ന്യൂഡൽഹി: കാർഷികോത്പാദനം കൂട്ടാനായി വരുംവർഷങ്ങളിൽ 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് രാഷ്ട്ര പതി രാംനാഥ് കോവിന്ദ്. കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുന്നതിനായുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്കായി പ്രതിവർഷം 90,000 കോടി രൂപ ചെലവഴിക്കുമെന്നും രാജ്യത്ത് 10,000 കാർഷികോത്പാദന സംഘടനകൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ശക്തവും സുരക്ഷിതവും അഭിവൃദ്ധിയുമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന പുതിയ ഇന്ത്യ യാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നു രാഷ്ട്രപതി പ്രഖ്യാപിച്ചു. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു കോവിന്ദ്.
2014ൽ മോദി തുടക്കമിട്ട വികസന പ്രവർത്തനങ്ങൾ തുടരാനുള്ള ജനങ്ങളുടെ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വ്യക്തമായ ജനവിധി. സർക്കാർ ഒപ്പമുണ്ടെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിശ്വാസ്യത കൂട്ടി. സ്ത്രീവോട്ടർമാരുടെ സജീവ പങ്കാളിത്തമുണ്ടായെന്നും കോവിന്ദ് ചൂണ്ടിക്കാട്ടി.
നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന്:
• ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സന്പദ് വ്യവസ്ഥകളിലൊന്നാകും
• സംസ്ഥാനങ്ങളുമായി ചേർന്ന് അഞ്ചു ട്രില്യണ്‍ (അഞ്ചുലക്ഷം കോടി) ഡോളർ സന്പദ് വ്യവസ്ഥയിലെത്തും
• നമാമി ഗംഗ പദ്ധതിക്കു പിന്നാലെ കാവേരി, പെരിയാർ, യമുന, നർമദ, മഹാനദി, ഗോദാവരി നദികളും മാലിന്യമുക്തമാക്കും
• 102 നഗരങ്ങളിൽ ദേശീയ ശുദ്ധവായു പദ്ധതി
• എല്ലാവർക്കും വീട്, പാചകവാതക കണക്ഷൻ, വൈദ്യുതി, ശുചിമുറി
• രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് റോഡ്
• ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 26 ലക്ഷം നിർധനരോഗികൾക്കു ചികിത്സ
• 2022ഓടെ രാജ്യത്താകെ ഒന്നര ലക്ഷം ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ
• ചികിൽത്സച്ചെലവുകൾ സാധാരണക്കാർക്കു താങ്ങാനാവുന്നതാക്കും
• കന്നുകാലി ചികിത്സയ്ക്കായി 13,000 കോടി രൂപ
• മത്സ്യത്തൊഴിലാളികൾക്കായി നീലി ക്രാന്തി (നീല വിപ്ലവം)
• മുത്തലാക്ക് നിരോധിക്കും
• ജലക്ഷാമം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി
• സ്വച്ഛ് ഭാരത് അഭിയാൻ പോലെ ജലസംരക്ഷണത്തിനു ഗൗരവനടപടി
• സ്ത്രീസുരക്ഷയും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കും
• വിദ്യാഭ്യാസ സഹായത്തിനുള്ള 30 കോടി വിദ്യാർഥികൾക്ക് പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ വായ്പ
• രാജ്യമാകെ മെട്രോ റെയിൽ യാത്രയ്ക്ക് ഒരു രാജ്യം ഒറ്റ കാർഡ് (വണ്‍ നേഷൻ, വണ്‍ കാർഡ്) നടപ്പാക്കും
• അഴിമതിയും കള്ളപ്പണവും വച്ചുപൊറുപ്പിക്കില്ല. അഴിമതിക്കെതിരേ സീറോ ടോളറൻസ്
• 35,000 കിലോമീറ്റർ ദേശീയപാത വികസനവും നിർമാണവും
• ദേശീയ പൗരത്വ രജിസ്റ്റർ പദ്ധതിക്കു മുൻഗണന
• നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തും.
പക്ഷേ വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളിലെ ഇരകളെ സംരക്ഷിക്കും. ഭാഷ, സംസ്കാരം, സാമൂഹിക തനിമ സംരക്ഷിച്ചുകൊണ്ട് പൗരത്വ നിയമം ഭേദഗതി ചെയ്യും.
പ്രസംഗത്തിനു കേരളാ ടച്ച്
ന്യൂഡൽഹി: ശ്രീനാരായണഗുരുവിന്റെയും രവീന്ദ്രനാഥ് ടാഗോറിന്റെയും ആശയങ്ങളിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗുരുവിന്റെ ദർശനങ്ങൾ കേന്ദ്രസർക്കാരിനു വെളിച്ചം പകരുന്നു. പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന നയപ്രഖ്യാപനത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ""ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ''എന്ന സൂക്തം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദിയുടെ ആദ്യയാത്ര ഗുരുവായൂർ ക്ഷേത്രത്തിലേക്കു നടത്തിയതിനു പിന്നാലെയാണു മോദി സർക്കാരിന്റെ നയപ്രഖ്യാപനത്തിലും കേരളത്തിന്റെ നാരായണ ഗുരുവിന് പ്രാധാന്യം നൽകിയത്. ത്രിപുരയ്ക്കും പശ്ചിമബംഗാളിനും പിന്നാലെ കേരളത്തിലും രാഷ്ട്രീയ മേൽക്കൈ നേടാനുള്ള ബിജെപിയുടെ തന്ത്രങ്ങളുടെ വ്യക്തമായ സൂചനയാകും ഇതെന്നാണു വിലയിരുത്തൽ.
ഹിന്ദിയിലുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ശ്രീനാ രായണ ഗുരുവിന്റെ സൂക്തം ഇംഗ്ലീഷിൽ ആവർത്തിച്ചു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.