ഓഹരി അവലോകനം/ സോണിയ ഭാനു
കത്തിക്കയറിയ എണ്ണവില രൂപയെ ഭസ്മമാക്കുമെന്ന ആശങ്കയിൽ നിക്ഷേപം തിരിച്ചുപിടിക്കാൻ വിദേശ ഓപ്പറേറ്റർമാർ മത്സരിച്ചു. ഫണ്ടുകളുടെ നീക്കം ഓഹരി സൂചികയിൽ ശക്തമായ സാങ്കേതിക തിരുത്തലിന് അവസരമൊരുക്കി. വിപണി രണ്ടാം വാരവും വില്പനകാരുടെ നിയന്ത്രണത്തിൽ നീങ്ങിയതുമൂലം ബോംബെ സെൻസെക്സ് 299 പോയിൻറ്റും നിഫ്റ്റി 74 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ കാലിടറിയ ഇന്ത്യൻ നാണയം ഒരവസരത്തിൽ 72.10ൽനിന്ന് 72.91വരെ ഇടിഞ്ഞത് ഓഹരി നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി. രൂപയുടെ മൂല്യത്തകർച്ചയെ പിടിച്ചുനിർത്താൻ ആർബിഐ വൻതോതിൽ ഡോളർ ഇറക്കിയെങ്കിലും അതൊന്നും രൂപയുടെ രക്ഷയ്ക്കു ഉപകരിച്ചില്ല. അതേസമയം, സാന്പത്തിക അവലോകനമെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ വാരാന്ത്യത്തിൽ രൂപയെ 71.87 ലേക്കു മെച്ചപ്പെടുത്തി.
ശനിയാഴ്ച നടന്ന സാന്പത്തിക അവലോകനത്തിനു വിപണിയിൽ എത്രമാത്രം പിൻതുണ ലഭിക്കുമെന്നതു വ്യക്തമാകാൻ ഇന്നു ട്രേഡിംഗ് തുടങ്ങി ആദ്യപകുതി പിന്നിടുംവരെ കാത്തിരിക്കണം. ഈ വാരം ഡോളറിനു മുന്നിൽ രൂപയ്ക്ക് 72.60 ൽ പ്രതിരോധവും 71.58ൽ താങ്ങും പ്രതീക്ഷിക്കാം. വ്യാഴാഴ്ച മുഹറം അവധിയായതിനാൽ ഓഹരിവിപണി പ്രവർത്തിക്കില്ല. അതേസമയം ഡെറിവേറ്റീവ് മാർക്കറ്റിൽ സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റിനുള്ള ദിനം അടുത്തത് ഓപ്പറേറ്റർമാരിൽ പിരിമുറുക്കമുളവാക്കാം.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ ബുള്ളിഷ് ട്രന്റിലാണ്. വാരാന്ത്യം 78.11 ഡോളറിൽ എത്തിയ എണ്ണയ്ക്ക് ഈവാരം 79.75 ഡോളറിൽ പ്രതിരോധമുള്ളതിനാൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നടത്തിയാൽ 77.87 വിപണി താങ്ങ് നിലവിലുണ്ട്. ഇന്ത്യയിൽ ക്രൂഡ് ഓയിൽ അവധിവില 4956 രൂപയിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന ക്രൂഡിന് 5025 ൽ പ്രതിരോധമുണ്ട്.
ബോംബെ സെൻസെക്സ് വാരാരംഭത്തിൽ രേഖപ്പെടുത്തിയ 38,354 ൽനിന്ന് 1000 പോയിന്റിൽ അധികം ഇടിഞ്ഞ് 37,342 വരെ സാങ്കേതിക തിരുത്തൽ കാഴ്ച വച്ചു. തിരുത്തലുകൾക്കുശേഷം 748 പോയിന്റ് തിരിച്ചുവരവും വാരാവസാനം സുചിക കാഴ്ചവച്ചു. തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് കൂടുതൽ ശക്തമാകുമെന്നു പിന്നിട്ട രണ്ടാഴ്ചകളിലും സൂചിപ്പിച്ചിരുന്നത് ശരിവയ്ക്കും വിധത്തിൽ സെൻസെക്സ് വാരാവസാനം തിരിച്ചുവരവ് നടത്തി.
