ഓഹരി അവലോകനം / സോണിയ ഭാനു
ജൂൺ ആദ്യം നിക്ഷേപകർക്ക് ഒരു ഉപദേശം നല്കിയിരുന്നു, ഇനി തിടുക്കം വേണ്ട, ക്ഷമ അനിവാര്യമെന്ന്. ഇന്ത്യൻ ഓഹരിവിപണി സാങ്കേതിക തിരുത്തലിന് ഒരുങ്ങുന്നുവെന്ന അന്നത്തെ വിലയിരുത്തൽ നിക്ഷേപകരുടെ പണസഞ്ചിയുടെ ചോർച്ചയെ തടയാൻ ഉപകരിച്ചു.
നിഫ്റ്റി സൂചിക 12,044 ലെ പ്രതിരോധം മറികടക്കാനാവാതെ 12,039ൽ തളർന്ന അവസരത്തിലാണ് പുതിയ ബാധ്യതകളിൽനിന്ന് വിട്ടുനിൽക്കാൻ സൂചന നല്കിയത്. ഏകദേശം ഒമ്പതു ശതമാനം തകർച്ചയാണ് അതിനു ശേഷം വിപണിക്കു നേരിട്ടത്. നിഫ്റ്റി മൊത്തം 1190 പോയിന്റ് സാങ്കേതിക തിരുത്തൽ ഇതിനകം കാഴ്ചവച്ച് വാരാന്ത്യം 10,997 പോയിന്റിലാണ്.
ആഗോള സാമ്പത്തികരംഗം കൂടുതൽ പരുങ്ങലിലേക്ക് നീങ്ങുന്ന സൂചനയാണ് അമേരിക്കൻ-യൂറോപ്യൻ വിപണികളിൽനിന്നും ഏഷ്യയിൽനിന്നും പുറത്തുവരുന്നത്. വ്യാപാരയുദ്ധം മുറുകുന്നത് ചൈനയെ മാത്രമല്ല, അയൽ രാജ്യങ്ങളെ എല്ലാം പിരിമുറുക്കത്തിലാക്കും. വർഷാന്ത്യത്തോടെ അത് പശ്ചിമേഷ്യയിലേക്കും വ്യാപിക്കാം.
ഇന്ത്യയിലേക്കു തിരിഞ്ഞാൽ ബജറ്റിൽ ഏർപ്പെടുത്തിയ സൂപ്പർ ടാക്സ് ഭയന്ന് വിദേശ ഫണ്ടുകൾ രംഗത്തുനിന്ന് പിൻതിരിഞ്ഞു. പിന്നിട്ടവാരം വിദേശ ഓപ്പറേറ്റർമാർ വിറ്റത് 6,500 കോടി രൂപയുടെ ഓഹരികൾ. ജൂലൈയിൽ അവരുടെ മൊത്തം വില്പന 13,000 കോടി രൂപയാണ്. ഫെബ്രുവരി-ജൂൺ കാലയളവിൽ അവർ ഇന്ത്യയിൽ നിക്ഷേപകന്റെ മേലങ്കിയാണ് അണിഞ്ഞത്. എന്നാൽ അവർ മേലങ്കി മാറ്റുമെന്ന സൂചന ഈ കോളത്തിൽ നേരത്തെ തന്നെ നല്കിയിരുന്നു.
ഇനി കാഷ്മീർ പ്രശ്നം നിക്ഷേപകരുടെ ഉറക്കം കെടുത്തും. സൈനിക സാന്നിധ്യം ആ മേഖലയിൽ ശക്തമാക്കുന്നത് ആഭ്യന്തര-വിദേശ ഫണ്ടുകളിൽ ആശങ്ക ജനിപ്പിക്കുന്നു. ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ അടുത്ത ഒരാഴ്ച അവിടെ സൈന്യം കരുത്ത് കാണിക്കും. അതിന് അനുസൃതമായി വിദേശ നിക്ഷേപകർ ഓഹരികളിലെ ബാധ്യത വീണ്ടും കുറയ്ക്കാം. എന്നാൽ, ഓഗസ്റ്റ് 15നു ശേഷം സ്ഥിതിഗതികൾ നിക്ഷേപകന് അനുകൂലമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ ബുൾ ഓപ്പറേറ്റർമാർ രംഗത്ത് തിരിച്ചെത്തിയാൽ ഹൃസ്വകാലയളവിൽ ഉണർവ് പ്രതീക്ഷിക്കാം. എന്നാൽ, വീക്ക്ലി ചാർട്ടുകൾ വിലയിരുത്തിയാൽ വിപണിക്ക് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ കാലതാമസം വേണ്ടിവരും.
