ഓഹരി അവലോകനം/ സോണിയ ഭാനു
ഏതാനും ആഴ്ചകളായി കൺസോളിഡേഷൻ മൂഡിൽ നീങ്ങുന്ന ഇന്ത്യൻ ഓഹരിവിപണി പുതിയ ദിശയിലേക്കു തിരിയാനുള്ള അവസാന മിനുക്കു പണിയിലാണ്. നിഫ്റ്റി 11,700-12,034 ടാർജറ്റിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമം സൂചികയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിക്കാം. പോയ വാരം നിഫ്റ്റി 12 പോയിന്റ് നഷ്ടത്തിലാണ്. അതേസമയം ബോംബെ സെൻസെക്സ് 33 പോയിന്റ് നേട്ടത്തിലും. സാമ്പത്തിക -വ്യാവസായിക രംഗത്തെ മാന്ദ്യം ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും വിപണിക്ക് അനുകൂലമായ റിപ്പോർട്ടുകൾ പുറത്തുവന്നാൽ ബുൾ തരംഗം ഉടലെടുക്കാം.
സെപ്റ്റംബറിൽ 11,690നു മുകളിൽ ഇടം കണ്ടത്തിയ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുകയാണെങ്കിലും 12,034ലെ തടസം മറികടന്ന് 12,103 പോയിന്റിലെ റിക്കാർഡ് തകർക്കാൻ നിഫ്റ്റിക്കായില്ല. ഈ വാരം കാളകളും കരടികളും തമ്മിൽ ശക്തമായ ഒരു മത്സരം പ്രതീക്ഷിക്കാം. കഴിഞ്ഞവാരം 11,908ൽനിന്ന് 11,802 വരെ താഴ്ന്നശേഷം സൂചിക 11,972ലേക്കുയർന്നങ്കിലും വ്യാപാരാന്ത്യം 11,895ലാണ്. ഈ വാരം 11,807ലെ സപ്പോർട്ട് നിലനിർത്തി 11,977‐12,059ലേക്കുയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ അതിശക്തമായ ബുൾ തരംഗത്തിൽ 12,230 റേഞ്ചിലേക്കു സൂചിക നീങ്ങും. എന്നാൽ, മികവിനുള്ള നീക്കം വിജയിച്ചില്ലെങ്കിൽ 11,719 ലേക്കു വീണ്ടും സാങ്കേതിക തിരുത്തൽ കാഴ്ചവയ്ക്കാം.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ്, എം എസിഡി എന്നിവ ബുള്ളിഷാണ്. പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലും. അതേസമയം വീക്കിലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐയും ഓവർ ബോട്ടാണ്.
ബോംബെ സെൻസെക്സ് 40,323ൽനിന്ന് 40,026ലേക്കു താഴ്ന്നശേഷം കരുത്തു നേടി 40,647 ലേക്കു കയറി. കഴിഞ്ഞവാരം സൂചിപ്പിച്ച 39,990-40,702 പോയിന്റ് ടാർജറ്റിൽ വിപണി നിലകൊണ്ടു. മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 40,356 പോയിന്റിലാണ്. സൂചികയ്ക്ക് 40,660-40,964ൽ പ്രതിരോധവും 40,039-39,722ൽ താങ്ങുമുണ്ട്.
ബാങ്ക് നിഫ്റ്റി 259 പോയിന്റ് മികവുമായി 31,008 പോയിന്റിലാണ്. ബാങ്ക് നിഫ്റ്റിക്ക് ചലനങ്ങൾ വിലയിരുത്തിയാൽ 31,715 ലേക്കുയരാനുള്ള കരുത്തുണ്ട്. സാങ്കേതികമായി ബാങ്ക് നിഫ്റ്റി ബുള്ളിഷാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് നിക്ഷേപകർക്ക് അനുകൂലമായാണു നീങ്ങുന്നത്. പോയ വാരം സൂചിക 15.20ൽനിന്ന് 15.03 ലേക്കുതാഴ്ന്നു. സൂചിക 12.49വരെ സഞ്ചരിക്കാനുള്ള സാധ്യതകൾ നിക്ഷേപം ഉയർത്താം. വോളാറ്റിലിറ്റി ഇൻഡെക്സിലെ ഓരോ തളർച്ചയും നിക്ഷേപകരുടെ റിസ്ക് കുറയ്ക്കും.
വർഷാന്ത്യം അടുത്തതോടെ ഫോറെക്സ് മാർക്കറ്റിൽ രൂപ സമ്മർദത്തിൽ. ഈ വർഷം രൂപയുടെ മൂല്യം 2.81 ശതമാനം ഇടിഞ്ഞു. വിദേശ ഫണ്ടുകൾ 12.03 ബില്യൺ ഡോളർ ഇന്ത്യൻ ഇക്വിറ്റിയിലും 5.23 ബില്യൺ ഡോളർ കടപ്പത്രത്തിലും ഇറക്കിയിട്ടും നാണയത്തിനു തിളങ്ങാനായില്ല.
ജനുവരിയിൽ 69.40ൽ നിലകൊണ്ട രൂപ ഏപ്രിലിൽ 68.37 ലേക്കു കരുത്ത് കാണിച്ചു. എന്നാൽ പിന്നിട്ട ഏഴു മാസങ്ങൾ തിരിച്ചടിയുടേതാണ്. സെപ്റ്റംബറിൽ 72.30 ലേക്കിടിഞ്ഞ രൂപ നിലവിൽ 71.63 ലാണ്. പോയവാരം ഡോളറിനു മുന്നിൽ 51 പൈസ കുറഞ്ഞ് 71.63 ലാണ്. മുൻവാരം സൂചിപ്പിച്ച 71.60ലെ തടസം മറികടന്ന രൂപ 72.57വരെ ദുർബലമാകാം. കരുത്തു നേടിയാൽ 70.68വരെ നീങ്ങാം. വിനിമയ മൂല്യത്തിൽ തകർച്ചനേരിട്ടാൽ ഐടി, ഫാർമ, വിദേശ കേന്ദ്രീകൃത ബിസിനസ് വിഭാഗം ഓഹരികളെ ബാധിക്കാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പോയവാരം 8863.69 കോടി രൂപ ഓഹരിയിൽ നിക്ഷേപിച്ചു. നവംബറിൽ വിദേശഫണ്ടുകൾ 14,436 കോടി രൂപ ഇവിടെ ഇറക്കി.
ലോകത്തിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗിന് സൗദി അരാംകോ ഒരുങ്ങുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയ്ക്ക് 1.6 ട്രില്യൺ മുതൽ 1.71 ട്രില്യൺ ഡോളർ വരെയാണ് സൗദി അറേബ്യയുടെ പ്രാഥമിക മൂല്യനിർണയം. ഒന്നര ശതമാനം ഓഹരി വിറ്റ് 25.6 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അരാംകോ. ഐപിഒ സ്ഥാപന നിക്ഷേപകർക്കായി പബ്ലിക് ഓഫർ നവംബർ 17 നു തുടങ്ങും, വ്യക്തിഗത നിക്ഷേപകർക്കായി നവംബർ 28 നു തുടങ്ങും. ഓഹരിവില 30‐32 റിയാലിലാവും. അതായത് ഏകദേശം 573-612 രൂപ റേഞ്ചിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.