മാർക്കറ്റ് ക്ലോസിംഗ് നടക്കുന്പോൾ സെൻസെക്സ് 38,090 പോയിന്റിലാണ്. ഈ വാരം 37,502 ലെ സപ്പോർട്ട് നിലനിർത്തി 38,51538,940 ലേക്ക് ഉയരാൻ ശ്രമം നടത്താം.
ആദ്യതാങ്ങ് നിലനിർത്താനായില്ലെങ്കിൽ സെൻസെക്സ് 36,916 വരെ പരീക്ഷണങ്ങൾ തുടരാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ സോൾഡ് മേഖലയിൽനിന്ന് തിരിച്ചുകയറാനുള്ള ശ്രമത്തിലാണ്.
നിഫ്റ്റി ഉയർന്ന നിലവാരമായ 11,573 ൽനിന്നുള്ള തകർച്ചയിൽ 11,250 വരെ താഴ്ന്നു. മുൻവാരം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 11,219 ലെ താങ്ങുനിലനിർത്തി വാരാവസാനം 11,515 ലേക്കു തിരിച്ചുവരവുനടത്തി. വിപണി ഇപ്പോൾ ലക്ഷ്യമിടുന്നത് 11,642 നെയാണ്. ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ ഉൗഹക്കച്ചവടക്കാർ പൊസിഷനുകളിൽ കുറവു വരുത്താൻ ഇടയുണ്ട്. സെറ്റിൽമെന്റ് ദിനം അടുക്കുന്നതുതന്നെയാണ് അവരെ അല്പം ആശങ്കയിലാക്കുന്നത്. നിഫ്റ്റിക്ക് 11,319 ൽ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 11,123 വരെ തിരുത്തൽ തുടരാം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 2291.87 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1116.54 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഇറക്കുമതിച്ചുങ്കം കൂടി ഡോളറിനുള്ള ഡിമാൻഡ് കുറക്കാനുള്ള പദ്ധതിയാണു കേന്ദ്രം ആസൂത്രണം ചെയുന്നത്.
അതേസമയം, വിദേശനിക്ഷേപം ഉയർത്താൻ കടപത്രത്തിലെ നിക്ഷേപ പരിധി വർധിപ്പിക്കാനും കേന്ദ്രം നടപടി തുടങ്ങി. ആയിരം കോടി ഡോളറിന്റെ അധിക വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നാൽ ഈ പദ്ധതികൾകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ. ഒരു വർഷം എണ്ണ ഇറക്കുമതിക്ക് വേണ്ടിവരുന്ന ചിലവുകളുമായി താരതമ്യം ചെയുന്പോൾ പുതിയ പദ്ധതികൾ എത്രമാത്രം വിജയിക്കുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
ചൈന ഒഴികെ ഏഷ്യയിലെ ഒട്ടുമിക്ക ഓഹരി ഇൻഡക്സുകളും വാരാന്ത്യം നേട്ടത്തിലാണ്. യൂറോപ്യൻ യുണിയനിലെ ഓഹരി ഇൻഡക്സുകളും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.
യുഎസ്- ചൈന വ്യാപാരയുദ്ധം മുന്നിൽകണ്ട് ലോക വ്യാപാര സംഘടന അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണമെന്ന് അർജന്റീനയിൽ ചേർന്ന ജി20 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അമേരിക്കയിൽ ഡൗ ജോണ്സ്, എസ് ആൻഡ് പി ഇൻഡക്സുകൾ മികവ് കാണിച്ചെങ്കിലും നാസ്ഡാക്ക് സൂചിക ക്ലോസിംഗിൽ അല്പം തളർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.