മുംബൈ: ഇനി കാഡ്ബറീസിൽനിന്ന് ലോകവ്യാപകമായി വിപണിയിലെത്തുന്ന ചോക്ലേറ്റ് വെറൈറ്റി ഒരുപക്ഷേ ഇന്ത്യയിൽ വികസിപ്പിച്ചതായിരിക്കും! കാഡ്ബറീസ് ചോക്ലേറ്റ് ബ്രാൻഡിന്റെയും ബോൺവിറ്റയുടെയും നിർമാതാക്കളായ മോണ്ടെലെസ് ഇന്ത്യയിൽ പുതിയ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ തുറന്നു. അത്യാധുനിക സൗകര്യങ്ങളോടെ 15 കോടി ഡോളർ മുതൽമുടക്കിലാണ് മുംബൈയിലെ താനെയിൽ ഈ സെന്റർ തുറന്നത്. കമ്പനിയുടെ ചോക്ലേറ്റ്, ബിവറേജസ് സെഗ്മെന്റുകളിലേക്കുള്ള റിസർച്ചുകളാണ് ഇവിടെ നടക്കുക.
യുകെയിലെ ബോൺവില്ലെയിലുള്ള സെന്ററിനുശേഷം (ചോക്ലേറ്റുകളുടെ റിസർച്ച് ഇവിടെയാണ് നടക്കുന്നത്) മോണ്ടെലെസ് തുടങ്ങുന്ന രണ്ടാമത് അതി നൂതന ആർ ആൻഡ് ഡി സെന്ററും ബ്രസീൽ, പോളണ്ട്, സിംഗപ്പൂർ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്ററുകളിൽ പത്താമത്തേതുമാണ് താനെയിൽ തുറന്നത്.
ഉപഭോക്താക്കൾക്ക് ആവശ്യമായ ഭക്ഷണം, അവശ്യമായ സമയത്ത്, ശരിയായ വഴിയിലൂടെ നിർമിച്ചുനല്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോണ്ടെലെസ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക പ്രസിഡന്റ് മൗറീഷിയോ ബ്രൂസഡെലി പറഞ്ഞു.
മോണ്ടെലെസിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആർ ആൻഡ് ഡി സെന്റർ തുറന്നിരിക്കുന്നത്. രാജ്യത്തെ ചോക്ലേറ്റ് വിപണിയിൽ 65 ശതമാനവും കൈയാളുന്നത് മോണ്ടെലെസിന്റെ കാഡ്ബറീസ് ആണ്.
12,000 ചതുരശ്ര മീറ്റർ വലുപ്പമുള്ള പുതിയ റിസർച്ച് സെന്ററിൽ ഫുഡ് സയന്റിസ്റ്റുകൾ, എൻജിനിയർമാർ, അനലിറ്റിക്കൽ കെമിസ്റ്റുകൾ എന്നിവരുൾപ്പെടെ 150ൽപരം സ്പെഷലിസ്റ്റുകളുണ്ടാകും. താനെയിലെ പഴയ പ്ലാന്റിൽ വികസിപ്പിക്കുന്ന ചില ഉത്പന്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല ആഗോള വിപണിയിലും ശ്രദ്ധേയമാണ്. ഡാർക്ക് മിൽക്ക്, കാഡ്ബറി 5 സ്റ്റാർ (ഇത് ബ്രസീൽ, ഫിലിപ്പീൻസ്, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്), ബോൺവിറ്റ (നൈജീരിയ) എന്നിവ ആഗോള വിപണിയിലെ താരങ്ങളാണ്.
അതേസമയം, ഡെയറി മിൽക്ക് ക്രിസ്പെല്ലോ, ഡെയറി മിൽക്ക് ലിക്കബിൾസ്, ഫുസെ, 5 സ്റ്റാർ 3ഡി, സ്ത്രീകൾക്കുള്ള ബോൺവിറ്റ എന്നിവ ഇന്ത്യൻ മാർക്കറ്റിലേക്കു മാത്രമായി വികസിപ്പിക്കും.
വലിയ ചുവടുവയ്പ്പ്
ലോകത്തിലെതന്നെ വളർന്നുവരുന്ന വിപണിയിൽ മികച്ച ഉത്പന്നങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരിച്ച ആർ ആൻഡ് ഡി സെന്റർ മോണ്ടെലെസ് തുറന്നിരിക്കുന്നത്. താനെയിൽ കൂടുതൽ മികച്ച കണ്ടുപിടിത്തങ്ങൾ നടത്തുമെന്ന് മോണ്ടെലെസ് ഇന്ത്യ ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ദീപക് അയ്യർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.