നിഫ്റ്റി സൂചിക 11,284ൽനിന്ന് 11,311 വരെ കയറിയ വേളയിൽ ഉടലെടുത്ത വില്പന തരംഗത്തിൽ 11,000 ലെ താങ്ങ് തകർത്ത് 10,849 വരെ ഇടിഞ്ഞു. എന്നാൽ, വാരാന്ത്യദിനത്തിലെ തിരിച്ചുവരവിൽ നിഫ്റ്റി 10,997ലേക്ക് കയറിയെങ്കിലും ക്ലോസിംഗിൽ 11,000നു മുകളിൽ ഇടം കണ്ടെത്താനായില്ല. 287 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്.
ബോംബെ സെൻസെക്സിന് 765 പോയിന്റ് നഷ്ടം നേരിട്ടു. സെൻസെക്സ് 38,043 വരെ ഉയർന്നെങ്കിലും പിന്നീട് 37,000ലെ താങ്ങും തകർത്ത് 36,607 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 37,118 പോയിന്റിലാണ്. ഈവാരം 36,469 ലെ സപ്പോർട്ട് നിലനിർത്തിയാൽ 37,905 വരെ ഉയരാം. ഇത് മറികടക്കാനായാൽ 38,200 ലേക്ക് കയറാം. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 35,820ലേക്ക് വീണ്ടും പരീക്ഷണങ്ങൾ തുടരാം.
റിസർവ് ബാങ്ക് വായ്പാ അവലോകനത്തിന് ഇന്ന് ഒത്തുചേരും. ഓഹരി സൂചികകൾ മാന്ദ്യത്തിലായതിനാൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആർബിഐ പലിശനിരക്ക് കാൽ ശതമാനം കുറയ്ക്കാൻ ഇടയുണ്ട്. പിന്നിട്ട മൂന്ന് യോഗങ്ങളിലും പലിശനിരക്ക് കുറച്ചത് പ്രതീക്ഷയ്ക്കു വക നല്കുന്നു. മൺസൂൺ ദുർബലമായതിനാൽ കാർഷികോത്പന്നങ്ങളുടെ വില അമിതമായി ഉയരാം. പലിശ കുറച്ച് ഈ നീക്കം തടഞ്ഞാൽ പണപെരുപ്പത്തെ മാത്രമല്ല, വിനിമയവിപണിയിൽ രൂപയ്ക്കും നേട്ടമാവും.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 68.87ൽനിന്ന് 69.69ലേക്ക് ഇടിഞ്ഞു. ഈ വാരം രൂപ മികവിന് ശ്രമിച്ചാൽ 69.15 വരെ നീങ്ങാം. വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരിച്ചാൽ വിനിമയ നിരക്ക് 70.08-70.60ലേക്ക് ദുർബലമാവും.
ബജറ്റിൽ വിദേശ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ നികുതി സർചാർജ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ചർച്ചകൾ നടത്തിയെങ്കിലും ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
അമേരിക്ക ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ ഷാങ്ഹായ് സൂചികയെ മാത്രമല്ല, ജപ്പാൻ, ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകളെയും പിടിച്ചുലച്ചു. ഇതേ ആശങ്കയിൽ യൂറോപ്യൻ ഓഹരി സൂചികകളും വാരാന്ത്യം തളർന്നു. അമേരിക്കൻ ഓഹരി വിപണികളും വില്പന സമ്മർദത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.