൻ മികച്ച നടനായും ‘നയാപൈസ’യി ലെ അഭിനയത്തിന് ഉഷ ചന്ദ്രബാബുവിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. വേറിട്ട കാഴ്ചകൾ രചിച്ച ഫ്രാൻസിസ് ടി. മാവേലിക്കര മികച്ച നാടകകൃത്തായി.
മികച്ച ഗായകനായി കല്ലറ ഗോപൻ (മഹാകവി കാളിദാസൻ), ഗായിക ടി.കെ. ശുഭ (ഇവൻ നായിക), സംഗീതസംവിധായകൻ അനിൽ മാള (യന്ത്രമനുഷ്യൻ), ഗാനരചയിതാവ് മുഹമ്മദ് വെമ്പായം (പകിട), രംഗപട സംവിധായകൻ വിജയൻ കടമ്പേരി (പകിട, യന്ത്രമനുഷ്യൻ), ദീപവിതാനം മനോജ് നാരായണൻ (യന്ത്രമനുഷ്യൻ, മഹാകവി കാളിദാസൻ), വസ്ത്രാലങ്കാരം ബിജു ഇന്റിമേറ്റ് (നയാപൈസ) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി. ട്രാൻസ്ജെൻഡർ പ്രദീപ് നീലാംബരി അഭിനയത്തിനുള്ള സ്പെഷൽ ജൂറി അവാർഡിന് അർഹനായി.
ഇതാദ്യമായാണ് ട്രാൻസ്ജെൻഡറിനു നാടകത്തിന് അവാർഡ് നൽകുന്നതെന്നു സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, കായംകുളം കെപിഎസിയുടെ മഹാകവി കാളിദാസൻ എന്നീ നാടകങ്ങൾ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം പങ്കിട്ടു. കപടലോകത്തെ ശരികളുടെ സംവിധായകൻ രാജീവൻ മിമ്മിളിയാണ് മികച്ച രണ്ടാമത്തെ സംവിധായകൻ. പകിടയിലെ അഭിനയത്തിനു ദിനേശ് മനക്കലാത്ത് രണ്ടാമത്തെ മികച്ച നടനായി. വേറിട്ട കാഴ്ചകളിലെ ചാന്ദ്നി അബ്ബാസാണ് രണ്ടാമത്തെ മികച്ച നടി. അക്ഷരങ്ങൾ രചിച്ച പ്രദീപ് കാവുന്തറയാണ് രണ്ടാമത്തെ മികച്ച നാടകകൃത്ത്.
50,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് മികച്ച നാടകത്തിനുള്ള അവാർഡ്. സംവിധായകനു 30,000 രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് നടനും നടിക്കുമുള്ള അവാർഡ്. അക്കാദമിയിൽ ലഭിച്ച 32 നാടകങ്ങളിൽനിന്നു തെരഞ്ഞെടുത്ത പത്തു നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. കെ.എം. ധർമൻ ചെയർമാനായ ജൂറിയിൽ അക്കാദമി മെംബർ സെക്രട്ടറി സേവ്യർ പുൽപ്പാട്ട്, കാളിദാസ് പുതുമന, എൽസി സുകുമാരൻ, ശശിധരൻ നടുവിൽ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.