കോട്ടയം: ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷിക്കുന്നവർ അംഗീകൃത റബർ നഴ്സറികളിൽനിന്നുള്ള തൈ വാങ്ങി നടണമെന്ന നിബന്ധന റബർ ബോർഡ് ഒഴിവാക്കി. ഹെക്ടറിന് 25,000 രൂപ സബ്സിഡിയും 5,000 രൂപ തൈ സഹായവും എന്നതാണ് നിലവിൽ സബ്സിഡി നിരക്ക്.
കൃഷിയിടം പരിശോധിക്കാൻ ഫീൽഡ് ഓഫീസർമാർ എത്തുന്പോൾ തൈ മെച്ചമെന്നു തോന്നിയാൽ തൈ ഒന്നിന് 10 രൂപ നിരക്കിൽ സഹായം അനുവദിക്കും. ഒരു ഹെക്ടറിൽ പരമാവധി 500 തൈ നടാനാണ് അനുമതി. മൂന്നു ഘട്ടമായി മുൻപ് നൽകിയിരുന്ന സബ്സിഡി കേരളം ഉൾപ്പെടുന്ന പരന്പരാഗത മേഖലയിൽ രണ്ടു ഘട്ടമായി നൽകാനും തീരുമാനമായി.
നിലവിൽ 2017-18 വർഷത്തേക്കുള്ള ആവർത്തന, പുതു കൃഷിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 31 വരെ അപേക്ഷിക്കാം. റബർ ബോർഡ് നൽകുന്ന സഹായം തുച്ഛമായതിനാൽ അപേക്ഷകരുടെ എണ്ണം നിലവിൽ തീരെ കുറവാണ്. ഇക്കാലത്തു തൈ നട്ടവരിൽ മൂന്നിലൊന്നു പേർ പോലും സബ്സിഡി അപേക്ഷ നൽകിയിട്ടില്ല.
കേരളവും തമിഴ്നാടും ഉൾപ്പെടുന്ന പരന്പരാഗത മേഖലയിൽ 3,279 അപേക്ഷകളെ ലഭിച്ചിട്ടുള്ളു. പരന്പരാഗതമല്ലാത്ത മേഖലയിൽ 237, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 1,850 എന്ന ക്രമത്തിലാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ രേഖകൾ അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്ന അപേക്ഷയും തോട്ടങ്ങളും പരിശോധിച്ചശേഷം കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയിരിക്കുന്ന 65 കോടി രൂപ അധികസഹായം ലഭിച്ചാലുടൻ അപേക്ഷകരുടെ അക്കൗണ്ടിലേക്കു സബ്സിഡി നൽകും.
സബ്സിഡി സഹായം പരന്പരാഗത മേഖലയിൽ രണ്ടുഘട്ടമായി നൽകാൻ തീരുമാനിച്ചതിനാൽ ആദ്യഘട്ടം 12,500 രൂപ സബ്സിഡും ഒരു തൈക്ക് 10 രൂപ ക്രമത്തിൽ കൃഷി സാമഗ്രി സഹായവും ലഭിക്കും. അതായത് ഒന്നാം ഘട്ടത്തിൽ പരമാവധി 17,500 രൂപ. നാലാം വർഷം രണ്ടാം ഘട്ടം 12,500 രൂപകൂടി അനുവദിക്കും. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പഴയതുപോലെ മൂന്നു ഘട്ടങ്ങളിലായാണ് സബ്സിഡി നൽകുക.
കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിൽ പരമാവധി ഒരു ഹെക്ടറിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമാവധി രണ്ടു ഹെക്ടറിനുമാണ് സബ്സിഡി ലഭിക്കുക. നിലവിൽ ഒരു ഹെക്ടറിൽ റബർ നട്ട് ഏഴാം വർഷം ടാപ്പിംഗ് തുടങ്ങുന്നതുവരെ നാലര ലക്ഷം രൂപ ചെലവുള്ളതായാണു കണക്ക്. എന്നാൽ, ചെലവ് വർധിച്ചതോടെ കൃഷിച്ചെലവ് റബർ ബോർഡ് പുതുക്കി വരികയാണ്. നിലവിൽ അഞ്ചര ലക്ഷം രൂപയോളം ഹെക്ടറിനു ചെലവ് വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.